Friday, April 25, 2008

തൊഴിലുറപ്പ്‌ പദ്ധതി: അഴിമതി കൊടികുത്തി വാഴുന്നു

ആശാലത

കൊച്ചി: തൊഴിലുറപ്പ്‌ പദ്ധതി പഞ്ചായത്തിന്റെ വികസനരംഗത്ത്‌ ഉപയോഗപ്പെടുത്തുന്നതില്‍ പല ഗ്രാമപഞ്ചായത്തുകളും പരാജയത്തിലെന്ന്‌ സൂചന. പദ്ധതി അനുശാസിക്കുന്ന ക്രിയാത്മക വികസനപ്രക്രിയകള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകം. ഒപ്പം അഴിമതി കൊടികുത്തി വാഴുന്നു.

പൊതുമരാമത്ത്‌, ഗ്രാമപഞ്ചായത്ത്‌ റോഡുകളുടെ ഓവുചാല്‍ ക്ലീന്‍ ചെയ്യുന്ന പണി മാത്രമാണ്‌ മിക്കഭാഗങ്ങളിലും ഏറ്റെടുക്കുന്നത്‌. ജലസംരക്ഷണം, വരള്‍ച്ച തടയുന്നതിനുള്ള പ്രവൃത്തികള്‍, ചെറുകിട ജലസേചന പ്രവൃത്തികള്‍, പട്ടികജാതി- വര്‍ഗ കുടുംബങ്ങളുടെയും ഭൂമി പതിച്ചുനല്‍കിയ കുടുംബങ്ങളുടെയും ഭൂമിയില്‍ ചെറുകിട ജലസേചന പ്രോജക്ടുകള്‍, പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണം, ഭൂവികസന പ്രവൃത്തികള്‍ എന്നിങ്ങനെ ആറു വികസനപ്രവൃത്തികള്‍ ലഭ്യമാക്കാനാണ്‌ തൊഴിലുറപ്പുപദ്ധതി അനുശാസിക്കുന്നത്‌. എന്നാല്‍ ഓവുചാല്‍ ക്ലീനിംഗ്‌ ഇതില്‍ ഉള്‍പ്പെടുന്നില്ല.

തൊഴിലുറപ്പിനും സുസ്ഥിരവികസനത്തിനും എന്നതാണ്‌ പദ്ധതിയുടെ പ്രമേയം. തൊഴില്‍ ഉറപ്പുനല്‍കുന്നതോടൊപ്പം നാടിന്റെ സുസ്ഥിരമായ വികസനത്തിനും പ്രാധ്യാനം നല്‍കുന്നു. നഷ്ടപ്പെട്ടുപോകുന്ന ജൈവസമ്പത്ത്‌ പുനക്രമീകരിക്കുന്നത്‌ പദ്ധതിയില്‍ ഏറെ പ്രാധാന്യമുണ്ട്‌.

ഓവുചാല്‍, അരികുചാല്‍ ക്ലീനിംഗ്‌ എന്നിവ സുസ്ഥിരവികസനത്തില്‍ ഉള്‍പ്പെടുമോ എന്ന സംശയം നാട്ടുകാര്‍ സൂചിപ്പിക്കുന്നു.വേണ്ടത്ര അധ്വാനം ഇല്ലാത്ത പണിയായതുകൊണ്ടാണ്‌ ഇത്തരം ജോലികള്‍ തെരഞ്ഞെടുക്കുന്നതിന്‌ തൊഴിലാളികളെയും പദ്ധതി നിര്‍വാഹകരേയും പ്രേരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

മഴവെള്ളസംഭരണി, ജൈവവേലി നിര്‍മാണം, സാമൂഹ്യവനവത്കരണം, മരംവച്ചുപിടിപ്പിക്കല്‍, തോട്‌, പുഴ, പുറമ്പോക്ക്‌ സ്ഥലങ്ങളില്‍ ഈറ്റ, മുള, കൈത, ഫലവൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ സുസ്ഥിരവും പ്രകൃതിക്ക്‌ അനുകൂലമായ വികസന നിര്‍മാണപ്രവൃത്തികള്‍ അനുശാസിക്കപ്പെടു ന്നു. ഇത്തരം പദ്ധതി നടപ്പാക്കുന്നതില്‍ ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളും ശക്തമായ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുണ്ട്‌. ചാല്‍ ക്ലീനിംഗിനു പുറമേ ചില പഞ്ചായത്തുകള്‍ കുളം, പൊതുകിണര്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്‌. ജൈവവികസനത്തിന്‌ ഒരു പഞ്ചായത്തും ഇതുവരെ തുടക്കമിട്ടിട്ടില്ല. കരിങ്കല്ല്‌ ഉപയോഗിച്ചുള്ള നിര്‍മാണപ്രവൃത്തികളിലാണ്‌ പല ഭരണസമിതിക്കും താത്പര്യം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ കാര്‍ഷികമേഖലയുടെ വികസനത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ സര്‍ക്കാര്‍ ജൈവസമ്പത്ത്‌ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക്‌ രൂപംനല്‍കിയത്‌. അധികാര വികേന്ദ്രീകരണത്തിലൂടെ വളര്‍ത്തിയെടുത്ത കേരളത്തിലെ എല്ലാ ജനകീയ പങ്കാളിത്ത സംവിധാനങ്ങളെയും തൊഴിലുറപ്പ്‌ നടപ്പാക്കുന്ന തില്‍ കണ്ണിയാകാന്‍ അതിവിപുലമായ പരിശീലന സംവിധാനങ്ങളും ക്ലാസുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്‌.

