Thursday, April 24, 2008

കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രതിജ്ഞ: മാനന്തവാടി രൂപത വീണ്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ഏറ്റുമുട്ടലിന്‌

നിലോഫര്‍ റഹ്മാന്‍
കല്‍പ്പറ്റ: കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്ന്‌ മാനന്തവാടി രൂപതയുടെ നിര്‍ദ്ദേശം.

ഇടവകകളിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ്‌ പ്രതിനിധികള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ ആകില്ലെന്ന്‌ പ്രതിജ്ഞ ചെയ്യണമെന്നാണ്‌ മാനന്തവാടി രൂപത രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്‌.

ഇടവകകളിലെ വാര്‍ഡ്‌ പ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക്‌ രൂപത അച്ചടിച്ച്‌ വിതരണം ചെയ്ത പ്രതിജ്ഞാ പത്രത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. സിപിഎമ്മും ക്രൈസ്തവ സഭയും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരോ അനുയായികളോ സഭാനേതൃത്വത്തിലേക്ക്‌ കടന്നുവരാതിരിക്കാനുള്ള സഭയുടെ നടപടിയുടെ ഭാഗമാണിത്‌.

യുക്തിവാദം, നിരീശ്വരവാദം, ഭൗതികവാദം, വര്‍ഗ്ഗസമരം, സായുധവിപ്ലവം, ഏതെങ്കിലും ജനവിഭാഗത്തിന്റെസര്‍വ്വാധിപത്യം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍താന്‍ നിരാകരിക്കുന്നുവെന്നും മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഏതെങ്കിലും സംഘടനയിലോ പ്രസ്ഥാനത്തിലോ അംഗമല്ലെന്നും അവയോട്‌ അനുഭാവം പുലര്‍ത്തുന്നില്ലയെന്നും പരസ്യമായി പ്രഖ്യാപിക്കുന്നുവെന്നാണ്‌ പ്രതിജ്ഞാപത്രത്തിലുള്ളത്‌.

ഈ പ്രതിജ്ഞയില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിച്ചാല്‍ വാര്‍ഡ്‌ പ്രതിനിധി സ്ഥാനം ഇല്ലാതാകുമെന്ന മുന്നറിയിപ്പും പ്രതിജ്ഞയിലുണ്ട്‌.

രൂപതാനിയമാവലിയില്‍ പേജ്‌ 178ല്‍ കൊടുത്തിരിക്കുന്ന വാര്‍ഡ്‌ പ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്കു പകരമാണ്‌ പുതിയ സത്യപ്രതിജ്ഞ. വികാരിയച്ചന്റെയും രണ്ടു സാക്ഷികളുടെയും മുന്നില്‍ വച്ച്‌ ഈ പ്രതിജ്ഞ ചൊല്ലിയ ശേഷം ഒപ്പിട്ടു രൂപതയ്ക്ക്‌ അയച്ചുകൊടുക്കണം.

രൂപതയിലെ ഓരോ ഇടവകകളെയും വലുപ്പത്തിനനുസരിച്ച്‌ വാര്‍ഡുകളായി വിഭജിക്കുകയും ഇവിടങ്ങളില്‍ നിന്നു വാര്‍ഡുപ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാം്‌ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ്‌ പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലണമെന്നതു മുമ്പെയുള്ള ചടങ്ങായിരുന്നുവെങ്കിലും അച്ചടിച്ച പത്രികയോ ഇത്തരത്തിലുള്ള മാതൃകയോ ഉണ്ടായിരുന്നില്ല.

0 comments :