Monday, April 21, 2008

എ.എസ്‌.ഐ. ഏലിയാസിന്റെ മരണം കോടിയേരി ഊരാക്കുടുക്കില്‍

ടൈറ്റസ്‌ കെ വിളയില്‍
കൊച്ചി : കോടിയേരി ബാലകൃഷ്ണനെന്ന ആഭ്യന്തര മന്ത്രിക്കിപ്പോള്‍ വിവാദത്തിന്റെ വേനല്‍ മഴക്കെടുതിക്കാലം.

കാലം തെറ്റിപ്പെയ്ത മീനമഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ പോലെ കോടിയേരിക്ക്‌ ചുറ്റും വാസ്തവങ്ങളുടെ ആരോപണ സമൃദ്ധി.വീട്‌ മോടിപിടിപ്പിക്കല്‍ ,പൂമൂടല്‍ , മൂത്തപുത്രന്റെവിവാഹസത്ക്കരം, പാര്‍ട്ടിപ്പത്രത്തില്‍ അത്‌ സംബന്ധിച്ചുവന്ന വാര്‍ത്ത....

അവ വകഞ്ഞുമാറ്റി മുന്നോട്ടുകുതിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പോളിറ്റ്‌ ബ്യൂറോ അംഗത്തിന്റെ മുന്നില്‍ ഒരു പോലിസുകാരന്റെ മരവിച്ച ജഡം; ഒരു വിധവയുടെ കണ്ണീരുറഞ്ഞ സാന്നിദ്ധ്യം.കദനം പുകയുന്ന .പകയെരിയുന്ന ഒരു ചോദ്യം -' നിങ്ങളെന്റെ ഭര്‍ത്താവിനെ കൊന്നതെന്തിന്‌..?നിങ്ങള്‍ ആര്‍എസ്‌എസ്സുകരെയന്ന്‌ പ്രതികളാക്കിയില്ലേ..?നിങ്ങള്‍ പറയുക നിങ്ങളെന്തിന്‌ വാക്കുമാറ്റുന്നു..?നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ കള്ളനായെന്ന്‌ ?'

ഈ ചോദ്യച്ചാട്ടവാറടിയേറ്റ്‌ പുളയുന്നത്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മാത്രമല്ല. ഡിജിപി രമണ്‍ ശ്രിവാസ്തവ ,കോട്ട്യം എംഎല്‍എ വിഎന്‍ വാസവന്‍,സംഭവം നടക്കുമ്പോള്‍ പോലിസ്‌ സൂപ്രണ്ടായിരുന്ന പിബി വിജയന്‍ തുടങ്ങി പലരാണ്‌.

പെരുന്ന എന്‍എസ്‌എസ്‌ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എഎസ്‌ഐ ഏലിയാസ്‌ കൊല്ലപ്പെട്ടത്‌ ആര്‍എസ്‌എസ്സുക്കരുടെ അടിയേറ്റാണെന്ന്‌ സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കകം പ്രഖ്യാപിച്ചതാണ്‌ കോടിയേരി ഉള്‍പ്പെടെയുള്ളവരെ ഇന്ന്‌ ഊരാക്കുടുക്കിലാക്കുന്നത്‌. എഎസ്‌ഐ ഏലിയാസ്സിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഏലിയാസിനെ ആര്‍എസ്‌എസ്‌-എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന എസ്പിയടക്കമുള്ളവരുടെ മൊഴിമറ്റവുമാണ്‌ കോടിയേരിയെയും ഡിജിപിയേയും വെട്ടിലാക്കിയിട്ടുള്ളത്‌.

അന്ന്‌ ഏലിയാസ്‌ മരിച്ചുവീണു മണിക്കൂറുകള്‍ക്കകം പ്രതികളെ സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രിയും ഡിജിപിയും നടത്തിയ പരസ്യപ്രഖ്യാപനങ്ങള്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊളിയുന്നു. സംഭവമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരുവനന്തപുരത്തു ഡിജിപിയും ചങ്ങനാശ്ശേരിയില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനും എബിവിപി - ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണ്‌ എഎസ്‌ഐ ഏലിയാസിനെ അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയതെന്നു പറഞ്ഞിരുന്നു.

കോടിയേരി ചങ്ങനാശ്ശേരിയില്‍ അന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്‌ ഇതായിരുന്നു: പൊലീസുകാരുടെ മുന്നില്‍വച്ചാണ്‌ എഎസ്‌ഐ എം.സി. ഏലിയാസിനെ ആക്രമിച്ചത്‌. ആരാണ്‌ ആക്രമിച്ചതെന്നു പൊലീസ്‌ ഉദ്യോഗസ്ഥര്‍ നേരിട്ടുകണ്ടതാണ്‌. അപ്പോള്‍ തന്നെ പ്രതികളെ പിടികൂടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

