സംഗീതത്തിന്റെ മറവിൽ 'സംഗതി'വിദ്വാന്റെ 'വെർബൽ എക്സിബിഷനിസം'
കോമൺസെൻസ് ഈസ് നോട്ട് കോമൺ, 'കാമം'സെൻസ് ഈസ് സോ ഫ്രീക്വന്റ്!
Back drop
'ആൻ ആവറേജ് ഇൻഡ്യൻ മെയ്‌ല് ഹാസ് സെക്സ് ഇൻ മൈൻഡ് ആൻഡ് ഫിയർ അറ്റ് ഹാർട്ട്' (മനസ്സ് നിറയെ കാമവും ഹൃദയത്തിൽ ഭയവും കൊണ്ടു നടക്കുന്ന (ശുംഭന്മാരാണ്) ഇന്ത്യയിലെ ശരാശരി പുരുഷൻ). വിശ്രുത ഇന്ത്യൻ ഗ്രന്ഥകാരൻ നിരാദ് സി. ചൗധരിയുടെ ഈ നിരീക്ഷണത്തിന്റെ ചപലവും അശ്ലീലഭരിതവുമായ ഒരു സാന്നിദ്ധ്യം കാണണമെന്നും ആ സത്വത്തിന്റെ വായിൽ നിന്ന് വീഴുന്ന മ്ലേച്ഛവും ഓക്കാനം വരുത്തുന്നതുമായ മൂരിശൃംഗാരപദാവലികേൾക്കണമെന്നുമുള്ളവർ, തിങ്കൾ മുതൽ വ്യാഴം വരെ കൈരളി ടീവിയിലെ 'ജോയ് ആലൂക്കാസ് എല്ലാരും പാടണ്' എന്ന റിയാലിറ്റി ഷോ ട്യൂൺ ഇൻ ചെയ്യുക. (ഇന്ത്യയിൽ വൈകീട്ട് 7.30 മുതൽ 8.30 വരെ. ഗൾഫിൽ വൈകീട്ട് 5.30-6.30 വരെ)
കുടുംബാംഗങ്ങൾ ഒന്നിച്ച് മത്സരിക്കുന്ന ഈ വ്യത്യസ്ത റിയാലിറ്റി ഷോയുടെ നിർമാതാവ് ഷിബു ചക്രവർത്തി(ചലച്ചിത്ര ഗാനരചയിതാവ്)യും സംവിധാനം സെന്തിലുമാണ്.
സംഗീത സംവിധായകൻ രഘുകുമാർ, കർണാടകസംഗീത വിദുഷി സൗമ്യ, സംഗീതസംവിധായകൻ('സംഗതി'ഫെയിം) ശരത്ത് എന്നിവരാണ് വിധികർത്താക്കൾ.
സിദ്ധിയും സാധനയും കൊണ്ട് ഗാനസാഗരത്തിന്റെ മറുകരകണ്ടവരൊന്നുമല്ല ഈ പരിപാടിയിൽ മത്സരിക്കുന്നത്. ശാന്തിമഠം വില്ലാസിന്റെ 35 ലക്ഷം രൂപ വിലവരുന്ന വില്ല സ്വന്തമാക്കാം എന്ന ഒറ്റ ലക്ഷ്യത്തോടെ പങ്കെടുക്കുന്നവരുമല്ല ഭൂരിപക്ഷവും. വാഗീശ്വരിയുടെ അനുഗ്രഹത്താൽ ഗാനമാലപിക്കാൻ കെൽപ് ലഭിച്ചിട്ടുണ്ടെങ്കിലും പൊതുവേദിയിൽ അതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്തവരാണ് മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും.
ഇത്രയും പശ്ചാത്തലം.
ഇനി ആദ്യ റൗണ്ടിലേയ്ക്ക്-
Ist Round
മത്സരാർത്ഥികളുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി, തെറ്റുതിരുത്തി നന്നായി പാട്ടുപാടാൻ അവരെ സജ്ജരാക്കുവാനായിരിക്കണം മൂന്ന് വിധികർത്താക്കളെ നിർമാതാവും സംവിധായകനും വേദിക്കരികിൽ പ്രത്യേകാസനത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. അറിയാം വിമർശനം ഒരിക്കലും സൗമ്യമായിരിക്കില്ല; അല്ല അങ്ങനെ ആകാനും പാടില്ല. എന്നുവച്ച് വായിൽതോന്നുന്നതെല്ലാം, വൃത്തികെട്ട ഭാവഹവാദികളോടെ വിളിച്ചുപറഞ്ഞ് മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ തന്നെ തൊലിയുരിച്ച് രസിക്കുന്നതിനെ വിധിനിർണയം എന്നല്ല വൈകൃതഭരിതമായ 'സാഡിസം' എന്നാണ് വിശേഷിപ്പിക്കേണ്ടത്. ആ സാഡിസ്റ്റ് ഉദീരണങ്ങളിൽ നിന്ന് ദുഷിച്ച കാമത്തിന്റെ ദുഃർഗന്ധം കൂടി ഒലിച്ചിറങ്ങിയാലോ?
