Tuesday, April 22, 2008

പ്രിയങ്കയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

മോട്ടിലാലിന്റെ കൊച്ചുകൊച്ചുകൊച്ചുമകള്‍ പ്രിയങ്ക വിവാദത്തിന്റെ കടന്നല്‍കൂട്‌ ഇളക്കുകയായിരുന്നു മാര്‍ച്ച്‌ 19 ന്‌ വെല്ലൂര്‍ സെന്റര്‍ ജയിലില്‍ നടത്തിയ നളിനിയുമായുള്ള കൂടിക്കാഴ്ചയിലൂടെ.

ശ്രീപെരുമ്പത്തൂരില്‍ തനു എന്ന മനുഷ്യബോംബിനെ ഉപയോഗിച്ച്‌ തമിഴ്പുലികള്‍ രാജീവിനെ ചിതറിച്ച്‌ കൊന്നതിലെ പ്രതികളില്‍ ഒരാളാണ്‌ നളിനി. വിചാരണ കോടതി നളിനി അടക്കമുള്ള പ്രതികള്‍ക്ക്‌ വധശിക്ഷയാണ്‌ വിധിച്ചത്‌. എന്നാല്‍ സ്ത്രീയും അമ്മയുമായ സോണിയ മറ്റൊരു സ്ത്രീയും അമ്മയുമായ നളിനിയ്ക്കു വേണ്ടി ഇടപെട്ടതുകൊണ്ട്‌ വധശിക്ഷ ജീവപര്യന്തമാക്കി കോടതി ലഘൂകരിച്ചു.

അങ്ങനെ ശിക്ഷയുടെ പതിനേഴാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ്‌ സ്വന്തം പിതാവിന്റെ ഘാതകക്കൂട്ടത്തിലെ സ്ത്രീയായ നളിനിയെ കാണാന്‍ പ്രിയങ്ക വെല്ലൂര്‍ ജയിലിലെത്തിയത്‌. ഈ സന്ദര്‍ശനത്തിനുവേണ്ടി നിലവിലുള്ള ജയില്‍ചട്ടങ്ങളെല്ലാം ലംഘിച്ച വാര്‍ത്ത 'വാസ്തവം' പ്രസിദ്ധീകരിച്ചിരുന്നു.

പ്രിയങ്ക-നളിനി കൂടിക്കാഴ്ചയ്ക്ക്‌ ഒരു പൈങ്കിളി സീരിയലിന്റെ ടച്ചുണ്ടായിരുന്നു. "എന്റെ പിതാവിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം?" "ആ നല്ല മനുഷ്യനെ കൊന്നതെന്തിനാണ്‌?" "ആ കുറ്റത്തിന്‌ നിങ്ങള്‍ക്കുള്ള പങ്കെന്താണ്‌?" "ആരൊക്കെയാണ്‌ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌?" എന്നൊക്കെയായിരുന്നു പ്രിയങ്ക നളിനിയോട്‌ ചോദിച്ചത്‌.

ഒരക്ഷരം പോലും മറുപടി പറയാതെ മൂകയായി, ഉള്ളിലെ നോവത്രയും അടക്കിപ്പിടിച്ച്‌ നളിനി നിന്നതേയുള്ളൂ എന്നാണ്‌ പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ പാപങ്ങളെല്ലാം കഴുകി കളയപ്പെട്ടു എന്നാണ്‌ നളിനിയും അവകാശപ്പെട്ടത്‌.

നളിനിയുടെ ശിക്ഷാകാലാവധി ഇളവു ചെയ്യാന്‍ സോണിയ ഇടപെട്ടതും പിതാവിന്റെ ഘാതകരില്‍ ഒരാളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറായതും എല്ലാം പൊറുക്കുന്ന, സഹിക്കുന്ന സ്ത്രീത്വത്തിന്റെ ഉദാത്തമായ പ്രദര്‍ശനമായിരുന്നുവെന്നും ആ കൂടിക്കാഴ്ച മാനവികതയുടെ കറതീര്‍ത്ത പ്രകടനമായിരുന്നു എന്നുമൊക്കെയാണ്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ വിശേഷിപ്പിച്ചതും എഴുതിപ്പിടിപ്പിച്ചതും.

എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം രൂപം കൊടുത്ത രാഷ്ട്രീയ മുതലെടുപ്പിന്റെ തിരക്കഥ സോണിയയുടെ ഇടപെടലിലും പ്രിയങ്കയുടെ സന്ദര്‍ശനത്തിലും ഉണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. മോട്ടിലാലില്‍ ആരംഭിച്ച, ഇന്ത്യന്‍ പൗരന്മാരെ വിഡ്ഢികളാക്കുന്ന കര്‍മ്മ പരമ്പരയുടെ ഒടുവിലത്തെ കണ്ണി മാത്രമായിരുന്നു ഇവയൊക്കെ. അടുത്ത പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ കോണ്‍ഗ്രസിനും രാഹുലിനും മെയിലേജുണ്ടാക്കാന്‍ ഒരു പുതിയ സഹതാപ തരഗം സൃഷ്ടിക്കുകയായിരുന്നു ഇതെല്ലാം പ്ലാന്‍ചെയ്ത രാഷ്ട്രീയ ഈവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പിന്റെ ലക്ഷ്യം. ആ ലക്ഷ്യം പകുതി നേടിയെന്നു തന്നെയാണ്‌ തുടര്‍ച്ചയായുണ്ടാകുന്ന മാധ്യമവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.

