Saturday, April 19, 2008

Interstate Ration Mafia തമിഴ്‌നാട്ടിലെ സൗജന്യ റേഷന്‍ കേരളത്തിലേക്കു കടത്തുന്നു

പ്രത്യേക ലേഖകന്‍

കൊച്ചി: തമിഴ്‌നാട്ടില്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന അരി പഴക്കൂടകളില്‍ നിറച്ചു കേരളത്തിലേക്കു കടത്തി കൂടിയ വിലയ്ക്കു വിറ്റഴിക്കുന്നു.

ഇടുക്കി ജില്ലയിലെ കമ്പംമെട്ട്‌, ബോഡിമെട്ട്‌, കുമളി ചെക്ക്‌ പോസ്റ്റുകളിലൂടെയാണ്‌ അധികൃതരുടെ ഒത്താശയോടെ വന്‍കിട കച്ചവടക്കാര്‍ അനധികൃതമായി അരി കേരളത്തിലേക്കു കടത്തുന്നത്‌.ദിനംപ്രതി ലോഡ്കണക്കിന്‌ അരിയാണ്‌ ഇങ്ങനെ കേരളത്തില്‍ എത്തുന്നത്‌.

പൊതുവിപണിയില്‍ അരിവില ക്രമാതീതമായി ഉയരുമ്പോള്‍ കൂടുതല്‍ ലാഭം കൊയ്യുന്നതിനാണു വന്‍കിടക്കാര്‍ അരി കടത്തുന്നത്‌.നിസ്സാരവിലയ്ക്കു തമിഴ്‌നാട്ടില്‍ ലഭിക്കുന്ന അരി പൊതുവിപണിയില്‍ നിലവിലുള്ള വിലയ്ക്കുതന്നെയാണു വിറ്റഴിക്കുന്നത്‌. വന്‍കിട വ്യാപാരികള്‍ വന്‍ തുകയാണ്‌ ഇതിന്റെ മറവില്‍ സമ്പാദിക്കുന്നത്‌.

സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന അരി തമിഴ്‌നാട്ടിലെ പ്രത്യേക ഏജന്റുമാര്‍ ചെറിയ ലാഭമെടുത്ത്‌ മറിച്ചുവില്‍ക്കുന്നു. അരി സുരക്ഷിതമായി കേരളത്തിലെത്തുന്നത്‌ ഇവരുടെ നേതൃത്വത്തിലാണ്‌.തമിഴ്‌നാട്‌ കോര്‍പറേഷന്‍ ബസില്‍ പഴം, പച്ചക്കറി കൂടകളില്‍ സുരക്ഷിതമായി അരി കേരളത്തിലെത്തുന്നത്‌. മുന്തിരിയും ആപ്പിളും ഓറഞ്ചും എത്തിക്കുന്ന കൂടകളില്‍ പഴങ്ങളെന്ന വ്യാജേനയാണ്‌ അരി കടത്തുന്നത്‌. പഴക്കൂടകള്‍ പരിശോധനാവിധേയമാക്കില്ലെന്നതാണ്‌ ഇതിനുള്ളില്‍ അരികടത്താന്‍ പ്രേരിപ്പിക്കുന്നത്‌ .

ഇതിനു പുറമേ രാത്രികാലങ്ങളില്‍ മറ്റു വാഹനങ്ങളിലും അരി കടത്തുന്നുണ്ട്‌.തമിഴ്‌നാട്‌ സ്വദേശികളായ തൊഴിലാളികളുടെ നേതൃത്വത്തിലാണു വില്‍പന കേന്ദ്രങ്ങളില്‍ അരി എത്തിക്കുന്നത്‌.

0 comments :