Wednesday, April 23, 2008

കിളിരൂര്‍ പീഡന കേസ്‌: രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുക്കി

തിരുവനന്തപുരം: കിളിരൂര്‍-കവിയൂര്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു നേരിട്ടു സമര്‍പ്പിച്ച നിവേദനങ്ങളൊന്നും സര്‍ക്കാരിന്റെ കൈവശമില്ലെന്ന ആഭ്യന്തര വകുപ്പിന്റെ നിലപാടു ചോദ്യംചെയ്ത ഹര്‍ജിയില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ തെളിവെടുപ്പു നടത്തി. ആഭ്യന്തര അഡീ. സെക്രട്ടറി ടി.എസ്‌. അനിത്തിനെ കമ്മിഷന്‍ ആസ്ഥാനത്തു വിളിച്ചുവരുത്തി ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ പി.എന്‍. വിജയകുമാറാണു തെളിവെടുപ്പു നടത്തിയത്‌.

മരിച്ച ശാരിയുടെ ബന്ധുക്കളാരും സര്‍ക്കാരിനു പരാതി നല്‍കിയിട്ടില്ലെന്ന നിലപാടാണ്‌ ആഭ്യന്തര വകുപ്പ്‌ കൈകൊണ്ടിരുന്നത്‌. കിളിരൂര്‍ കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്രത്തിന്‌ അയച്ചകത്തിന്റെ പകര്‍പ്പും ഹ്യൂമന്‍ റൈറ്റ്സ്‌ ഡിഫന്‍സ്‌ ഫോറം സെക്രട്ടറി അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ കൈവശം ഈ രേഖകളൊന്നുമില്ലെന്ന്‌ ആഭ്യന്തര വകുപ്പ്‌ അഡീ. സെക്രട്ടറി കമ്മിഷനു മുന്‍പാകെ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ മുന്‍പാകെ ശാരിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുന്നതിന്റെ പത്രവാര്‍ത്തകളും ഫോട്ടോകളും കമ്മിഷന്‍ പരിശോധിച്ചു. ശാരിയുടെ മാതാപിതാക്കളോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറിലുണ്ടായിരുന്ന കിളിരൂര്‍-കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജന. കണ്‍വീനര്‍ രാജു പുഴങ്കരയെയും കമ്മിഷന്‍ ഇന്നലെ വിസ്തരിച്ചു.

ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ ഇന്നലെ വൈകിട്ടോടെ അറിയിക്കണമെന്ന്‌ അഡീ. സെക്രട്ടറിയോടു കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചകഴിഞ്ഞും പഴയ നിലപാട്‌ ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത വസ്തുതകളും അറിയില്ലെന്ന്‌ ആഭ്യന്തര വകുപ്പിന്റെ നിലപാടിനെതിരെ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ അഡ്വ. ബിനു അറിയിച്ചു. കേസിന്റെ വിധി കമ്മിഷന്‍ നാളെ പറയും.

0 comments :