Tuesday, April 29, 2008

ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐപിഎല്‍) ട്വന്റി ട്വന്റി മത്സരത്തിനിടയില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബും മുബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനൊടുവില്‍, മുംബൈ ടീമിന്റെ ആക്ടിംഗ്‌ ക്യാപ്റ്റന്‍ ഹര്‍ബജന്‍ സിംഗ്‌ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിന്റെ ശ്രീശാന്തിനെ കരണത്തടിച്ചത്‌ ഏറെ വിവാദമായ സംഭവമാണ്‌.

മാന്യന്മാരുടെ കളിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനെ വികസിച്ചുകൊണ്ടിരിക്കുന്ന പല അമാന്യതകളില്‍ (അതിലൊന്നാണല്ലോ ഇപ്പോള്‍ ഐപിഎല്‍ മത്സരവേദിയിലെ ഉത്സാഹസുന്ദരികള്‍) ഏറ്റവും ഗൗരവമേറിയതാണ്‌ കളിക്കാര്‍ തമ്മിലുള്ള വാക്പയറ്റും കൈയാങ്കളിയും.

ഹര്‍ബജന്‍ - ശ്രീശാന്ത്‌ സംഭവം പുതിയതല്ല. എന്നാല്‍ അത്‌ വന്‍ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. തുടര്‍ന്നു നടന്ന അന്വേഷണത്തിന്റെ ഒടുവില്‍ ഹര്‍ബജന്‌ ഐപിഎല്ലിലെ 11 മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും മാച്ച്‌ ഫീ ആയ 2.67 കോടി രൂപ പിഴ ചുമത്തുകയും, ശ്രീശാന്തിനെ തല്ലുന്നതില്‍ നിന്ന്‌ ഹര്‍ബജനെ തടയാതിരുന്നതിന്‌ മുബൈ ഇന്ത്യന്‍ കോച്ച്‌ ലാല്‍ചന്ദ്‌ രാജ്പുടിന്‌ മാച്ച്‌ ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തു.

കളിക്കിടെ ആക്രമണോത്സുകത അതിരുകടന്നാല്‍ ഗൗരവമായ നടപടി ഉണ്ടാകുമെന്ന്‌ ശ്രീശാന്തിന്‌ മാച്ച്‌ റഫറി ഫറൂഖ്‌ എഞ്ചിനീയര്‍ താക്കീത്‌ നല്‍കുകയും ചെയ്തു.

ഒരേ കുറ്റത്തിന്‌ രണ്ട്‌ ശിക്ഷയെന്ന നീചമായ നീതിനടത്തിപ്പാണ്‌ ഇക്കാര്യത്തില്‍ ഐപിഎല്ലും മാച്ച്‌ റഫറിയും സ്വീകരിച്ചത്‌.

കളിക്കളത്തില്‍ അഗ്രസീവ്നസ്‌ (ശൗര്യം) പ്രകടിപ്പിക്കുന്നതില്‍ ശ്രീശാന്തും ഹര്‍ബജന്‍സിംഗും ഒന്നിനൊന്ന്‌ മെച്ചമാണ്‌! ഇവരുടെ ഈ വൃത്തികെട്ട സ്വഭാവം മൂലം ഇന്ത്യന്‍ ടീമിന്‌ ആകെത്തന്നെയും ഇന്ത്യയ്ക്കും പലപ്പോഴും മാനക്കേടുണ്ടായിട്ടുണ്ട്‌, വിചാരണയ്ക്ക്‌ മറ്റ്‌ ഇന്ത്യന്‍ കളിക്കാര്‍ വിധേയരായിട്ടുമുണ്ട്‌.