സംഭവമുണ്ടായി അര മണിക്കൂറിനുള്ളില്‍ പ്രതികള്‍ ആര്‍എസ്‌എസുകാരാണെന്നു ഡിജിപിയും മറ്റും പറഞ്ഞതിനെക്കുറിച്ചു പത്രലേഖകര്‍ അന്നു ചോദിച്ചപ്പോള്‍ കോടിയേരി ഇങ്ങനെയാണു പ്രതികരിച്ചത്‌: നിങ്ങള്‍ മനഃപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌. ഒരു ഉദ്യോഗസ്ഥന്‍ മരിച്ചതിലെ ദുഃഖമല്ല, വിവാദമുണ്ടാക്കാനുള്ള ശ്രമമാണു നിങ്ങളുടേത്‌. ചില ദൃക്‌സാക്ഷികള്‍ മറിച്ചാണല്ലോ പറയുന്നത്‌ എന്ന ചോദ്യത്തിന്‌, ആ സാക്ഷികളെ നിങ്ങള്‍ പൊലീസിനു മുന്നില്‍ എത്തിക്കൂ എന്നായിരുന്നു അന്നു കോടിയേരിയുടെ മറുപടി.

കോടിയേരിയുടെയും ഡിജിപിയുടെയും പ്രസ്താവനകള്‍ അപ്പോള്‍ തന്നെ വിവാദമാവുകയും ചെയ്തിരുന്നു. കോട്ടയത്തെ പൊലീസില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു താന്‍ പ്രതികളെപ്പറ്റി പറഞ്ഞതെന്നു ഡിജിപി പിന്നീടു വിശദീകരിച്ചു.

എഎസ്‌ഐ ഏലിയാസിനോടൊപ്പം സംഭവസമയത്തു കോളജ്‌ ക്യാംപസിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോട്ടയം ഡിവൈഎസ്പി പി.ബി. വിജയനായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ ഏലിയാസിനെ അടിക്കുകയായിരുന്നുവെന്ന്‌ അന്നു ഡിവൈഎസ്പി പലരോടും പറഞ്ഞിരുന്നു. സംഭവമറിഞ്ഞയുടന്‍ എന്‍എസ്‌എസ്‌ കോളജിലെത്തിയ വി.എന്‍. വാസവന്‍ എംഎല്‍എയാണു മാധ്യമപ്രവര്‍ത്തകരോട്‌ എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റാണ്‌ ഏലിയാസ്‌ മരിച്ചതെന്നു പറയുന്നത്‌. ഇതിനു ശേഷമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.പുതിയ വെളിപ്പെടുത്തലോടെ വെട്ടിലാകുന്നത്‌, കേസന്വേഷണം ശരിയായി തുടങ്ങുക പോലും ചെയ്യുന്നതിനു മുന്‍പു പ്രതികളെപ്പറ്റി അഭിപ്രായം പറഞ്ഞ ആഭ്യന്തരമന്ത്രിയും ഡിജിപിയും കൂടിയാണ്‌.

പായിപ്പാട്‌ തുരുത്തിക്കടവ്‌ അംബിയില്‍ ബിജു (24), കറുകച്ചാല്‍ ബംഗാവുകുന്നില്‍ ശ്രീസദനത്തില്‍ മനേഷ്‌ (20), ആലപ്പുഴ തങ്ങനാട്‌ മങ്ങാട്ടുകടവു ചിറയില്‍ കിഴക്കേതില്‍ ബിബിന്‍ (18), കറുകച്ചാല്‍ നെത്തല്ലൂര്‍ നിധീഷ്‌ ഭവനില്‍ ഏഴുമാവില്‍ ജ്യോതിഷ്‌ (19) എന്നിവരെയാണു പൊലീസ്‌ സംഭവദിവസം തന്നെ അറസ്റ്റ്‌ ചെയ്തത്‌. ഇവര്‍ ആര്‍എസ്‌എസ്‌ - എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. അറസ്റ്റ്‌ ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ മര്‍ദിച്ചതും വന്‍വിവാദമായിരുന്നു. ഇതിന്റെ പേരിലുള്ള കേസും നിലവിലുണ്ട്‌. രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതു ചങ്ങനാശ്ശേരി സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാരാണെന്നു മനുഷ്യാവകാശ കമ്മിഷനും കണ്ടെത്തിയിരുന്നു.

2 comments :

  1. കാവലാന്‍ said...
    This comment has been removed by the author.
  2. Unknown said...

    പോലീസുകാര്‍ അന്നു പറഞ്ഞതെന്ത്‌ - ഇന്നു പറയുന്നതെന്ത്‌ - എന്നൊരു താരതമ്യം ഇവിടെ കൊടുത്തിട്ടുണ്ട്‌. ഒരു “ദൃക്‌സാക്ഷി വിതുമ്പലോടെ വര്‍ണ്ണിക്കുന്നു"വെന്ന മട്ടില്‍ അന്ന്‌ ദേശാഭിമാനി എഴുതിവിട്ടതൊക്കെ ഇപ്പോളൊന്നു വായിച്ചുനോക്കേണ്ടത്‌ അത്യാവശ്യം തന്നെയാണ്‌‌!