Friday, April 18, 2008

ഗാന്ധിജിയെ തനിക്കാക്കിയവരുടെ വെടക്ക്‌ രാഷ്ട്രീയം

അധികാര രാഷ്ട്രീയത്തിന്റെ കുടിലതകളും അതിജീവന രാഷ്ട്രീയത്തിന്റെ കൗശല-കാപട്യങ്ങളും ആധുനിക ഭാരതത്തെ പഠിപ്പിച്ച കൗടില്യനായിരുന്നു കാശ്മീരി ബ്രാഹ്മണനായ മോട്ടിലാല്‍. അളവറ്റ സമ്പത്തിന്‌ ഉടമയായ അദ്ദേഹം പുത്രന്‍ ജവഹര്‍ലാലിനെ ഇംഗ്ലണ്ടില്‍ വിട്ട്‌ പഠിപ്പിച്ചതും, പഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ പുത്രനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനാക്കിയതും സ്വാതന്ത്ര്യസമര സേനാനിയാക്കി സമരഭൂവിലയച്ചതുമെല്ലാം തലമുറകള്‍ നീളുന്ന ഒരു വലിയ ഗൂഢപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

ഇന്ത്യയുടെ ഭരണം നെഹ്‌റുകുടുംബത്തിന്റെ പരമ്പരാഗത അവകാശമാക്കി മാറ്റിയെടുക്കാനും ആ അധികാരം തലമുറകളിലൂടെ നിലനിര്‍ത്താനും മോട്ടിലാല്‍ രൂപംകൊടുത്ത അജണ്ട, അതിന്റെ തനിമ ചോരാതെ ഇന്നും തുടരുമ്പോള്‍ ഇങ്ങേഅറ്റത്ത്‌ ഇന്ത്യ കാണുന്നത്‌ പ്രിയങ്ക വധേരയേയും രാഹുലിനെയും അവരെ കൃത്യമായി നിയന്ത്രിക്കുന്ന ഈവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പുകളെയുമാണ്‌.

സോഷ്യലിസ്റ്റായിരുന്നു ജവഹര്‍ലാല്‍. ലോകംകണ്ട ചിന്തകരിലും പണ്ഡിതരിലും അനുപമമായ സ്ഥാനവും ജവഹര്‍ലാലിനുണ്ടായിരുന്നു. ഈ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം മോട്ടിലാലിന്റെ കണിശതയാര്‍ന്ന തന്ത്രങ്ങളും ഒത്തുചേര്‍ത്തപ്പോള്‍ ഗാന്ധിജിയെപ്പോലും നിശബ്ദനും കാഴ്ചക്കാരനുമാക്കി ജവഹര്‍ലാല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി.

"ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ അതിന്റെ നിധിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു" എന്ന വിശ്വവിശ്രുതമായ വാക്കുകളിലൂടെ ജവഹര്‍ലാല്‍ അധികാരത്തിലേറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ നെഹ്‌റുകുടുംബത്തിന്റെ അധികാരവാഴ്ചയുടെ തുടക്കമായിരുന്നു. 1947 ഓഗസ്റ്റ്‌ 15 ന്‌ ഗാന്ധിജിയെ ഡല്‍ഹിയില്‍പോലും തങ്ങാന്‍ അനുവദിക്കാതെ നടത്തിയ നീക്കങ്ങളുടെ വിജയകരമായ മറ്റൊരു പരിണാമമായിരുന്നു ജവഹര്‍ലാലിന്റെ പുത്രി ഇന്ദിരയുടെ പേരിന്റെ ഉത്തരഭാഗത്ത്‌ ചേര്‍ക്കപ്പെട്ട 'ഗാന്ധി'യെന്ന ട്രേഡ്മാര്‍ക്ക്‌. അതിനിഗൂഢമായ തന്ത്രമായിരുന്നു ഈ പേരുചേര്‍ക്കല്‍ കൊണ്ട്‌ ജവഹര്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നടപ്പിലാക്കിയത്‌. പാഴ്സിയായ ഫിറോസ്‌ ഗന്ധിയായിരുന്നു ഇന്ദിരയുടെ ഭര്‍ത്താവ്‌. ഫിറോസിന്റെ പേരിനൊപ്പമുണ്ടായിരുന്ന ഗന്ധിയെ ഗാന്ധിയാക്കി ഇന്ദിരയുടെ പേരിനൊപ്പം കൂട്ടിചേര്‍ത്തപ്പോള്‍ അതിവിദഗ്ധം വഞ്ചിക്കപ്പെട്ടത്‌, ഗാന്ധിജി ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നു എന്ന്‌ തിരിച്ചറിഞ്ഞ ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളിലെ കോടിക്കണക്കിന്‌ നിരക്ഷര കുക്ഷികളായിരുന്നു.