ഓസ്ട്രേലിയയുടെ ഒടുവിലത്തെ ഇന്ത്യന്‍ പര്യടനവേളയില്‍ സന്ദര്‍ശക ടീമംഗങ്ങളോട്‌, പ്രത്യേകിച്ച്‌ സിമണ്ട്സിനോട്‌ അത്യന്തം അപലപനീയമായാണ്‌ ശ്രീശാന്ത്‌ പെരുമാറിയത്‌. പ്രായത്തിന്റെ പക്വതക്കുറവും കളിയിലുള്ള ആവേശവും പോരാട്ടവീര്യവുമൊക്കെയാണ്‌ ഇത്തരം പെരുമാറ്റത്തിന്‌ കാരണമെന്ന്‌ പറഞ്ഞ്‌ ഇന്ത്യക്കാരും ഓസ്ട്രേലിയയിലെ ക്രിക്കറ്റ്‌ ആരാധകരും ഓസ്ട്രേലിയന്‍ ടീമംഗങ്ങളും ശ്രീശാന്തിന്റെ അമാന്യതയെ ലഘൂകരിച്ച്‌ കാണുകയാണ്‌ അന്നുണ്ടായത്‌. ഈ സംഭവത്തില്‍നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ വിവേകപൂര്‍വ്വം പെരുമാറുന്നതിന്‌ പകരം ടീമും നാട്ടുകാരും തന്റെ പിന്നിലുണ്ട്‌ എന്ന അഹന്തയില്‍ വീണ്ടും വീണ്ടും പ്രകോപനത്തിന്റെ ബൗണ്‍സറുകളും ഇന്‍സ്വിംഗറുകളും ഔട്ട്സ്വിംഗറുകളും യോര്‍ക്കറുകളും ഒക്കെയാണ്‌ വാക്കുകളായും ഭാവങ്ങളായും ശ്രീശാന്തില്‍ നിന്നുണ്ടായത്‌.

ഓസ്ട്രേലിയന്‍ പര്യടന കാലത്തായിരുന്നു ഹര്‍ബജന്റെ അഹന്ത 'തലമുടി അഴിച്ചാടിയത്‌'. ഇവിടെയും വിരുദ്ധപരാമര്‍ശത്തിനും പ്രകോപനത്തിനും ഇരയായത്‌ ആസ്ട്രേലിയന്‍ ടീമിലെ ആദിവാസി വംശജനായ സിമണ്ട്സായിരുന്നു. ഒരു ഘട്ടത്തില്‍ 'മങ്കി' എന്നുപോലും വിളിച്ച്‌ ഹര്‍ബജന്‍ സിമണ്ട്സിനെ പരിഹസിച്ചു. ഇതിന്റെ പേരിലുണ്ടായ വിവാദം കനത്തതായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പര്യടനം പാതിവഴിയില്‍ വച്ച്‌ അവസാനിക്കുമോ എന്നുവരെ സന്ദേഹിച്ച സംഭവങ്ങളാണ്‌ തുടര്‍ന്നുണ്ടായത്‌. ആസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടത്തിയ അന്വേഷണത്തില്‍ 'മങ്കി എന്നല്ല 'മാ കി' എന്നാണ്‌ പ്രയോഗിച്ചതെന്ന്‌' വാക്കുമാറ്റിപ്പറഞ്ഞാണ്‌ ഹര്‍ബജന്‍ അന്ന്‌ ശിക്ഷയില്‍നിന്ന്‌ ഒഴിവായത്‌. നഗ്നമായ വംശീയ അധിക്ഷേപമാണ്‌ ഹര്‍ബജന്‍ നടത്തിയതെന്നറിഞ്ഞിട്ടും ഇന്ത്യന്‍ ടീമും ഒഫിഷ്യല്‍സും ഇന്ത്യയിലെ പ്രേക്ഷകരും ക്രിക്കറ്റ്‌ പ്രേമികളും ഒരേമനസോടെ ഹര്‍ബജനെ പിന്താങ്ങുകയാണ്‌ അന്നുണ്ടായത്‌.

