Tuesday, May 20, 2008

കൊച്ചീക്കാരുടെയൊരു കാലം!

ഇത്രയുംകാലം ഇരുപത്തിനാലുമണിക്കൂറും കൊച്ചീക്കാരുടെ ചെവികളിൽ മൂളിക്കൊണ്ടിരുന്ന കൊതുകുകളെ തറപറ്റിക്കാൻ ഒന്നിലേറെ എഫ്‌.എം. റേഡിയോ സ്റ്റേഷനുകളാണ്‌ മത്സരിച്ച്‌ രംഗത്തുവന്നിരിക്കുന്നത്‌.
കൊച്ചീക്കാർക്കു കൂടപ്പിറപ്പായ ടൺകണക്കിനു ടെൻഷനും, മാലിന്യത്തിന്റെ പാലാഴിയും ഇനി മറക്കൂ. വെറുതെ പാട്ടുകേട്ടങ്ങിരിക്കൂ...

ഇനി റോഡിൽ ബ്ലോക്കുണ്ടാവാൻ പ്രാർത്ഥിച്ചുപോകും കൊച്ചീക്കാർ. കാരണം പാട്ട്‌ ഇരമ്പിയാർത്തുവരികയാണ്‌ റേഡിയോ ജോക്കികൾ എന്ന ബുദ്ധിജീവികളുടെ ഗമണ്ടൻ ചോദ്യോത്തര സമ്മാന കലാപരിപാടികളിലൂടെ!

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരെന്താണ്‌? പെരിയാറിൽ എത്ര കുടം വെള്ളം കാണും? സന്തോഷ്‌ മാധവനെക്കൊണ്ട്‌ ഏറ്റവും സന്തോഷം അനുഭവിച്ചതാരാണ്‌? അങ്ങനെയങ്ങനെ പോകുന്നു ചോദ്യപ്പെരുമഴ!

ഇനി ഒറ്റൊരുത്തനും പണിക്കുപോണ്ടെന്നതാണ്‌ ഈ റേഡിയോ വിപ്ലവത്തിന്റെ ഒരു ഗുണം. കാലത്തേ എഴുന്നേൽക്കുക പാട്ടുകേട്ടോണ്ടിരിക്കുക. മൊബെയിൽ അരികിൽ വയ്ക്കുക. ഏത്‌ പൊട്ടനും ഉത്തരം പറയാവുന്ന കിടിലൻ ചോദ്യങ്ങൾ ജോക്കികൾ കൊഞ്ചിക്കുഴഞ്ഞും ചാടിക്കളിച്ചും ചോദിച്ചോണ്ടിരിക്കും. ചാടിക്കേറി ഉത്തരം എസ്‌എംഎസ്‌ ചെയ്താൽ മതി. സമ്മാനം ഉറപ്പ്‌!

അങ്ങനെ ചോദ്യങ്ങൾ ചോയ്ച്ച്‌ ചോയ്ച്ച്‌ പോകുന്നതിനിടെ അടിപൊളി പാട്ടുകൾ കേൾക്കാം. പണിക്കൊന്നും പോകാതെ ഇങ്ങനെ പാട്ടും കേട്ടിരിക്കുന്നതിനിടെ പെൺപിറന്നോർ ആൺപിറന്നോനെ അവന്റെ പാട്ടിനു വിട്ടേച്ച്‌ പൊയ്ക്കളയും എന്ന പേടിവേണ്ട. വീട്ടിൽ പെൺപിറന്നോത്തിയും എസ്‌എംഎസ്‌ അയച്ചുകൊണ്ടേ ഇരിക്കയാവും!

എത്ര പെട്ടെന്നാണ്‌ പഴയ പാട്ടുപെട്ടികൾ പൊടിതട്ടിയെടുത്ത്‌ നാട്ടുകാർ രൂപപ്പലകയിൽ പ്രതിഷ്ഠിച്ചത്‌. ആർക്കുമിപ്പോൾ ടിവി കാണാൻ നേരമില്ലാതായിരിക്കുന്നു. ചാനലുകളിൽ വനിതാരത്നങ്ങൾ, ഹാസ്യരത്നങ്ങൾ, ഗായകരത്നങ്ങൾ ഒക്കെ തലകുത്തി മറിഞ്ഞിട്ടും കാണാനാളില്ല! സെന്റ്‌ ആന്റണി, വേളാങ്കണ്ണി മാതാവ്‌, തോമാശ്ലീഹ തുടങ്ങിയവരുടെ സദുപദേശങ്ങൾ പോയിട്ട്‌ കടമറ്റത്തുകത്തനാരുടെയും കുട്ടിച്ചാത്തന്മാരുടെയും ഉഡായിപ്പുകൾ കാണാൻപോലും ആളില്ല!

കേവലം ഒന്നുരണ്ടാഴ്ചകൊണ്ട്‌ ചാനലുകളായ ചാനലുകളൊക്കെ പൂട്ടിപ്പോകുന്നതിന്റെ സകല ലക്ഷണവുമാണ്‌ കാണുന്നതെന്ന്‌ ഒന്നാമനായ റേഡിയോ സ്റ്റേഷൻകാർ അവരുടെ ദിനപത്രത്തിൽ സ്കൂപ്പടിച്ചു തകർത്തുകൊണ്ടിരിക്കുന്നു!

ഈ സമയത്ത്‌ മഞ്ഞക്കണ്ണടയിൽ നിങ്ങൾക്കായൊരു പാട്ടുകേൾക്കാം.

"സംഗീതമീ ജീവിതം
ഒരു മാതിരി സംഗീതമീ ജീവിതം..."

0 comments :