ക്ഷമിക്കേണ്ട, ശരത് എന്ന വിധികർത്താവ് വായ് തുറക്കുന്നത് ഇത്തരത്തിലുള്ള വൈകൃതത്തിന് വാക്യരൂപം നൽകാനാണ്.
ശരത്തിന്റെ ചില സംഗീത വിലയിരുത്തലുകൾ കേൾക്കുക:
മത്സരാർത്ഥികൾ ഒരു അമ്മയും മകനും. പാട്ടുകഴിഞ്ഞു. അപ്പോഴെത്തി ശരത്തിന്റെ കമന്റ് 'മോനേ, മോന്റെ പാട്ടുകേട്ടപ്പോൾ ഇവിടെനിന്നിറങ്ങിപ്പോകാനാ തോന്നീത്' ആ പാവം അമ്മയും കടലാസുപോലെ വിളറിനിന്നുപോയി. മേലാൽ ആ കുട്ടി പൊതുവേദിയിൽ ഗാനമാലപിക്കാൻ തയ്യാറാവില്ല, തീർച്ച.
കാഷ്വൽ ഡ്രസിലാണ് ആ പെൺകുട്ടി പാട്ടുപാടാനെത്തിയത്. ആ വേഷം ശരത്തിന് 'ക്ഷ' പിടിച്ചുപോയി! 'മോളേ, മോൾ ആദ്യമായാണോ ഈ ഡ്രസ്സിടുന്നത്? എന്തൊക്കെ അഭ്യാസമാ ഡ്രസ്സിന്റെ മുകളിൽ മോൾ കാണിച്ചിരിക്കുന്നത്?' ശരത്തിന്റെ ആ വഷളൻ കമന്റ് കേട്ട് പെൺകുട്ടി നിന്നുരുകുന്നതാണ് കണ്ടത്. പണ്ട് ആഭാസന്മാരുടെ ഇടയിൽ നിന്ന് സീതയെ രക്ഷിക്കാൻ ഭൂമി പിളർന്നതുപോലെ സംഭവിച്ചെങ്കിലെന്ന് ആ കുട്ടി സർവ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിച്ചു കാണും, മൂന്നരത്തരം.
IInd Round
കുടുംബഗീതം സെഗ്മെന്റ്-
ഒരു പോലിസുകാരനും കുടുംബാംഗങ്ങളും പാടിത്തീർന്നതോടെ സംഘത്തിലെ 12കാരിയോട് ശരത്തിന്റെ ചോദ്യം 'മോൾ അച്ഛന്റെ കൂടെ കെടക്കാറുണ്ടോ?' ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമല്ല മറ്റ് മത്സരാർത്ഥികളും ടിവി പ്രേക്ഷകരും സ്തംഭിച്ചു പോയ നിമിഷം. ആഭാസത്തരം അതിന്റെ എല്ലാ അശ്ലീലതകളും പ്രദർശിപ്പിച്ച ശപ്തവേള!
IIIrd Round
മറുനാടൻ ഗീതം സെഗ്മെന്റ്:
പാട്ടുപാടിയത് ഒരു അറുപതുകാരൻ, പ്രായപൂർത്തിയായ ആൺമക്കളും പെൺമക്കളും അടങ്ങിയ കുടുംബം ഒപ്പമുണ്ട്. പൊതുവേദിയിൽ പാടിപ്പരിചയമില്ലാത്ത പിതാവ്. അതുകൊണ്ട് പാട്ടിലെ പദങ്ങൾ മറന്നു, സ്വരത്തിൽ വിറയൽ പടർന്നു. 'എന്തുപറ്റി?' എന്ന ശരത്തിന്റെ ചോദ്യത്തിന് 'വിറച്ചുപോയി' എന്ന സത്യസന്ധമായ മറുപടി. 'കല്യാണം കഴിച്ചയാൾ ആദ്യമായിട്ടാണോ വിറയ്ക്കുന്നത്?' മുഖത്തടിയേറ്റതുപോലെ ആ പിതാവ് സ്തംഭിച്ചു നിന്ന കാഴ്ച്ച!
IVth Round
യുഗ്മഗീതം സെഗ്മെന്റ്:
ബി.ടെക് പാസ്സായ സഹോദരിയും ബി.ടെക്-ന് പഠിക്കുന്ന സഹോദരനും ആലപിച്ചത് സാന്ദ്രമായൊരു പ്രണയഗീതം. സഹോദരനോളം ആലാപന വൈദഗ്ദ്ധ്യമില്ലായിരുന്നു സഹോദരിക്ക്. ശരീരവും ശാരീരവും ശോഷിച്ച ഒരു പാവം. അവരുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെ നുഴഞ്ഞെത്തി ശരത്തിന്റെ സ്ഥിരം വഷളത്തരം 'മാറിടം തുടിക്കുന്ന ആ ഭാഗമുണ്ടല്ലോ, അവിടം, അതെന്താ മോളേ താന്നുപോയത്? കൂടെപ്പാടിയത് അനിയനായതു കൊണ്ടാണോ?'
