Monday, May 5, 2008

മന്ത്രി ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മരുമകളും

  • ശ്രീമതിക്കെതിരെ പാര്‍ട്ടിക്കുള്ളിലുംപുറത്തും ശക്തമായ എതിര്‍പ്പ്‌
  • 'വീട്ടിലിരിക്കുന്നതിന്‌ ' ശമ്പളം 17,000 രൂപ
ടൈറ്റസ്‌ കെ വിളയില്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ ശ്രീമതി വീണ്ടും വിവാദത്തില്‍ . പേഴ്സണല്‍ സ്റ്റാഫില്‍ മരുമകളെ നിയമിച്ചതാണ്‌ പ്രശ്നം

ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ തന്നെ ശ്രീമതി ടീച്ചര്‍ ഏക മകന്‍ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ക്ലാര്‍ക്കായി നിയമിച്ചു. അടുത്തിടെ മരുമകളെ പേഴ്സണല്‍ അസിസ്റ്റന്റാക്കി കൊണ്ട്‌ പ്രമോഷനും നല്‍കി.പതിനേഴായിരം രൂപയാണ്‌ ശമ്പളം. രണ്ടു വര്‍ഷത്തെ സര്‍വീസ്‌ പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‌ അര്‍ഹത നേടും.

മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ്‌ ധന്യയെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്നും ആരോപണമുണ്ട്‌. ഔദ്യോഗിക രേഖയില്‍ ധന്യയുടെ വിലാസം ആരാധനാ ഹൗസ്‌, തളാപ്പ്‌, കണ്ണൂര്‍ എന്നാണ്‌. ഇത്‌ ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമാണ്‌. മന്ത്രി ശ്രീമതിയുടെ വീട്‌ പഴയങ്ങാടി നെരുവമ്പ്രത്താണ്‌.

സാധാരണ സി.പി.എം മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി നിര്‍ദേശിക്കുന്ന സജീവപ്രവര്‍ത്തകരെയാണ്‌ നിയമിക്കുന്നത്‌. പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരെ തിരുകികയറ്റാന്‍ ഇതുവരെ അനുമതി നല്‍കാത്ത സി.പി.എം ആരോഗ്യമന്ത്രിയുടെ കാര്യത്തില്‍ അനുകൂല നിലപാട്‌ സ്വീകരിച്ചോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോടും അനുമതിയോടുമാണ്‌ നിയമനം എന്ന്‌ അറിയുന്നു .

ഔദ്യോഗിക വസതിയായ സാനഡുവില്‍ ഭര്‍ത്താവിനോടും മകനോടുമൊപ്പമാണ്‌ ശ്രീമതിയുടെ താമസം. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാര്‍ട്ടി പ്രവര്‍ത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ ശ്രീമതിക്കെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിര്‍പ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍, മന്ത്രിസഭയിലെ പല മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരെ ഉള്‍പ്പെടെ 25പേരെ വരെ നിയമിച്ചപ്പോള്‍ ടീച്ചര്‍ മരുമകളെ ഉള്‍പ്പെടെ 22പേരെ നിയമിച്ചിട്ടുള്ളെന്നാണ്‌ ടീച്ചറുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്‌.

എ.ഐ.ഡി.എം.കെ സംസ്ഥാന സെക്രട്ടറി അഡ്വ: ശ്രീനിവാസന്‍ വേണുഗോപാല്‍ വിവരാവകാശ നിയമപ്രകാരം അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന്‌ ശേഖരിച്ച വിവരങ്ങളെ തുടര്‍ന്നാണ്‌ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ധന്യ എം. നായര്‍ മരുമകളാണെന്ന്‌ വ്യക്തമായത്‌. അധികാര ദുര്‍വിനിയോഗം നടത്തി മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച ശ്രീമതിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ ശ്രീനിവാസന്‍ കത്ത്‌ നല്‍കിയിട്ടുണ്ട്‌.

 

0 comments :