തൊഴില്‍ ചെയ്യാതെ വരുമാനം ഉറപ്പാക്കാന്‍ 'തൊഴിലുറപ്പ്‌ പദ്ധതി'


ഹിമജ

കൊച്ചി്‌: ഈ സാമ്പത്തിക വര്‍ഷം അരലക്ഷം കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാന്‍ ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്നു പരാതി. സംസ്ഥാനത്ത്‌ ഒരോ ജില്ലയിലും ശരാശരി 1,25,000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ഇവരില്‍ 40,000 നും 50,000 നും മധ്യേകുടുംബങ്ങള്‍ തൊഴിലിനായി എത്തുമെന്നാണു പ്രതീക്ഷ.

ഇവര്‍ക്കു വേതനമായി ജില്ലാതോരും ശരാശരി 50 കോടിക്കുമുകളില്‍ തുക വിതരണം ചെയ്യാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടലുകള്‍. ഇത്തവണ ഗ്രാമപഞ്ചായത്തുകളില്‍ കര്‍ഷകരുടെ ഭൂമിയില്‍ സമഗ്ര നീര്‍ത്തട വികസനപദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യാനാണു നീക്കം.എന്നാല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നുവരുന്നതായി പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ഹെലിബറിയ വാര്‍ഡില്‍ ഓട നിര്‍മാണത്തില്‍ വേതനം കൈപ്പറ്റിയതില്‍ അംഗന്‍വാടി ടീച്ചര്‍ ഉള്‍പ്പെട്ടതു വിവാദം സൃഷ്ടിച്ചിട്ടുണ്ട്‌. ഓടനിര്‍മാണത്തില്‍ 12 ദിവസം പങ്കാളിയായി 125 രൂപ പ്രകാരം 1500 രൂപ കൈപ്പറ്റിയതായാണു മസ്റ്റര്‍ റോളില്‍ കാണിച്ചിരിക്കുന്നത്‌.എന്നാല്‍ തൊഴില്‍ ചെയ്തു വേതനം കൈപ്പറ്റിയ വ്യക്തി അംഗന്‍വാടി ടീച്ചറാണോയെന്ന്‌ അറിയില്ലെന്നും തൊഴില്‍ കാര്‍ഡ്‌ ഉള്ള വ്യക്തിയാണെന്നുമാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഇതേകാലയളവില്‍ ഇവര്‍ അംഗന്‍വാടി ടീച്ചറായി ജോലിചെയ്തതായി പരാതിക്കാര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌. തൊഴിലുറപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അളവ്‌ ശരിയാകേണ്ടതിനാല്‍ മസ്റ്റര്‍ റോളില്‍ മാത്രമായി പേര്‌ എഴുതിച്ചേര്‍ക്കല്‍ നടക്കില്ലെന്നാണ്‌ ഇതുവരെയുണ്ടായിരുന്ന ഔദ്യോഗിക വിശദീകരണം.ഉദാഹരണമായി തൊഴില്‍ ചെയ്യാന്‍ ഒരു ദിവസം എത്തുന്നവര്‍ 30 പേരാണെങ്കില്‍ ഇവരെക്കൊണ്ടു കുറഞ്ഞതു 32 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സൂപ്പര്‍വൈസറും ഗ്രാമപഞ്ചായത്തംഗവും ഒന്നുചേര്‍ന്ന്‌ ഇത്തരത്തില്‍ തൊഴില്‍ നല്‍കുന്ന വിവരങ്ങള്‍ സംബന്ധിച്ച രേഖകളില്‍ കൃത്രിമം കാട്ടി തുക മാറാന്‍ കഴിയുമത്രെ.ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്കു സറന്‍ഡര്‍ ചെയ്ത ഭൂമിയില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നാണു നിയമം.

എന്നാല്‍ ചെറുകിട - വന്‍ കിട എസ്റ്റേറ്റുകളുടെ ഭൂമിയില്‍ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കാനതോണ്ടല്‍, കാടുതെളിക്കല്‍ എന്നിവ നടത്തി പണം എഴുതിയെടുക്കുകയും എസ്റ്റേറ്റുകളില്‍നിന്നു തുക വാങ്ങിക്കുകയും ചെയ്യുന്നുണ്ടത്രെ. ചിലയിടങ്ങളില്‍ എസ്റ്റേറ്റുകളില്‍ അനുമതിയില്ലാതെയും പണി നടക്കുന്നുണ്ട്‌. വിദേശങ്ങളില്‍ ജോലിചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയില്‍ പങ്കാളികളായി വേതനം പറ്റുന്നവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

0 comments :