Tuesday, April 22, 2008

സിസ്റ്റര്‍ ഫിലോയുടെ മരണം: സഭാനേതൃത്വം പ്രതിക്കൂട്ടില്‍

അഭയാ കേസിന്റെ തനിയാവര്‍ത്തനം; ലൈംഗിക പീഡനത്തിനുശേഷം കൊന്നതാണെന്ന്‌ നാട്ടുകാര്‍
നിലോഫര്‍ റഹ്മാന്‍
തൃശ്ശൂര്‍: പാവറട്ടിയിലെ സിസ്റ്റര്‍ ഫിലോയുടെ മരണം സംബന്ധിച്ച ദുരൂഹതകളും ക്രിസ്ത്യന്‍ സഭാനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസ്‌ മാതൃകയിലാണ്‌ സിസ്റ്റര്‍ ഫിലോയുടെ ദുരൂഹമരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

1994-ല്‍ മാര്‍ച്ച്‌ 20ന്‌ പാവറട്ടി കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ ഫിലോ കൊല്ലപ്പെട്ടതുസംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.

കോണ്‍വെന്റിലെ ടറസിനുമുകളില്‍ ചെടികള്‍ നനച്ചുകൊണ്ട്‌ നിന്നപ്പോള്‍ വൈദ്യുതാഘാതമേറ്റാണ്‌ സിസ്റ്റര്‍ ഫിലോ മരിച്ചതെന്നാണ്‌ സഭാനേതൃത്വവും കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാവറട്ടി പോലീസും ആദ്യം പറഞ്ഞിരുന്നത്‌. പിന്നീട്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നുവാക്രോണ്‍ എന്ന മാരകമായ കീടനാശിനി ഉള്ളില്‍ചെന്നതിനാലാണ്‌ മരണം സംഭവിച്ചതെന്ന്‌ വെളിപ്പെടുകയായിരുന്നു.

സിസ്റ്റര്‍ ഫിലോയുടെ മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകള്‍ മരണം സംബന്ധിച്ച്‌ കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തിയിരുന്നു. കൈകാലുകളിലും അടിവയറിലും രഹസ്യഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അന്വേഷണോദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെക്കുകയായിരുന്നു എന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

സംശയകരമായ സാഹചര്യത്തില്‍ മരണം സംഭവിക്കുന്ന സ്ത്രീകളുടെ മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴും തുടര്‍ന്ന്‌ രാസപരിശോധനയ്ക്കയക്കുമ്പോഴും നിര്‍ബന്ധമായും നടത്തേണ്ട പരിശോധനകള്‍ ഈ കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല എന്നാണ്‌ വെളിപ്പെടുന്നത്‌.

ലൈംഗീകപീഡനത്തെ തുടര്‍ന്ന്‌ ബോധരഹിതയായ സിസ്റ്റര്‍ ഫിലോയുടെ വായില്‍ നുവാക്രോണ്‍ വിഷം ഒഴിച്ചുകൊടുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. വിഷം കഴിച്ച്‌ കന്യാസ്ത്രീ ആത്മഹത്യ ചെയ്തത്‌ എന്തിന്‌ എന്ന ചോദ്യം നേരിടേണ്ടിവരുമെന്ന്‌ ഭയന്ന്‌ ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പിക്കുകയായിരുന്നുവെന്നും പറയുന്നു.

മൃതദേഹത്തില്‍ ഗുരുതരമായ പത്ത്‌ പരിക്കുകളുണ്ടായിരുന്നതായാണ്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതില്‍ ഏഴും ശാരീരികവും ലൈംഗീകവുമായ പീഡനത്തെ തുടര്‍ന്ന്‌ സംഭവിച്ചതാണ്‌ എന്നും വ്യക്തമാണ്‌. കേസ്‌ ഒതുക്കിത്തീര്‍ക്കാനും പ്രതികളെ സംരക്ഷിക്കാനും സഭയുടെ ഉന്നതനേതൃത്വത്തിന്റെ ഭാഗത്തുനിന്നുതന്നെ ഇടപെടലുകള്‍ നടന്നിട്ടുണ്ട്‌ എന്നും ആരോപണമുണ്ട്‌.

രണ്ടുവര്‍ഷം മുമ്പ്‌ ഇതേ കോണ്‍വെന്റിന്‌ കീഴിലുള്ള നഴ്സിംഗ്‌ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ജിസമോള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജിസമോളുടെ മരണവും ലൈംഗീകപീഡനത്തെ തുടര്‍ന്നാണെന്ന്‌ വ്യക്തമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ എറണാകുളം ജില്ലക്കാരനായ ഒരു വൈദികന്റെ പേര്‌ ജിസയുടെ ബന്ധുക്കള്‍ തന്നെ പറഞ്ഞിരുന്നു. സംസ്ഥാന പോലീസിലെ സത്യസന്ധനായറിയപ്പെടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട്‌ ഇടപെട്ടാണ്‌ ഈ കേസില്‍ അന്വേഷണം മരവിപ്പിച്ചത്‌ എന്നും അദ്ദേഹം ഇക്കാര്യത്തിനായി പാവറട്ടിയിലും ഗുരുവായൂരും സന്ദര്‍ശനം നടത്തിയെന്നും പറയപ്പെടുന്നു. രണ്ടുകേസുകളിലും സിബിഐ അന്വേഷണം വേണമെന്നും നഴ്സിംഗ്‌ ഹോമിന്റേയും പള്ളിയുടേയും കോണ്‍വെന്റിന്റേയും ചുമതലക്കാരായവരെ വിശദമായി ചോദ്യം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ശനിയാഴ്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാവറട്ടി സെന്ററില്‍ സമരപ്രഖ്യാപന വിശദീകരണ പൊതുയോഗം നടത്തുമെന്ന്‌ കൊല്ലപ്പെട്ട ജിസമോളുടെ മാതാവ്‌ ബിന്നി ദേവസ്യ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആന്റണി ചിറ്റാട്ടുകര, ശ്രീധരന്‍ തേറമ്പില്‍, ഫ്രാന്‍സി മറ്റം എന്നിവര്‍ പറഞ്ഞു.

0 comments :