Monday, May 26, 2008

'മൂത്തന്മാർ' അടിതുടങ്ങി യൂത്തന്മാർ എവിടെ?

ഭാഗ്യം!
അധികാരമില്ലെങ്കിലും യുഡിഎഫിൽ അടികൂടാൻ ചിലരെങ്കിലും ഇന്നുമുണ്ട്‌.
ആര്യാടൻ മുഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും നന്ദി.

ഇടതുപക്ഷ സർക്കാർ കഴിവുകേടിന്റെ മൂന്നാം വർഷത്തിലേക്ക്‌ കടന്നപ്പോഴും 'ബാലേട്ടനും' പന്ന്യനും സുധാകരനും സ്പോൺസർ ചെയ്ത കപടസ്വാമിമാർ പിടിയിലായിട്ടും മൂകം ബധിരം സാക്ഷികളായി ഇരിക്കാനായിരുന്നു ചെന്നിത്തലയും ചാണ്ടിയും നേതൃത്വം നൽകുന്ന യുഡിഎഫിന്‌ വിധി. ഇടയ്ക്കെപ്പോഴോ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരിൽ ചെന്നിത്തലയും ചാണ്ടിയും ചാനൽപ്രവർത്തകരെ വിളിച്ചുകൂട്ടി ആക്രോശിക്കുന്നത്‌ കേട്ടില്ലെന്നല്ല പറയുന്നത്‌ മറിച്ച്‌ ലഭിച്ച രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനപക്ഷത്തു നിന്നുകൊണ്ട്‌ സക്രിയമായ പ്രതിപക്ഷമാകാൻ യുഡിഎഫിന്‌ കഴിഞ്ഞില്ലായെന്ന്‌ ചൂണ്ടിക്കാട്ടിയെന്നുമാത്രം. എത്ര തല്ലിയാലും നന്നാകാത്ത മുടിഞ്ഞ അനന്തരവന്മാരുടെ പുനർജന്മങ്ങളായ ഇവരോട്‌ ഇതെല്ലാം പറയുന്നതിലും ഭേദം പോത്തിനോട്‌ വേദമോതുന്നതാണെന്ന്‌ ഞങ്ങൾക്കറിയാം. എന്നാലും വർത്തമാനകാല കേരള സാഹചര്യങ്ങൾ നോക്കിക്കാണുമ്പോൾ, ഇവരെയെല്ലാം നേതാക്കന്മാരായും എംഎൽഎമാരായും തെരഞ്ഞെടുത്ത ജനങ്ങൾ നിമിഷംപ്രതി വഞ്ചിക്കപ്പെടുന്നതു കാണുമ്പോൾ എവിടെയാണ്‌ ചെന്നിത്തലയും ചാണ്ടിയും കൂട്ടരും എന്ന്‌ ചോദിച്ചുപോകുന്നുവെന്ന്‌ മാത്രമേയുള്ളൂ.

നിശ്ചലം, നിഷ്ക്രിയം, നിർഗുണം പരിലസിക്കുന്ന യുഡിഎഫിന്‌ പോരാട്ടത്തിന്റെ പുതിയ വീര്യം പകർന്നുകൊടുത്തിരിക്കുകയാണ്‌ ഇപ്പോൾ ആര്യാടനും കുഞ്ഞാലിക്കുട്ടിയും സംഘവും. കുറ്റ്യാടിയിൽ ലീഗ്‌ ഓഫീസിന്‌ തീവെച്ചും നാദാപുരത്ത്‌ കോൺഗ്രസ്‌ ഓഫീസിനുനേരെ ആക്രമണം നടത്തിയും ഇരുകൂട്ടരുടെയും അണികൾ ശക്തിപ്രകടനം നടത്തുകയാണ്‌. ഇതിനിടയിൽ ആര്യാടനെതിരെ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ പരാതി നൽകാൻ ലീഗ്‌ നേതൃത്വം തയ്യാറായിക്കഴിഞ്ഞു. ഇടഞ്ഞുനിൽക്കുന്ന ലീഗിനെ അനുനയിപ്പിക്കാൻ ഇന്ന്‌ കേന്ദ്രമന്ത്രി വയലാർ രവി പാണക്കാട്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങളെ മലപ്പുറത്തെ കൊടപ്പനയ്ക്കൽ തറവാട്ടിലെത്തി കണ്ട്‌ ചർച്ച നടത്തും.