ആ ചേച്ചിയും അനിയനും മാത്രമല്ല അന്ന് ആ പരിപാടി കണ്ട എല്ലാവരും മനസ്സിൽ ശരത്തിനെ പ്രാകി കോന്നിട്ടുണ്ടാകും, കൊലവിളി നടത്തിയിട്ടുണ്ടാകും; സംശയമില്ല.
അച്ചടിക്കാവുന്ന മ്ലേച്ഛതകളിൽ ചിലതു മാത്രമാണ് മുകളിൽ ഉദ്ധരിച്ചത്.
വായനക്കാർക്ക് എന്തു തോന്നുന്നു? ഒറ്റയടിക്ക് കരണം പൊട്ടിക്കേണ്ട തെമ്മാടിത്തരമല്ലേ ശരത് എന്ന സംഗീത സംവിധായകൻ ഒരു സംഗീത പരിപാടിയുടെ മറവിൽ, റിയാലിറ്റി ഷോയായത് കൊണ്ട് എന്തും പറയാം എന്ന 'ഞായത്തിൽ' വിളമ്പിയതെല്ലാം?
'എക്സിബിഷനിസം' (പ്രദർശനത്തിലെ രതി) എന്നൊരു മാനസീക വ്യതിയാനമുണ്ടെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധർ പറയും. സാധാരണക്കാർ ഇതിനെ 'വൈകൃതം'എന്നു വിളിക്കും. അടിച്ച് പുറം പൊളിക്കേണ്ട തെമ്മാടിത്തരമെന്ന് വിശേഷിപ്പിക്കും. അത്തരമൊരു ആഭാസമാണ്, ഡോ. ബാലമുരളീകൃഷ്ണയുടെ പ്രിയ ശിഷ്യനായ ശരത് 'എല്ലാരും പാടണ്' എന്ന സംഗീതപരിപാടിയുടെ വിലയിരുത്തൽ എന്ന മട്ടിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. 'അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ കഴിയണം' എന്ന് മലയാളത്തിൽ ഒരു സാരോപദേശമുണ്ട്.
വിധികർത്താവിന് ആ ബോധമില്ലെങ്കിൽ പരിപാടിയുടെ നിർമ്മാതാവിനോ സംവിധായകനോ എഡിറ്റർക്കോ അത് കൂടിയേതീരൂ. കാരണം സ്വദേശത്തും വിദേശത്തും കുടുംബമൂല്യങ്ങളും പെരുമാറ്റ-സംസാരമര്യാദകളും പാലിക്കുന്നവരാണ് ഈ പരിപാടിയുടെ പ്രേക്ഷകർ. സൗമ്യയും രഘുകുമാറും എത്ര മാന്യമായി, എത്ര സംസ്കാരസമ്പന്നതയോടെയാണ് അഭിപ്രായങ്ങൾ പറയുന്നത്! ശരത്തിനേയും ആ ലൈനിൽ കോണ്ടുവന്നേ തീരൂ. വഷളത്തം നിറഞ്ഞ ഇത്തരം കമന്റുകൾ കേട്ട് മറ്റൊരു വിധികർത്താവായ 'സൗമ്യ മാം' തലകുമ്പിട്ടിരുന്ന് അടക്കിച്ചിരിക്കുമ്പോൾ 'ശരത് സാർ' ഏഴാം സ്വർഗത്തിൽ എത്തുന്നുണ്ടായിരിക്കാം (ഥൂ!). സ്ത്രീകളുടെ മുൻപിൽ ഞെളിയാൻ ദ്വയാർത്ഥപ്രയോഗങ്ങളും കെട്ട വളിപ്പുകളും കെട്ടഴിച്ചു വിടുന്നതിനെ 'വാച്യ-പ്രദർശന-രതി' (വെർബൽ-എക്സിബിഷനിസം) എന്നാണ് വിശേഷിപ്പിക്കേണ്ടത്.
പാടില്ല, ശരത് സാർ ഇങ്ങനെ തരം താഴരുത്. വള്ളിനിക്കർ പ്രായത്തിൽ 'അമൃതവർഷിണി' രാഗമാലപിച്ച് സാക്ഷാൽ ഡോ. ബാലമുരളീകൃഷ്ണയെ അമ്പരപ്പിച്ച സംഗീതസിദ്ധിയാണ് അങ്ങ്. ആ പ്രതിഭയോടുള്ള ആദരത്തോടെ പറയട്ടെ, സംഗീതപ്രേമികൾ അങ്ങയോട് പുലർത്തുന്ന ബഹുമാനം വെറുതെ കളഞ്ഞുകുളിക്കരുത്!
Chorus
കോമൺസെൻസ് ഈസ് നോട്ട് കോമൺ, 'കാമം'സെൻസ് ഈസ് സോ ഫ്രീക്വന്റ്!
Vote of thanks
ഈ ആഭാസത്തരത്തിലേയ്ക്ക് ശ്രദ്ധതിരിച്ചുവിട്ട, നന്മനസ്സിനുടമകളായ ഗൾഫിലെ ആ നാലു പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും...