Wednesday, April 23, 2008

സഖാക്കള്‍ ഗുണ്ടകളാകുമ്പോള്‍!

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ബ്രാഞ്ച്‌ കമ്മറ്റിയിലെ സഖാക്കള്‍ വരെ, ഒന്നുകില്‍ ജില്ലാ എസ്പിയുടെ അഹന്തയില്‍ അല്ലെങ്കില്‍ മൂന്നാംകിട ഗുണ്ടയുടെ തലത്തില്‍ നിയമം കൈയിലെടുക്കുമെന്ന്‌ പൊതുവെ ഒരു ധാരണയുണ്ട്‌. വലതുപക്ഷ മാധ്യമങ്ങള്‍ പരത്തിയ ഈ അപവാദം ചിലപ്പോഴെങ്കിലും വസ്തുനിഷ്ഠമാണെന്ന്‌ തെളിയിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ കാലത്തുതന്നെ പോലീസ്സ്റ്റേഷനുകള്‍ പാര്‍ട്ടിസെല്ലുകളായി പരിണമിച്ചു എന്ന ആരോപണം ഉയര്‍ന്നതാണ്‌.

ഭരണത്തിലിരിക്കുമ്പോള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി പോലീസിനെ മാറ്റിയും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കടുത്ത പ്രക്ഷോഭമുറകളിലൂടെ പോലീസിനെ നേരിട്ടും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന്‌ പോലീസ്‌ സേനയെ മാര്‍ക്സിസ്റ്റ്‌ നേതാക്കളും പ്രവര്‍ത്തകരും പ്രതിരോധിക്കാറുണ്ട്‌ എന്നത്‌ ഭൂതവര്‍ത്തമാനകാല അനുഭവങ്ങളാണ്‌.

അതിന്റെ ഏറ്റവും നീചമായ മുഖമാണ്‌ കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പില്‍ കണ്ടത്‌. ട്രാഫിക്‌ നിയമം ലംഘിച്ചതിന്‌ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ബൈക്ക്‌ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പോലീസുകാരെ പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്ന്‌ തടയുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവരെ അറസ്റ്റുചെയ്ത്‌ നീക്കാനുള്ള ശ്രമവും ബലംപ്രയോഗിച്ച്‌ പാര്‍ട്ടിക്കാര്‍ തടഞ്ഞു.

നേതാവിനോടുള്ള വിധേയത്വം അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി ഭരണത്തിലിരിക്കുന്നതിലെ അഹങ്കാരം പ്രകടിപ്പിക്കാന്‍ സഖാക്കള്‍ ദേശീയപാതയില്‍ ഒന്നരമണിക്കൂറോളമാണ്‌ ഗതാഗതം സ്തംഭിപ്പിച്ചത്‌. ഈ കുരുക്കില്‍ ആംബുലന്‍സുകളും പെട്ടിരുന്നു എന്നാണ്‌ വാര്‍ത്തകള്‍.

സിപിഎം ചേര്‍പ്പ്‌ ലോക്കല്‍ സെക്രട്ടറി പിവി സദാനന്ദന്റെ പുത്രന്‍ സനന്ദ്‌ കഴിഞ്ഞ വര്‍ഷം ജൂണില്‍, ബൈക്കില്‍ മൂന്ന്‌ പേരുമായി പോകുന്നതിനിടെ കൂര്‍ക്കഞ്ചേരിയില്‍ പോലീസ്‌ കൈ കാണിച്ചിരുന്നു. നിര്‍ത്താതെ പോയ ബൈക്കിന്റെ ഉടമയെ മാസങ്ങള്‍ക്കു ശേഷം കണ്ടെത്തുകയും ബൈക്കുമായി നെടുപുഴ സ്റ്റേഷനിലെത്താന്‍ പലവട്ടം ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ്‌ ബൈക്ക്‌ ചൊവ്വന്നൂരിലെ ഒരു വര്‍ക്ക്ഷോപ്പില്‍ ഉണ്ടെന്നറിഞ്ഞ്‌ നെടുപുഴ എസ്‌ഐ ജി ബാലചന്ദ്രന്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്‌. പെട്ടിഓട്ടോയില്‍ ബൈക്ക്‌ കയറ്റിക്കൊണ്ട്‌ പോകാന്‍ തുടങ്ങുമ്പോഴായിരുന്നു സദാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത്‌ തടിച്ചുകൂടിയതും പോലീസിനെ തടഞ്ഞതും വാക്കേറ്റമുണ്ടാക്കിയതും കൈയേറ്റത്തിന്‌ ശ്രമിച്ചതും.

