Monday, April 28, 2008

കാതുകുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവള്‍ വന്നു

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌ എറണാകുളത്തിന്റെ വനിതാ സാരഥി ഡോ. എം. ബീന. കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന പഴമൊഴി, വര്‍ത്തമാനകാല ജില്ലാ ഭരണത്തിന്റെ സ്ത്രൈണ ഭംഗിക്കനുസരിച്ച്‌ കടുക്കനിട്ടവള്‍ എന്ന്‌ ലിംഗമാറ്റം നടത്തിയതൊഴിച്ചാല്‍ ബാക്കിയെല്ലാം പണ്ടുള്ളവര്‍ പറഞ്ഞതുപോലെതന്നെയാണ്‌.

മൂന്നരവര്‍ഷം ജില്ല ഭരിച്ച്‌ നല്ലപേരു നേടിയ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ മൂലമ്പിള്ളിയിലാണ്‌ തന്റെ 'യശസ്‌' കളഞ്ഞുകുളിച്ചത്‌. വികസനത്തിന്റെ പേരില്‍ മുതലെടുപ്പ്‌ നടത്തുന്ന വരേണ്യവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കി മൂലമ്പിള്ളിയിലെ നിസ്സഹായരെ പെരുവഴിയിലിറക്കി പുരോഗതിയുടെ നാലുവരിപ്പാത ഒരുക്കുകയായിരുന്നു കളക്ടര്‍.

അതേ നാണയത്തില്‍, അതിലും അല്‍പ്പം കൂടി ശൗര്യത്തിലാണ്‌ പുതിയ കളക്ടര്‍ വല്ലാര്‍പാടം റെയില്‍ പദ്ധതിയുടെ തടസം നീക്കാന്‍ ഇടപ്പള്ളി പോണേക്കര ഭാഗത്ത്‌ വീടുകള്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചടുക്കിയതും അവിടുത്തെ താമസക്കാരെ കുടിയിറക്കിയതും. കഴിഞ്ഞ വ്യാഴാഴ്ച കുടിയിറക്കാനെത്തിയ ഉദ്യോഗസ്ഥരെ തദ്ദേശവാസികള്‍ ചെറുത്തതുകൊണ്ട്‌ കൂടുതല്‍ പോലീസ്‌ സന്നാഹത്തോടെ എത്തി മൂലമ്പിള്ളി ആവര്‍ത്തിക്കുകയായിരുന്നു പോണേക്കരയിലും ജില്ലാ ഭരണകൂടം. ഇതിന്‌ കളക്ടര്‍ ബീനക്ക്‌ സ്ത്രൈണത മുറ്റിയ ഒരു 'ഞായം' പറയാനുമുണ്ട്‌. റെയില്‍വേയ്ക്ക്‌ അവകാശപ്പെട്ട സ്ഥലത്തുനിന്ന്‌ താമസക്കാരെ കുടിയൊഴിപ്പിക്കുമ്പോള്‍ അത്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയായതുകൊണ്ട്‌ അതിലിടപെടാന്‍ ജില്ലാ ഭരണകൂടത്തിന്‌ കഴിയുകയില്ല എന്നാണത്‌.

കേന്ദ്ര സര്‍ക്കാരിന്റെ ഏതു പദ്ധതിയും ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിയാലും അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത്‌ നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌. വികസനത്തിന്റെ ഇത്തരം പുതിയ പദ്ധതികള്‍ക്കായി തദ്ദേശവാസികളെ കുടിയിറക്കുമ്പോള്‍ പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമേ പാടുള്ളൂവെന്ന്‌ കേരള ഹൈക്കോടതിയും രാജ്യത്തെ പരമോന്നത നീതിപീഠവും നിരവധി ഉത്തരവുകളിലൂടെ സര്‍ക്കാരുകള്‍ക്ക്‌ കൃത്യമായ കാര്യനിര്‍വഹണ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കളക്ടര്‍ ബീനയ്ക്ക്‌ ഇക്കാര്യം അറിയില്ലാ എന്നു പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല, വികസനപരിപാടികള്‍ ഏറെയുള്ള എറണാകുളം ജില്ലയിലെ ജനങ്ങള്‍. അതായത്‌ വല്ലാര്‍പാടം റെയില്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്ത്‌ നല്‍കുന്നത്‌ സംസ്ഥാന സര്‍ക്കാരും റവന്യു ഡിപ്പാര്‍ട്ടുമെന്റുമാണ്‌. അതുകൊണ്ടുതന്നെ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണ്‌. അക്കാര്യം മറച്ചുവച്ച്‌ കളക്ടര്‍ നിസ്സഹായത ഭാവിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍, ചാര്‍ജെടുത്ത ഉടനെ നല്‍കിയ വാഗ്ദാനം 'അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു'വെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു സംശയമില്ല.

വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മൂലമ്പിള്ളിയിലും പോണേക്കരയിലും കുടിയിറക്ക്‌ നടത്തിയിട്ടുള്ളത്‌. മഞ്ഞുമ്മല്‍ അടക്കമുള്ള മറ്റ്‌ സ്ഥലങ്ങളില്‍ ഇനി നടത്താനുള്ള കുടിയിറക്കും ഈ പദ്ധതിക്ക്‌ വേണ്ടിതന്നെയാണ്‌. ഒരു പദ്ധതിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ കുടിയിറക്ക്‌ നടത്തുമ്പോള്‍ പുനരധിവാസത്തിന്‌ വിവിധ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത്‌ ഒരു മുറ്റത്ത്‌ നടത്തുന്ന രണ്ട്‌ കച്ചവടത്തേക്കാള്‍ നിന്ദ്യമായ നടപടിയാണ്‌.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ ആറ്‌ സെന്റ്‌ ഭൂമിയും ആറുമാസത്തെ വാടകയിനത്തിലും ട്രാന്‍സ്പോര്‍ട്ടിംഗ്‌ ഇനത്തിലും 60,000 രൂപയും വീതം നല്‍കിയപ്പോള്‍ പോണേക്കരയില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്‌ 15,000 രൂപ മാത്രമാണ്‌. തീരുന്നില്ല അവഗണനയുടെ ദുര്‍മുഖം. കുടിയിറക്കിനു മുന്‍പ്‌ നാല്‌ സെന്റ്‌ ഭൂമി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ മൂന്ന്‌ സെന്റ്‌ ഭൂമിയേ നല്‍കുകയുള്ളൂ എന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ ശാഠ്യം. മാത്രമല്ല, പുനരധിവാസം നടത്തേണ്ട സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുമില്ല.

മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ആലോചിച്ച്‌ നടപടിയെടുത്തശേഷമേ വീടുകള്‍ പൊളിക്കൂ എന്നായിരുന്നു ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പ്‌. ആ ഉറപ്പ്‌ പോലീസിനെ ഉപയോഗിച്ച്‌ പൊളിച്ചുകൊണ്ടാണ്‌ പോണേക്കരയിലെ നിസ്സഹായരെ പെരുവഴിയിലേക്ക്‌ ബീനയുടെ ഭരണം ഇറക്കിവിട്ടിരിക്കുന്നത്‌.

ഇവിടെ ബീന, ചാര്‍ജെടുത്ത ആദ്യ ദിവസം നല്‍കിയ മറ്റൊരു വാഗ്ദാനവും പോലീസ്‌ നടപടികളാല്‍ തരിപ്പണമാക്കിയിട്ടുണ്ട്‌. വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവരെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കി ആദരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നുമായിരുന്നു മാഡത്തിന്റെ കേള്‍ക്കാന്‍ ഇമ്പമുള്ള ഉറപ്പ്‌.

അതെല്ലാം വിസ്മരിച്ച്‌ വികസനത്തിന്റെ പേരില്‍ മുതലെടുപ്പിന്റെ ശക്തികള്‍ക്ക്‌ വീഥിയൊരുക്കാന്‍ നിസ്സഹായരും നിര്‍ധനരുമായ സാധാരണക്കാരെ തെരുവിലിറക്കിവിടാനാണ്‌ കളക്ടര്‍ ബീനയും ഇപ്പോള്‍ ശൗര്യം കാണിച്ചിട്ടുള്ളത്‌.

ജില്ലയുടെ ഭരണം ഇപ്പോള്‍ വനിതകളുടെ കൈയിലാണ്‌. സഹനം മാത്രമല്ല, സഹാനുഭൂതിയും സ്നേഹവും സ്ത്രീകളുടെ മുഖമുദ്രയായിട്ടാണ്‌ പറയപ്പെടുന്നത്‌. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളോട്‌ പുരുഷന്മാരേക്കാള്‍ ഗാഢമായി പ്രതികരിക്കുന്നത്‌ സ്ത്രീകളാണ്‌. യഥാര്‍ത്ഥത്തില്‍ എല്ലാ പ്രശ്നപരിഹാരങ്ങളും പുരുഷനാണ്‌ കണ്ടെത്തുന്നതെന്ന്‌ പറയുന്നുണ്ടെങ്കിലും അതിനുപിന്നിലെ സ്ത്രൈണ പ്രേരണ വിസ്മരിക്കാനാവില്ല. ജില്ലയുടെ ഭരണനേതൃത്വത്തില്‍ ബീനയുള്‍പ്പെടെയുള്ള പ്രഗല്‍ഭരായ അഞ്ച്‌ വനിതകള്‍ എത്തിയപ്പോള്‍ എറണാകുളം ജില്ല അത്യധികം ആഹ്ലാദിച്ചതാണ്‌. പ്രത്യേകിച്ച്‌ സാധാരണക്കാര്‍. അവരുടെ പ്രശ്നങ്ങളോട്‌ ഇനിയെങ്കിലും അനുഭാവപൂര്‍ണമായ സമീപനം ജില്ലാ ഭരണകൂടത്തിന്റെ വിവിധ തട്ടുകളില്‍നിന്ന്‌ ലഭിക്കുമെന്നായിരുന്നു പ്രത്യാശ. അതെല്ലാം തല്ലിത്തകര്‍ത്ത്‌, പോലീസ്‌ സന്നാഹത്തോടെ കുതിച്ച്‌ മുന്നേറുകയാണ്‌ ജില്ലയുടെ വനിതാ സാരഥി.

0 comments :