ആര്യാടന്റെ അഹങ്കാരം ഒതുക്കിയേ തീരൂവെന്ന തീരുമാനത്തിലാണ്‌ കുഞ്ഞാലിക്കുട്ടി. അതുകൊണ്ട്‌ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത്‌ പ്രസിഡന്റായ നിലമ്പൂർ പഞ്ചായത്ത്‌ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കാൻ മുസ്ലീം ലീഗ്‌ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്‌.

മൂത്ത ആര്യാടനും മകൻ ആര്യാടനും നടത്തിയ ചില പരാമർശങ്ങളും പ്രഖ്യാപനങ്ങളുമാണ്‌ കുഞ്ഞാലിക്കുട്ടിയെ രോഷാകുലനാക്കിയിട്ടുള്ളത്‌. കുഞ്ഞാലിക്കുട്ടി രോഷാകുലനായാൽ ലീഗും ഉറഞ്ഞുതുള്ളും. കാരണം കുടപ്പന തറവാട്ടിലെ 'വിനീതദാസ'നാണെങ്കിലും കുഞ്ഞാലിക്കുട്ടി മലപ്പുറംകാർക്ക്‌ 'പുപ്പുലി'യാണ്‌. രാജമാണിക്യം എന്ന മമ്മൂട്ടി സിനിമ റിലീസ്‌ ചെയ്തുകഴിഞ്ഞപ്പോൾ മലപ്പുറത്തുകൂടി കടന്നുപോകുന്ന ദേശീയപാതയിലൂടെ സഞ്ചരിച്ചിട്ടുള്ളവരെല്ലാം കുഞ്ഞാലിക്കുട്ടിയെ പുപ്പുലിയാക്കി പ്രദർശിപ്പിച്ച ഫ്ലക്സ്‌ ബോർഡുകൾ കണ്ടിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവർഷമായി അടങ്ങിയൊതുങ്ങി കഴിഞ്ഞ ആ പുപ്പുലിയെ ഇപ്പോൾ പ്രകോപിതനാക്കിയത്‌ ആര്യാടന്റെ 'അനാവശ്യമായ അവകാശവാദവും അധിക്ഷേപവു'മാണെന്ന്‌ മലപ്പുറംകാർക്കെല്ലാം നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ കുടപ്പനതറവാട്ടിലെ കാരണവരും മുഹമ്മദ്‌ സാഹിബും മുനീർ സാഹിബും ഒപ്പം ഇറങ്ങിയിരിക്കുകയാണ്‌. ഈ ഇറക്കത്തിൽ പൊതുജനം കേൾക്കുന്നത്‌ മൂത്ത ആര്യാടന്റെയും മകൻ ആര്യാടന്റെയും സ്വത്ത്‌ വിവരം അന്വേഷിക്കണമെന്ന ലീഗ്‌ പുലികളുടെ ആവശ്യവും അതിനു വിരോധമില്ല, തന്റെയും മകന്റെയും സ്വത്ത്‌ വിവരം അന്വേഷിക്കാൻ ഏർപ്പെടുത്തുന്ന അതേ ഏജൻസിയെകൊണ്ട്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇ. അഹമ്മദിന്റെയും എം.കെ. മുനീറിന്റെയും സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നാണ്‌ മൂത്ത ആര്യാടന്റെ തിരിച്ചടി. മലയാളത്തിൽ ഗ്രാമ്യമായ ഒരു ചൊല്ലുണ്ട്‌. 'തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും' എന്ന്‌. ആ നാറ്റമാണ്‌ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളുടെ വിഭജനമാണ്‌ ഈ തർക്കത്തിന്‌ കാരണമെന്ന്‌ വിവേകശാലികൾക്കെല്ലാം അറിയാം. മണ്ഡല പുനർനിർണയം വരുമ്പോൾ അധികമായുണ്ടാകുന്ന നിയോജക മണ്ഡലങ്ങൾ ആർക്ക്‌ അവകാശപ്പെട്ടതാണെന്ന തർക്കമാണ്‌ ആര്യാടൻ-ലീഗ്‌ പ്രശ്നമായി വളർന്നിട്ടുള്ളത്‌. പുതിയ മണ്ഡലങ്ങൾ, മലപ്പുറം ജില്ലയിലായതുകൊണ്ട്‌ തങ്ങൾക്കുതന്നെ വേണമെന്ന ലീഗിന്റെ പിടിവാശി അംഗീകരിക്കാൻ കോൺഗ്രസ്‌ തയ്യാറല്ല. അതുകൊണ്ട്‌ മലപ്പുറം മുസ്ലീംങ്ങളുടെ മനസ്‌ നന്നായറിയാവുന്ന ആര്യാടനെ മുന്നിൽനിർത്തിയുള്ള അവകാശസ്ഥാപന ശ്രമമാണ്‌ ഇരുകൂട്ടരും തമ്മിലുള്ള ഇപ്പോഴത്തെ ദുർഗന്ധഭരിതമായ ആരോപണ പ്രത്യാരോപണങ്ങൾക്ക്‌ അടിസ്ഥാനം. വരാനിരിക്കുന്ന മണ്ഡലപുനർനിർണയത്തിന്റെ പേരിൽ ഇപ്പോഴേ അവകാശവാദവും അടിയും തുടങ്ങിയെന്നു സാരം.

