Tuesday, April 15, 2008

വിലക്കയറ്റം MLA മാരുടെയും വയറ്റത്തടിച്ചു

പ്രത്യേക ലേഖകന്‍
കൊച്ചി: വിലക്കയറ്റത്തിന്റെ കെടുതിയില്‍ കേരളത്തിന്റെ ജനപ്രതിനിധികളും എങ്ങനെ ഒരു ദിവസം തള്ളിനീക്കുമെന്ന പ്രതിസന്ധിയിലാണ്‌ അവര്‍. മണ്ഡലത്തിലെ ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ രാവുംപകലുമില്ലാതെ അദ്ധ്വാനിക്കുന്ന അവര്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചതോടെ സ്വന്തം കുടുംബത്തിന്റെ ഒരു ദിവസത്തെ ചെലവിന്‌ വക കാണാതെ വിഷമിക്കുകയാണ്‌.

എന്നും മീന്‍കറി കൂട്ടി ഉച്ചയൂണ്‌ കഴിച്ചിരുന്ന നാട്ടിക എംഎല്‍എ ടിഎന്‍ പ്രതാപന്റെ വീട്ടിലെ അടുക്കളയില്‍നിന്ന്‌ മീന്‍ മണം മാറിയിട്ട്‌ ദിവസങ്ങളായി. ഇപ്പോള്‍ മാങ്ങാ ചമ്മന്തി കൂട്ടിയാണ്‌ മിക്കടിവസവും ഉച്ചയൂണ്‌. മീന്‍ വാങ്ങാന്‍ ഭാര്യയ്ക്ക്‌ നല്‍കിയിരുന്ന 'ദിവസബത്ത' വെട്ടിക്കുറച്ചതുമൂലം ഭാര്യ പിണക്കത്തിലാണെന്ന്‌ തുറന്നുസമ്മതിക്കാന്‍ പ്രതാപന്‌ മടിയുമില്ല.

തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിന്റെ വീട്ടില്‍ മത്സ്യത്തിന്റെ കാര്യത്തില്‍ വന്‍ വെട്ടിക്കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. വലിയ മത്സ്യങ്ങള്‍ വാങ്ങിയ ദിവസങ്ങള്‍ ഓര്‍മ്മകളായിരിക്കുന്നു. ഇപ്പോള്‍ മത്തികൊണ്ട്‌ തൃപ്തിയടയുകയാണ്‌ ബാബുവും കുടുംബവും. എന്നുമാത്രമല്ല തീന്‍മേശയിലെ വിഭവങ്ങളുടെ എണ്ണ വും കുറച്ചു. ഇതിന്‌ ബാബു പറയുന്ന ന്യായമാണ്‌ ശ്രദ്ധേയം. "ജനപ്രതിനിധിയാണെന്ന്‌ പറഞ്ഞിട്ടെന്ത്‌. എന്റെ പിഎയ്ക്ക്‌ കിട്ടുന്ന ശമ്പളം പോലും എനിക്കില്ല. അപ്പോള്‍ വീട്ടുചെലവില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ വേണ്ടിവരുന്നു.

നാളികേരമായിരുന്നു തിരൂരങ്ങാടി എംഎല്‍എ കുട്ടി അഹമ്മദുകുട്ടിയുടെ കുടുംബത്തെ പോറ്റിയിരുന്നത്‌. നാളികേരത്തിന്റെ വിലഇടിയുകയും അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ആകാശത്തോളം ഉയരുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ ബജറ്റും ആകെ തെറ്റി. അഞ്ച്‌ അംഗങ്ങളുള്ള കുടുംബത്തിന്റെ നിത്യചെലവ്‌ എങ്ങനെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയുമെന്ന്‌ ഒരു ഊഹവും കുട്ടി അഹമ്മദുകുട്ടിക്കില്ല.

ഹോസ്ദുര്‍ഗ്‌ എംഎല്‍എ പള്ളിപ്രം ബാലനെയാണ്‌ വിലക്കയറ്റം വല്ലാതെ പിടിച്ചുലച്ചിട്ടുള്ളത്‌. അരിവില 20 കടന്നതോടെ സ്വകാര്യകടയില്‍ നിന്ന്‌ അരിയും സാധനങ്ങളും വാങ്ങുന്നത്‌ നിര്‍ത്തി. റേഷന്‍കടയില്‍നിന്ന്‌ പച്ചരിയും ഗോതമ്പും വാങ്ങാന്‍ തുടങ്ങി. പച്ചക്കറികള്‍ കുറച്ചു. വിലകുറഞ്ഞ ചീരമാത്രം വാങ്ങി. അരി ആഹാരം ഒരുനേരം മാത്രമാക്കി. മറ്റുനേരങ്ങളില്‍ ഗോതമ്പുദോശ.