"ഞാന്‍ ലോക്കല്‍ സെക്രട്ടറിയാണ്‌ എന്നെ അറസ്റ്റു ചെയ്താല്‍ വിവരമറിയും" എന്ന്‌ ബൈക്കില്‍ കയറിയിരുന്ന്‌ സദാനന്ദന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയതിന്‌ നൂറുകണക്കിന്‌ നാട്ടുകാര്‍ സാക്ഷികളാണ്‌.

ചേര്‍പ്പ്‌ സിഐ ടി യു സജീവന്‌ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി വിവി ശശികുമാര്‍ സ്ഥലത്തെത്തിയാണ്‌ പ്രശ്നം ഒരുവിധത്തില്‍ പരിഹരിച്ചത്‌. പോലീസിനെ തടഞ്ഞതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറി സദാനന്ദനോട്‌ സ്റ്റേഷനിലെത്തണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ പോലീസ്ജീപ്പില്‍ കയറാതെ ഡിവൈഎസ്പിയുടെ വാഹനത്തിലാണ്‌ അയാള്‍ സ്റ്റേഷനിലെത്തിയത്‌.

കറതീര്‍ന്ന അഹന്തയും ഗുണ്ടായിസവും താന്തോന്നിത്തവുമാണ്‌ സദാനന്ദനടക്കമുള്ള മാര്‍ക്സിസ്റ്റ്‌ നേതാക്കളില്‍ നിന്ന്‌ ഉണ്ടായതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. ഭരണം ജനപക്ഷനിലപാടുകള്‍ സംരക്ഷിക്കാനുള്ളതല്ലെന്നും ഗുണ്ടായിസവും താന്‍പോരിമയും താന്തോന്നിത്തവും കാണിക്കുന്ന ഇത്തരം തലതെറിച്ച നേതാക്കന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരത്തേതന്നെ തെളിയിച്ചിട്ടുള്ളതാണ്‌. അതുകൊണ്ട്‌ ചേര്‍പ്പ്‌ സംഭവത്തില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ ആരു ഭരിച്ചാലും ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന നിരവധി പോലീസുകാരുണ്ട്‌. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിജിപി വരെ ഉള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന്‌ ഞങ്ങള്‍ക്കറിയാം. ഇത്തരം ജനകീയ പോലീസുകാരുടെ ആത്മവീര്യം നശിപ്പിക്കാന്‍ മാത്രമെ സദാനന്ദനെപ്പോലെയുള്ള സഖാക്കളെക്കൊണ്ട്‌ കഴിയുകയുള്ളൂ. ഇത്തരം അനുഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍, കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നത്‌ ഭരണകക്ഷിക്കാരാണെങ്കില്‍ അവര്‍ക്കുനേരെ കണ്ണടയ്ക്കാനാവും പോലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തയ്യാറാകുക. കണ്ണൂരില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ഇതിന്റെ പേരില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഉന്നത ന്യായാസനങ്ങളുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങാന്‍ ഈ പോലീസുകാര്‍ നിര്‍ബന്ധിതരാകുകയാണ്‌.

പോലീസിനെ ജനകീയമാക്കാന്‍ കോടിയേരിയും രമണ്‍ ശ്രീവാസ്തവയും ശ്രമിക്കുമ്പോഴാണ്‌ സദാനന്ദനെപ്പോലെയുള്ള നേതാക്കള്‍ തെമ്മാടിത്തത്തിന്റെ ഭാഷയില്‍ പോലീസിനെ നിര്‍വീര്യമാക്കുന്നതും അവരുടെ ആത്മവീര്യം നശിപ്പിക്കുന്നതും ഹൈക്കോടതി വിശേഷിപ്പിച്ചതുപോലെ വാഴപ്പിണ്ടികൊണ്ടുള്ള നട്ടെല്ലുള്ളവരാക്കി മാറ്റുന്നതും.

യഥാര്‍ത്ഥത്തില്‍ ഗുണ്ടാ ആക്ട്‌ നടപ്പിലാക്കേണ്ടത്‌ ഇത്തരം സദാനന്ദന്മാര്‍ക്കെതിരെയാണെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല.

0 comments :