Tuesday, April 22, 2008

മോഹന്‍ലാല്‍-സാമ്രാജ്‌ തര്‍ക്കം പരിഹരിക്കാന്‍ മാജിക്കുമായി ഡാന്‍സര്‍ തമ്പി

ഹിമജ
കൊച്ചി: ഈ മാസം 27-ാ‍ം തീയതി തിരുവനന്തപുരത്ത്‌ മോഹന്‍ലാല്‍ നടത്തുമെന്ന്‌ പറയുന്ന ഫയര്‍ എസ്കേപ്പ്‌ (ബേണിംഗ്‌ ഇല്യൂഷന്‍) എന്ന മാജിക്‌ പരിപാടിക്കെതിരെ മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം മാജിക്കുകാര്‍ രംഗത്തെത്തിയത്‌ വിവാദമായിട്ടുണ്ട്‌.

മോഹന്‍ലാല്‍ ഈ ഉദ്യമത്തില്‍നിന്ന്‌ പിന്മാറണമെന്ന്‌ സാമ്രാജും മോഹന്‍ലാലിന്‌ മാജിക്‌ പ്രകടനത്തിനിടയില്‍ ഒരു അപകടവും ഉണ്ടാകില്ലെന്ന്‌ ഗുരു ഗോപിനാഥ്‌ മുതുകാടും അവകാശപ്പെടുമ്പോള്‍ ഈ തര്‍ക്കം പരിഹരിക്കാനാണ്‌ മാജിക്കുമായി ആദ്യകാല മജീഷ്യന്‍ കൂടിയായ ഡാന്‍സര്‍ തമ്പി രംഗത്തെത്തുന്നത്‌. 25, 26 തീയതികളില്‍ സെക്രട്ടേറിയറ്റിനുമുന്നിലാണ്‌ ഡാന്‍സര്‍ തമ്പിയുടെ മാജിക്‌ പ്രകടനം.

ലോറി നെറ്റികൊണ്ട്‌ വലിക്കുക, നിറയെ ആളുകയറിയ ക്വാളിസ്‌ നെഞ്ചിലൂടെ കയറ്റുക, കൂനകൂട്ടിയ കുപ്പിച്ചില്ലിലേക്ക്‌ ഒരാള്‍ പൊക്കത്തില്‍നിന്ന്‌ ചാടുക, ആണിയും ട്യൂബ്‌ ലൈറ്റും ചവച്ചുതിന്നുക തുടങ്ങി നിരവധി മാജിക്‌ നമ്പറുകള്‍ അന്ന്‌ സെക്രട്ടേറിയറ്റിനുമുന്നില്‍ ഡാന്‍സര്‍ തമ്പി അവതരിപ്പിക്കും.

മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ സ്ഥാപകപ്രവര്‍ത്തകനാണ്‌ ഡാന്‍സര്‍ തമ്പി. സിനിമയിലെത്തുന്നതിനുമുന്‍പ്‌ സൈക്കിള്‍യജ്ഞവും റിക്കോര്‍ഡ്‌ ഡാന്‍സുമായി കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മാജിക്പ്രകടനം നടത്തിയിട്ടുള്ള വ്യക്തിയാണ്‌ ഡാന്‍സര്‍ തമ്പി. വിദേശത്തും ഇദ്ദേഹത്തിന്റെ കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്‌. മാജിക്കുകാരുടെ ഇന്ത്യയിലെ ഇന്നത്തെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന ജാദൂഗാറില്‍നിന്ന്‌ മാജിക്‌ പ്രകടനത്തിന്റെ പേരില്‍ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയുമാണ്‌ ഡാന്‍സര്‍ തമ്പി.

മാജിക്‌ ഒരു കലാരൂപമാണ്‌. ഒപ്പം ഉപജീവനമാര്‍ഗവും. അതിന്റെ പേരില്‍ രണ്ടു കലാകാരന്മാര്‍ അനാവശ്യതര്‍ക്കത്തിലേര്‍പ്പെടുന്നത്‌ ശരിയല്ല എന്ന്‌ ബോധ്യപ്പെടുത്താനും ഇന്ന്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുവേണ്ടി ഇവര്‍ തങ്ങളുടെ സിദ്ധികള്‍ വിനിയോഗിക്കണമെന്ന്‌ ആവശ്യപ്പെടാനും കൂടിയാണ്‌ ഡാന്‍സര്‍ തമ്പിയുടെ മാജിക്‌ പ്രകടനം. ഈ പരിപാടികളിലൂടെ വേനല്‍മഴക്കെടുതിയുള്‍പ്പെടെയുള്ള കേരളത്തിലെ പ്രശ്നങ്ങള്‍ മാജിക്കിലൂടെ അവതരിപ്പിക്കുന്നതിനോടൊപ്പം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്ന രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും കൂടിയുള്ള വേദിയാണ്‌ 25, 26 തീയതികളില്‍ സെക്രട്ടേറിയറ്റിനുമുമ്പില്‍ ഒരുക്കുന്നതെന്ന്‌ ഡാന്‍സര്‍ തമ്പി വാസ്തവത്തോട്‌ പറഞ്ഞു.

വേനല്‍മഴക്കെടുതിക്ക്‌ കേന്ദ്ര സഹായം തേടി കേരളത്തില്‍നിന്ന്‌ പോയ മന്ത്രിസംഘം വെറും കൈയോടെ മടങ്ങിയപ്പോള്‍ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ മാജിക്‌ പ്രകടനം നടത്തി പ്രതിഷേധിച്ച വ്യക്തികൂടിയാണ്‌ ഡാന്‍സര്‍ തമ്പി. മാര്‍ച്ച്‌ 13-ാ‍ം തീയതി നടത്തിയ ഈ പ്രകടനം കാണാനും ഡാന്‍സര്‍ തമ്പിയെ അഭിനന്ദിക്കാനും കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാനും വൃന്ദാകാരാട്ടും അരുന്ധതിറോയിയും എത്തിയിരുന്നു.

കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടപെടേണ്ടതിനുപകരം അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന്‌ പിന്മാറണമെന്നാണ്‌ മുതുകാടിനോടും സാമ്രാജിനോടും തനിക്ക്‌ അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഡാന്‍സര്‍ തമ്പി പറഞ്ഞു.

മാത്രമല്ല സൈക്കിള്‍യജ്ഞം, തെരുവിലെ മാജിക്‌ പ്രകടനം എന്നിവ കൊണ്ട്‌ ഉപജീവനം നടത്തിയ നിരവധി കലാകാരന്മാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കഷ്ടപ്പെടുന്നു. അവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍കൂടിയാണ്‌ 25, 26 ദിവസങ്ങളിലെ മാജിക്‌ പ്രകടനമെന്ന്‌ തമ്പി പറഞ്ഞു.

മാജിക്‌ പ്രകടനം കാണാനെത്തുന്നവര്‍ക്ക്‌ അന്തരിച്ച സിനിമാ നടന്‍ പ്രേംനസീറിന്റെ ഇഷ്ടഭക്ഷണമായ മരച്ചീനിപുട്ടും ശ്രീശാന്തിന്റെ ഇഷ്ടഭക്ഷണമായ ഗോതമ്പുപുട്ടും സൗജന്യമായി വിതരണം ചെയ്യുമെന്ന്‌ തമ്പി അറിയിച്ചു.

0 comments :