മൂത്ത യുഡിഎഫുകാർ ഇങ്ങനെ തെരുവിൽ തല്ലുമ്പോൾ ഞങ്ങൾക്കു ചോദിക്കാനുള്ളത്‌ യൂത്ത്‌ നേതാക്കളെല്ലാം ഏതു കുണ്ടിലാണ്‌ ഒളിച്ചിരിക്കുന്നതെന്നാണ്‌. പ്രത്യേകിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ 'ശിങ്കങ്ങൾ'. വയലാർ രവിയും എ.കെ. ആന്റണിയും എം.എ. ജോണും കോൺഗ്രസിലെ യുവതുർക്കികളായി രൂപംകൊണ്ട്‌ സ്ഥാപിച്ചെടുത്ത യുവജന സംഘടനയാണ്‌ യൂത്ത്‌ കോൺഗ്രസ്‌. എന്നാൽ ഇന്ന്‌ സൂപ്പർവൈറ്റ്‌ മുക്കിയ ഖദർ ധരിച്ച്‌ രണ്ടും മൂന്നും മൊബെയിൽഫോണുകൾ കൈയിൽ പിടിച്ച്‌ കേവലം അധികാരത്തിന്റെ കുഴലൂത്തുകാരായി കോൺഗ്രസ്‌ യുവത്വം അധഃപതിച്ചുകഴിഞ്ഞു. ചിലപ്പോഴെല്ലാം എവിടെനിന്നെങ്കിലും സിദ്ദിഖിന്റെ ശബ്ദം കേട്ടെങ്കിലായി. കേരളീയരെ മുഴുവൻ വഞ്ചിച്ച്‌ ഭക്തിമാഫിയാ സംഘം ഇവിടെ അഴിഞ്ഞാടുമ്പോൾ, അവർക്ക്‌ ബാലേട്ടനടക്കമുള്ളവരുടെ സ്പോൺസർഷിപ്പ്‌ ഉണ്ടെന്ന്‌ കള്ളസ്വാമിമാർ അവകാശപ്പെടുമ്പോൾ എതിരെ ഒരക്ഷരം പോലും ഉരിയാടാനാവാതെ ഷണ്ഡീകരിക്കപ്പെട്ടുപോയോ കേരളത്തിലെ യൂത്ത്‌ കോൺഗ്രസും വനിതാ വിഭാഗവും. ഈ സ്വാമിമാരുടെയും സ്വാമിനിമാരുടെയും പാസ്റ്റർമാരുടെയും ബ്രദർമാരുടെയും അമ്മമാരുടെയും സിദ്ധന്മാരുടെയും ലൈംഗിക മുതലെടുപ്പിന്‌ വീട്ടമ്മമാരടക്കമുള്ളവർ വിധേയരാകുന്നത്‌ കണ്ടിട്ടും ഷാനിമോൾ ഉസ്മാനുപോലും ഒന്നും പറയാനില്ലെന്നു വരുമ്പോൾ അണിയറയിൽ ഇക്കൂട്ടർക്കെല്ലാം സുഗമപ്രവർത്തന സാഹചര്യമൊരുക്കുന്ന മാഫിയകൂട്ടത്തിൽ ഇവരെല്ലാം ഉൾപ്പെടുന്നുവെന്ന്‌ വിശ്വസിക്കേണ്ടിവരുന്നു.

കേഴുക, കേരളമേ..

0 comments :