Monday, May 19, 2008

സ്വാമി 'ക്രിമിനൽ' ഭദ്രാനന്ദയ്ക്ക്‌ തോക്ക്‌: മുൻ എഡിഎം കുടുങ്ങും

കളക്ടർ ഡോ.ബീനയുടെ നടപടിയും വിവാദത്തിലേക്ക്‌
ടൈറ്റസ്‌ കെ. വിളയിൽ
കൊച്ചി: തോക്കുമായി രണ്ടുമണിക്കൂർ നഗരത്തേയും പോലീസിനേയും വിറപ്പിച്ച ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്‌ മുൻ എഡിഎം എം.കെ. തങ്കപ്പൻ തോക്കിന്‌ ലൈസൻസ്‌ നൽകിയതെന്ന്‌ വ്യക്തമായി. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുണ്ടാകും. റിട്ടയർ ചെയ്ത അന്നാണ്‌ (മാർച്ച്‌ 31) എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ ഭദ്രാനന്ദയ്ക്ക്‌ തോക്കിന്‌ ലൈസൻസ്‌ നൽകാൻ എഡിഎം ശിപാർശ ചെയ്തത്‌.

തനിക്ക്‌ നേരിട്ടറിയാവുന്ന വ്യക്തിയാണ്‌ ഹിമവൽ ഭദ്രാനന്ദ എന്നും അതുകൊണ്ട്‌ തോക്കിന്‌ ലൈസൻസ്‌ നൽകാമെന്നുമായിരുന്നു എഡിഎമ്മിന്റെ റിപ്പോർട്ട്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുൻ കളക്ടർ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ തോക്ക്‌ നൽകാൻ ഉത്തരവിട്ടത്‌.

എന്നാൽ നാലുമാസത്തിനിടയിൽ രണ്ടു പ്രാവശ്യം മാത്രം കണ്ട പരിചയമേ എഡിഎം തങ്കപ്പനും ഹിമവൽ ഭദ്രാനന്ദയ്ക്കും തമ്മിലുള്ളൂവെന്ന്‌ ഇപ്പോൾ തങ്കപ്പൻ സമ്മതിക്കുന്നു. കർമ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ ഒരു മാസിക ആരംഭിക്കുന്നതിനുള്ള ഡിക്ലറേഷൻ വയ്ക്കാൻ എത്തിയപ്പോഴാണ്‌ ഇവർ തമ്മിൽ ആദ്യം കാണുന്നത്‌. പിന്നീട്‌ എഡിഎം റിട്ടയർ ചെയ്തശേഷം അദ്ദേഹത്തിന്റെ ഭവനത്തിൽ നടന്ന സൽക്കാരത്തിലാണ്‌ ഹിമവൽ ഭദ്രാനന്ദ പിന്നീട്‌ പങ്കെടുക്കുന്നത്‌. അവിടെവച്ച്‌ മുൻ കളക്ടറുമായി ഹിമവൽ ഭദ്രാനന്ദ കുശലപ്രശ്നം നടത്തിയിരുന്നു.

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ആളായതുകൊണ്ട്‌ നല്ല മനുഷ്യനായിരിക്കുമെന്നു കരുതിയാണ്‌ തോക്കിനുള്ള ലൈസൻസിന്‌ ശിപാർശ ചെയ്തതെന്നാണ്‌ ഇപ്പോൾ തങ്കപ്പൻ പറയുന്നത്‌. ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വാമിക്ക്‌ എന്തിനാണ്‌ തോക്ക്‌ എന്നു ചിന്തിക്കാനുള്ള കേവല യുക്തിപോലും ഉപയോഗിക്കാതെ ലൈസൻസിന്‌ ശിപാർശ ചെയ്തതിനു പിന്നിൽ ഉന്നതങ്ങളിൽനിന്നുള്ള സമ്മർദ്ദം ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ.

കോൺഗ്രസിലെ മുതിർന്ന നേതാവിന്റെ അടുത്ത സുഹൃത്താണ്‌ ഹിമവൽ ഭദ്രാനന്ദ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പോലും അദ്ദേഹത്തിന്റെ അഭ്യുന്നതിക്ക്‌ കാരണമാകുമെന്ന്‌ ഹിമവൽ ഭദ്രാനന്ദ പ്രവചിച്ചിരുന്നുവത്രെ. ഈ നേതാവിന്റെ കൂടി സമ്മർദ്ദത്താൽ ആയിരിക്കണം ചട്ടങ്ങളെല്ലാം ലംഘിച്ച്‌ ലൈസൻസ്‌ നൽകാൻ എഡിഎം ശിപാർശ ചെയ്തതെന്നും ആ ശിപാർശയുടെ അടിസ്ഥാനത്തിൽ മുൻ കളക്ടർ അനുമതി നൽകിയതെന്നും വ്യക്തമാകുന്നു.
നടപടിക്രമങ്ങൾ ലംഘിച്ചാണ്‌ ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ തോക്ക്‌ അനുവദിച്ചതെന്ന്‌ അറിഞ്ഞിട്ടും ലൈസൻസ്‌ റദ്ദാക്കാനോ അതിന്റെ അടിസ്ഥാനത്തിൽ ആയുധം അനാവശ്യമായി കൈവശം വച്ചതിന്റെ പേരിൽ നിയമനടപടികൾ സ്വീകരിക്കാനും എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ കൂടിയായ ഡോ. എം.ബീന തയ്യാറാകാത്തത്‌ ഈ സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.

ഇതു സംബന്ധിച്ച്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകും എന്നു പറഞ്ഞൊഴിയാനാണ്‌ കളക്ടർ ശ്രമിക്കുന്നു. റിട്ടയർ ചെയ്തെങ്കിലും ചട്ടങ്ങൾ ലംഘിച്ച്‌ ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ തോക്കിനുള്ള ലൈസൻസ്‌ ശിപാർശ ചെയ്ത മുൻ എഡിഎം എം.കെ. താങ്കപ്പനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്ന്‌ നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ പെൻഷൻപറ്റുന്ന വ്യക്തിക്കെതിരെ സർക്കാർ ജീവനക്കാർക്ക്‌ ബാധകമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു.

ഹിമവൽ ഭദ്രാനന്ദ ആലുവ പോലീസ്‌ സ്റ്റേഷനിൽ നടത്തി ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്‌. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ നിർദേശം. ശനിയാഴ്ച രാവിലെ ഏഴര മുതൽ പത്തുമണിവരെ ഹിമവൽ ഭദ്രാനന്ദയുടെ നിയമവിരുദ്ധ നടപടികൾക്ക്‌ അനുനയത്തിന്റെ പേരിൽ കൂട്ടുനിന്ന സിഐ അടക്കമുള്ളവർക്ക്‌ എതിരെ ഡിപ്പാർട്ടുമെന്റ്‌ തലത്തിൽ നടപടിയുണ്ടാകുമെന്നാണറിയുന്നത്‌.

0 comments :