ഈ രണ്ട്‌ നെറികെട്ട കളിക്കാരുടെ പെരുമാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനുതന്നെ നാണക്കേടുണ്ടാക്കിയതാണ്‌. എന്നിട്ടും എല്ലാവരും അവരോട്‌ ക്ഷമിച്ചത്‌ കളിക്കളത്തില്‍ അവര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യവും മികവും കണക്കിലെടുത്താണ്‌. എന്നുവച്ച്‌ എല്ലായ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളെയും ഒഫിഷ്യല്‍സിനെയും വിഡ്ഢികളാക്കാമെന്ന്‌ കരുതിയ ശ്രീശാന്തും ഹര്‍ബജനുമാണ്‌ പമ്പരവിഡ്ഢികള്‍. ആ വിഡ്ഢിത്തത്തിന്‌ ലഭിച്ച ശിക്ഷയാണ്‌ ഇപ്പോള്‍ ഇരുവരും അനുഭവിക്കുന്നത്‌.

ഇവിടെയാണ്‌ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്‌. ശ്രീശാന്തിനെന്താ കൊമ്പുണ്ടോ? ഒരേ കുറ്റത്തില്‍ പ്രതിയായ ശ്രീശാന്തിന്‌ താക്കീതും ഹര്‍ഭജന്‌ വിലക്കും പിഴയും ചുമത്തിയത്‌ ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "അഹങ്കാരത്തിന്‌ കൈയും കാലും മുളച്ചതാണ്‌" ശ്രീശാന്തും ഹര്‍ബജനുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇവരേക്കാള്‍ അഗ്രസീവായ നിരവധി കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലും കണ്ടിട്ടുണ്ട്‌. എന്നാല്‍ പണക്കൊഴുപ്പിന്റെ അഹന്തയില്‍ തലമറന്ന്‌ എണ്ണ തേക്കുന്ന ഇവരെപ്പോലെയുള്ള കളിക്കാര്‍ മറ്റൊരിടത്തും ഇല്ലതന്നെ. സംഭവദിവസം ഹര്‍ബജന്റെ ടീമിനെ ശ്രീശാന്തിന്റെ ടീം കളിയില്‍ തോല്‍പ്പിച്ചിരുന്നു. തോറ്റ ക്യാപ്റ്റന്റെ അടുത്തുചെച്ച്‌ 'മൊട' കാണിച്ചതിനാണ്‌ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത്‌. അതായത്‌ ശ്രീശാന്ത്‌ മാന്യമായി പെരുമാറിയിരുന്നെങ്കില്‍ ഹര്‍ഭജന്‍ ക്ഷുഭിതനാവുകയില്ലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കുറ്റം ചെയ്യുന്നതിനേക്കാള്‍ അതിന്‌ പ്രേരണ നല്‍കുന്നതാണ്‌ കൂടുതല്‍ ശിക്ഷാര്‍ഹം. ആ ഭൂമികയില്‍ കൂടുതല്‍ ശിക്ഷ ലഭിക്കേണ്ടിയിരുന്നത്‌ ശ്രീശാന്തിനായിരുന്നു. അതിന്‌ തയ്യാറാകാതിരുന്ന ഐപിഎല്‍ ഒഫിഷ്യല്‍സ്‌ ഹര്‍ബജനോട്‌ കാണിച്ചത്‌ കടുത്ത നീതികേടാണ്‌. മാത്രമല്ല, ഈ നടപടി ശ്രീശാന്തിന്റെയും ശ്രീശൈലത്തിന്റെയും അഹങ്കാരം വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായകമാകൂ. അതുകൊണ്ട്‌ വീണ്ടും ചോദിച്ച്‌ പോകുകയാണ്‌ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ ഫറൂഖ്‌ എഞ്ചിനീയറേ, ശരത്‌ പവാറേ...?

1 comments :

  1. Anonymous said...

    കോച്ച് ലാല്‍ചന്ദിന്‌ പിഴ ചുമത്തിയത് ഒട്ടും ശരിയായ നടപടിയല്ല.