സോണിയാ കുടുംബത്തിനൊപ്പം നളിനിക്കും പ്രിയങ്കയുടെ കൂടിക്കാഴ്ച നിസാരങ്ങളല്ലാത്ത നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ ഇപ്പോള്‍ നളിനിയുടെ അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ നളിനിയുടെ മോചനത്തിന്‌ ശ്രമിക്കുന്നത്‌. സാധാരണഗതിയില്‍ ജീവപര്യന്തം തടവിന്‌ വിധിക്കപ്പെടുന്ന ഒരു ഇന്ത്യന്‍ പൗരന്‌ ജയിലിലെ ആ വ്യക്തിയുടെ മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലും ആ വ്യക്തിയിലുണ്ടായിട്ടുള്ള മാനസാന്തരത്തിന്റെ പേരിലും 12 മുതല്‍ 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചുകഴിയുമ്പോള്‍ കുറ്റവിമുക്തനാക്കി, ജയില്‍ശിക്ഷ റദ്ദാക്കി മോചിപ്പിക്കാറുണ്ട്‌. ഈ ആനുകൂല്യമാണ്‌ ഇപ്പോള്‍ നളിനിക്കുവേണ്ടി അഭിഭാഷകര്‍ ഉന്നയിക്കുന്നത്‌.

ഇന്ത്യയിലെ പരമോന്നത കോടതി ഈ വാദം അംഗീകരിക്കുകയും നളിനിക്ക്‌ മോചനം നല്‍കുകയും ചെയ്താല്‍ ഇതേ സ്വഭാവമുള്ള ആയിരക്കണക്കിന്‌ കേസുകളില്‍ പ്രതികളായിട്ടുള്ള ഭീകരന്മാര്‍ക്ക്‌, നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തുവരാന്‍ സാധിക്കും.

ഇവിടെ നാം ചിന്തിക്കേണ്ട ഗൗരവമേറിയ വസ്തുത, എന്തിനാണ്‌ തമിഴ്പുലികള്‍ രാജീവിനെ കൊന്നത്‌ എന്നതാണ്‌. ശ്രീലങ്കയില്‍ തമിഴ്പുലികള്‍ അവരുടെ സ്വയംശീര്‍ഷതയ്ക്കുവേണ്ടിയും പ്രത്യേക പദവികള്‍ക്കുവേണ്ടിയും അവിടെ നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയപ്പോള്‍ അത്‌ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ പട്ടാളക്കാരെ അയച്ചതാണ്‌ അടിസ്ഥാന പ്രശ്നം. അയല്‍ക്കാരന്റെ വീട്ടുഭരണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ബുദ്ധിശൂന്യനു ലഭിക്കുന്ന തിരിച്ചടിപോലെ ഒന്നായിരുന്നു രാജീവിന്റെ കൊലപാതകം. ഇന്ദിരയും ഈ വൃത്തികേട്‌ കാണിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനെതിരെ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യസമരം നടത്തിയപ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാരെ അയച്ച്‌ ആ സമരത്തെ വിജയിപ്പിച്ചതാണ്‌. അതുമൂലം ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികളാണ്‌ ഇന്ത്യയിലെത്തിയത്‌.

നളിനിയോട്‌ പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്‌ വേലുപ്പിള്ള പ്രഭാകരനോടും സംവരണ മണ്ഡലമായ ശ്രീപെരുമ്പത്തൂരില്‍ എല്ലാ സുരക്ഷാ ചട്ടങ്ങളും ലംഘിച്ച്‌ സന്ധ്യയ്ക്ക്‌ പ്രസംഗിക്കാന്‍ രാജീവിനെ കൊണ്ടുപോയ ജയന്തി നടരാജനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളോടുമാണ്‌. അതെല്ലാം ഒഴിവാക്കി വാര്‍ത്താപ്രാധാന്യം നേടാന്‍ പ്രിയങ്ക നടത്തിയ കൂടിക്കാഴ്ചയുടെ പൊല്ലാപ്പുകള്‍ എന്തെല്ലാമാണെന്ന്‌ വരുംകാലം തെളിയിക്കും. അതുവരെ കാത്തിരിക്കാം

2 comments :

  1. Unknown said...
    This comment has been removed by the author.
  2. വാസ്തവം ടീം said...

    Anish'
    Plz don't simplify matters of great concern like this.All the moves,deeds,words of Sonia and siblings and the coterie around them are the manifestation of the hidden ajenda of a meticulously designed game plan of Mottilaal to perpetuate the damn NEHRU DYNASTY,till India survives.The much heralded forgiveness of Sonia ,the obnoxious meeting of Priyanka with Nalini ( no doubt,flouting all prison codes)the much publicised road shows of Rahul and his dinning with the daliths (ofcourse have a bath with detol soap immediately )are all nothing but eye washings.Even the educated indians accept these gimmicks as empathy,sympathy ,and simplicity ! and as matchless manifestation of their humanitarian concern. infact the power crazy NEHRU CLAN are perpetually befooling INDIANS ,"THE-SO-CALLED-COUNTRYS"
    thanQ 4 UR rejoinder.
    keep it up.
    Titus K Vilayil