ബാങ്കുദ്യോഗസ്ഥയാണ്‌ മഞ്ചേശ്വരം എംഎല്‍എ സിഎച്ച്‌ കുഞ്ഞമ്പുവിന്റെ ഭാര്യ പറഞ്ഞിട്ടെന്ത്‌ ഇന്ധനവിലവര്‍ദ്ധന കനത്ത തിരിച്ചടിയായി. അരി, പഞ്ചസാര, പാല്‍, പച്ചക്കറി എന്നിവയുടെ വില വര്‍ദ്ധനയില്‍ ശ്വാസം മുട്ടുകയാണ്‌ കുഞ്ഞമ്പുവും ഭാര്യ സുമതിയും കുട്ടികളും. ചെലവ്‌ ചുരുക്കാനുള്ള ശ്രമങ്ങളെല്ലാം അമ്പേ പാളുകയാണെന്നും കടം വര്‍ദ്ധിക്കുകയാണെന്നും കുഞ്ഞമ്പു വിലപിക്കുന്നു.

45,000 രൂപയാണ്‌ എംപി പന്ന്യന്‍ രവീന്ദ്രന്റെ പാര്‍ലമെന്റ്‌ ബത്ത. പക്ഷെ ചെലവുകളെല്ലാം കുറച്ചുകഴിയുമ്പോള്‍ ആറായിരം രൂപ മാത്രമെ കൈയില്‍ കിട്ടൂ. അതുകൊണ്ട്‌ ഒന്നുമാകാത്ത അവസ്ഥയാണ്‌ ഇന്ന്‌. രാവിലെ ദോശയ്ക്ക്‌ ചമ്മന്തി നിര്‍ബന്ധമായിരുന്നു. എന്നാല്‍ വില വര്‍ദ്ധിച്ചതോടെ തേങ്ങാചമ്മന്തി പൂര്‍ണ്ണമായി ഒഴിവാക്കി. ദോശക്കും പുട്ടിനും ഇഡലിക്കും ഉപ്പുമാവിനും ഇപ്പോള്‍ പുഴുങ്ങിയ നേന്ത്രപ്പഴമാണ്‌ കൂട്ട്‌. ഉച്ചയൂണിന്‌ മത്സ്യവും മാംസവും പൂര്‍ണ്ണമായി ഒഴിവാക്കി. അടുക്കളചെലവ്‌ 25 ശതമാനം കൂടിയെന്നാണ്‌ പന്ന്യന്റെ ശ്രീമതിയുടെ പരാതി.

ജീവിതചെലവ്‌ 40 ശതമാനം വര്‍ദ്ധിച്ചു എന്ന പരാതിയാണ്‌ കൊണ്ടോട്ടി എംഎല്‍എ മുഹമ്മദുണ്ണി ഹാജിയുടെ പരിദേവനം. മാസം 1500 രൂപയുടെ അധികചെലവ്‌.

വേനല്‍മഴ തൃക്കരിപൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെയും വയറ്റത്തടിച്ചു. ദിവസേന 200 രൂപയായിരുന്നു കുടുംബ ചെലവ്‌. അത്‌ ഇരട്ടിയായി. ഒന്നും വേണ്ടെന്നുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്‌ വര്‍ദ്ധിച്ച ജീവിതചെലവ്‌ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളൊന്നും ഇപ്പോള്‍ കുഞ്ഞിരാമന്റെ മുന്നിലില്ല.

ഇന്ധനചെലവ്‌ വര്‍ദ്ധിച്ചതോടെ വീട്ടുകാര്യങ്ങളെല്ലാം അവതാളത്തിലായി എന്നാണ്‌ മേപ്പയൂരിന്റെ ജനപ്രതിനിധി കെകെ ലതികയുടെ പരിഭവം. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടയില്‍നിന്നും ലാഭം മാര്‍ക്കറ്റില്‍ നിന്നുമാണ്‌ ലതിക വാങ്ങുന്നത്‌.

ഇങ്ങനെ പോകുന്നു ജനപ്രതിനിധികളുടെ പരിഭവങ്ങളും പരാതികളും പരിദേവനങ്ങളും. ഇവയ്ക്കിടയില്‍ ശബ്ദമില്ലാതെ ഒടുങ്ങുകയാണ്‌ വിലക്കയറ്റം മൂലമുള്ള സാധാരണക്കാരന്റെ നിത്യജീവിത പ്രതിസന്ധികള്‍. (അവലംബം- മാധ്യമം)

0 comments :