ജവഹര്‍ലാലിനെ പിന്നിലാക്കുന്ന നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും അധികാര ഗര്‍വും ഇന്ദിരക്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ വിഭാവനം ചെയ്ത സോഷ്യലിസ്റ്റ്‌ ഇന്ത്യയെ, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസമെന്ന സംജ്ഞ കൂട്ടിച്ചേര്‍ത്ത്‌ വളരെ വിദഗ്ധമായി വഞ്ചിച്ചൊരുക്കുകയായിരുന്നു ഇന്ദിര. ഈ പോരായ്മ ജനംതിരിച്ചറിയാതിരിക്കാന്‍ ബാങ്ക്‌ ദേശസാല്‍ക്കരണം, പ്രിവിപേഴ്സ്‌ നിര്‍ത്തലാക്കല്‍ തുടങ്ങിയ 'വിപ്ലവകരമായ' തീരുമാനങ്ങള്‍ നടപടികളായി ഇന്ദിര സാക്ഷാത്കരിച്ചു. സാധാരണ ഇന്ത്യന്‍ വോട്ടര്‍മാരെയും നികുതിദായകരെയും അമ്പരപ്പിച്ച്‌ അണികളാക്കി മാറ്റാന്‍ ഭരണരംഗത്ത്‌ കാലാകാലങ്ങളില്‍ ഇത്തരം ചെപ്പടിവിദ്യകള്‍ ജവഹര്‍ലാല്‍ തുടങ്ങിയുള്ളവര്‍ വിദഗ്ധമായി അടിച്ചേല്‍പ്പിച്ചിട്ടുണ്ടായിരുന്നു. ആ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമായിട്ടാണ്‌ കൊമേഴ്സ്യല്‍ പെയിലറ്റായിരുന്ന രാജീവ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയായത്‌. രാജീവിനുമുണ്ടായിരുന്നു 'വിപ്ലവകരമായ' കാഴ്ചപ്പാട്‌. വാര്‍ത്താവിനിമയ - സാങ്കേതിക ശാസ്ത്രരംഗത്ത്‌ ഇന്ത്യയ്ക്ക്‌ നവോന്മേഷം നല്‍കുന്നതും ലോക രാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവസരമൊരുക്കുന്നതുമായ നിരവധി ഭരണനടപടികള്‍ രാജീവില്‍നിന്നുമുണ്ടായി. അപ്പോഴും രാജീവിന്റെ ഭരണ നൈപുണ്യമല്ല മറിച്ച്‌ പേരിനൊപ്പമുണ്ടായിരുന്ന ഗാന്ധിജിയെന്ന 'വിശേഷണ'മായിരുന്നു ഇന്ത്യന്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക്‌ ഏറെ ഇഷ്ടം.

രാജീവ്‌ വധത്തിനു ശേഷം വിധവ സോണിയ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്ന്‌ വിട്ടുനിന്നതും തിരിച്ചെത്തിയപ്പോള്‍, തളികയില്‍ വച്ചുനീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ചതും ഇത്തരം തന്ത്രങ്ങളുടെ തിരക്കഥ മാത്രമായിരുന്നു. മന്‍മോഹനെന്ന ഒരു പാവയെ മുന്‍സീറ്റിലിരുത്തി ഇന്ന്‌ സോണിയ നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗിന്റെ മികവ്‌ നാമെല്ലാം മനസിലാക്കുന്നുണ്ട്‌.

ഈ മികവുതന്നെയാണ്‌ പുത്രന്‍ രാഹുലിനെ പാര്‍ട്ടിയിലും ലോക്സഭയിലും എത്തിക്കാന്‍ സോണിയ പുലര്‍ത്തിയതും റോഡ്ഷോയിലൂടെ രാഹുല്‍ നടപ്പിലാക്കുന്നതും. ഇപ്പോള്‍ പശുബെല്‍റ്റിലെ സംസ്ഥാനങ്ങളിലെ ദളിത്‌ കുടുംബങ്ങളില്‍ ചെന്ന്‌ ചപ്പാത്തിവാങ്ങി കഴിക്കുന്നതും പ്രിയങ്ക വധേര രാജീവ്‌ വധക്കേസിലെ പ്രതി നളിനിയെ ജയിലില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതും എല്ലാം വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ച്‌ എടുത്ത തീരുമാനങ്ങളുടെ വെളിച്ചത്തിലാണ്‌. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ ആരംഭിച്ച കുടുംബവാഴ്ചയുടെയും വെടക്കുരാഷ്ട്രീയ തന്ത്രങ്ങളുടെയും പരമ്പര അങ്ങനെ തുടരുകയാണ്‌.

1 comments :

  1. ഫസല്‍ ബിനാലി.. said...

    ഇതൊക്കെ കണ്ടാകണം ഇവിടെ ഇ എം എസ്സും ഇ എം ശ്രീധരനും കൊടിയേരിയും മകനും മനോയും വി എസ്സും മക്കളുമൊക്കെ ചില റ്റ്രൈ ചെയ്യലുകള്‍ നടത്തുന്നത്................കോപ്പിയടിക്കരുതേ,