Thursday, April 17, 2008

പ്രിയങ്കക്കുവേണ്ടി ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി

ആശാലത മുരുകന്‍, ചെന്നൈ
ടൈറ്റസ്‌ കെ. വിളയില്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌, സോണിയാകുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും മെയിലേജ്‌ വര്‍ധിപ്പിക്കാന്‍ പ്രിയങ്ക നടത്തിയ ജയില്‍ സന്ദര്‍ശന നാടകത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുന്നു.

രാജീവ്ഗാന്ധി വധക്കേസില്‍ മുഖ്യപ്രതിയായ നളിനി ശ്രീഹരനുമായി പ്രിയങ്ക വധേര നടത്തിയ കൂടിക്കാഴ്ച, തമിഴ്‌നാട്‌ പ്രിസണ്‍ മാനുവലിലെ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നുവെന്ന്‌ ഞങ്ങളുടെ ചെന്നൈ ലേഖികയുടെ അന്വേഷണത്തില്‍ വ്യക്തമായി.

കണ്‍വിക്ട്‌ നമ്പര്‍ 310 എന്ന്‌ വെല്ലൂര്‍ ജയില്‍രേഖയിലുള്ള നളിനി ശ്രീഹരനുമായി പ്രിയങ്ക നടത്തിയ കൂടിക്കാഴ്ച ജയില്‍രേഖകളില്‍ രേഖപ്പെടുത്തിയിട്ടുപോലുമില്ല എന്നതാണ്‌ ഞെട്ടിക്കുന്ന വിവരം.

സന്ദര്‍ശകരുടെ വിവരം രേഖപ്പെടുത്തുന്ന ജയില്‍ലോഗ്‌ ബുക്കില്‍ മാര്‍ച്ച്‌ 19-ാ‍ം തീയതിയിലെ (അന്നാണ്‌ പ്രിയങ്ക - നളിനി കൂടിക്കാഴ്ച നടന്നത്‌) സന്ദര്‍ശകരുടെ പേര്‌ രേഖപ്പെടുത്തിയിട്ടുള്ള പേജില്‍ പ്രിയങ്കയുടെ പേരില്ല. പകരം "ഒരു തടവുപുള്ളിയെ കാണാന്‍ സന്ദര്‍ശകനെത്തി" എന്നുമാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അന്ന്‌ വെല്ലൂര്‍ ജയിലിലെ 31 റിമാന്‍ഡ്‌ പ്രതികള്‍ക്ക്‌ സന്ദര്‍ശകരുണ്ടായിരുന്നുവെന്ന്‌ ലോഗ്ബുക്ക്‌ വ്യക്തമാക്കുന്നു. കുറ്റവാളികളുടെ പേരും അവരെ സന്ദര്‍ശിച്ചവരുടെ പേരും ഈ 31 എന്‍ട്രികളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതേസമയം നളിനിക്ക്‌ സന്ദര്‍ശകയുണ്ടായതായോ ആ സന്ദര്‍ശകയുടെ പേര്‌ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതേസമയം അതിന്റെ തലേദിവസം (മാര്‍ച്ച്‌ 18) നളിനിയുടെ മാതാവ്‌ ജയില്‍ സന്ദര്‍ശനം നടത്തിയതിന്റെ കൃത്യമായ എന്‍ട്രിയുണ്ടുതാനും.

തമിഴ്‌നാട്‌ പ്രിസണ്‍മാനുവല്‍ അനുസരിച്ച്‌ ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും മാത്രമേ ശിക്ഷിക്കപ്പെട്ട്‌ വെല്ലൂര്‍ ജയിലില്‍ തടവിലാക്കിയിട്ടുള്ള കുറ്റവാളികളെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും അനുവാദമുള്ളൂ. ബുധനാഴ്ചയും വെള്ളിയാഴ്ചയും റിമാന്‍ഡ്‌ പ്രതികള്‍ക്കും വിചാരണത്തടവുകാര്‍ക്കുമുള്ള സന്ദര്‍ശക ദിവസമാണ്‌.

പ്രിയങ്ക, നളിനിയെ സന്ദര്‍ശിച്ച മാര്‍ച്ച്‌ 19 ബുധനാഴ്ചയാണ്‌. അന്ന്‌ ശിക്ഷിക്കപ്പെട്ട പ്രതിയായ നളിനിയെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലാത്ത ദിവസമാണ്‌.

വെല്ലൂര്‍ ജയിലിലുള്ള പ്രതികളെ ആരു സന്ദര്‍ശിച്ചാലും ആ വിവരം കൃത്യമായി ജയില്‍ ലോഗ്ബുക്കില്‍ രേഖപ്പെടുത്തണമെന്നാണ്‌ ചട്ടം. ആ ചട്ടം പ്രിയങ്കയ്ക്കുവേണ്ടി ലംഘിച്ചിരിക്കുന്നുവെന്നാണ്‌ ജയില്‍രേഖകള്‍ തെളിയിക്കുന്നത്‌.

മാത്രമല്ല, സെഡ്‌ കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്‌ പ്രിയങ്ക വധേര. രാജീവ്‌ വധക്കേസിലെ മുഖ്യപ്രതികളിലൊരാളാണ്‌ നളിനി ശ്രീഹരന്‍. എന്നിട്ടും ഇവരുടെ കൂടിക്കാഴ്ചയ്ക്ക്‌, ചട്ടങ്ങള്‍ അനുശാസിക്കുന്ന സെക്യൂരിറ്റി ബന്തവസ്‌ നല്‍കിയിട്ടില്ലെന്നും ജയില്‍രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജയിലിലെ സന്ദര്‍ശകമുറിയിലാണ്‌ തടവുപുള്ളികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. അതാണ്‌ ചട്ടം. ആ ചട്ടവും പ്രിയങ്കയ്ക്കുവേണ്ടി ലംഘിച്ചു. വെല്ലൂര്‍ ജയിലിലെ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ്‌ ഇരുവരും കൂടിക്കണ്ടത്‌.

സാധാരണഗതിയില്‍ വെല്ലൂര്‍ ജയിലിലെ തടവുപുള്ളികളെ കണ്ട്‌ സംസാരിക്കാന്‍ സന്ദര്‍ശകരെത്തിയാല്‍ ഒരു ജയില്‍ അതോറിറ്റിയുടെ സാന്നിധ്യത്തില്‍ മാത്രമേ സംഭാഷണം നടത്താന്‍ അനുവദിക്കാറുള്ളൂ. ഈ ചട്ടവും കാറ്റില്‍ പറത്തിയാണ്‌ പ്രിയങ്കയ്ക്ക്‌ കൂടിക്കാഴ്ച സൗകര്യം ഒരുക്കിയത്‌. ഇരുവരും ഒറ്റയ്ക്കായിരുന്നു മുറിയില്‍. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ നളിനിയുടെ അഭിഭാഷകനിലൂടെയാണ്‌ പുറംലോകം അറിഞ്ഞത്‌. അതുകൊണ്ടുതന്നെ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലായെന്ന്‌ വിശ്വസിക്കേണ്ട സാഹചര്യമാണ്‌ ഉള്ളതെന്നും ഞങ്ങളുടെ ചെന്നൈ ലേഖിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതേസമയം നളിനിയുടെ ഭര്‍ത്താവ്‌ മുരുകന്റെ കുടുംബാംഗങ്ങള്‍ക്ക്‌ നളിനിയെ സന്ദര്‍ശിക്കാനുള്ള അനുവാദം ജയില്‍അധികൃതര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ്‌ നളിനിയുമായി ഒരു ബന്ധവുമില്ലാത്ത പ്രിയങ്കയ്ക്ക്‌ എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ സന്ദര്‍ശനാനുമതി നല്‍കിയത്‌. മാത്രമല്ല, പ്രിയങ്ക വെല്ലൂര്‍ ജയില്‍ സന്ദര്‍ശിക്കുകയോ നളിനിയുമായി കൂടിക്കാണുകയോ ചെയ്തിട്ടില്ലെന്നാണ്‌ ജയില്‍ സൂപ്രണ്ട്‌ രാജസുന്ദരി ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടത്‌. എന്നാല്‍ അന്നുതന്നെയാണ്‌ നളിനിയുമായി നടന്ന കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാണെന്ന്‌ അറിയിച്ചുകൊണ്ട്‌ ഡല്‍ഹിയില്‍ പ്രിയങ്കയ്ക്കുവേണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം പത്രക്കുറിപ്പ്‌ ഇറക്കിയത്‌.

പ്രിയങ്കയും നളിനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നളിനിയുടെ അഭിഭാഷകരായ ദ്വെരൈസ്വാമിയില്‍നിന്നും ഇളങ്കോയില്‍നിന്നും രണ്ടാഴ്ചയോളം ജയില്‍ അധികൃതരും നളിനിയും മറച്ചുപിടിക്കുകയും ചെയ്തു. ഏപ്രില്‍ രണ്ടിന്‌ ഇളങ്കോ നളിനിയെ കണ്ടപ്പോഴാണ്‌ പ്രിയങ്കയുടെ സന്ദര്‍ശകവിവരം അറിയുന്നതുതന്നെ.

മറ്റൊരു അഭിഭാഷകനായ ദ്വൊരൈസ്വാമി ഈ വിവരം അറിയുന്നത്‌ നളിനിയുടെ മാതാവില്‍നിന്നാണ്‌. അതും മാര്‍ച്ച്‌ അവസാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ ജൂനിയറായ ഇളങ്കോയെ ദ്വൊരൈസ്വാമി വെല്ലൂര്‍ ജയിലിലേക്ക്‌ അയച്ചിരുന്നു. ഏപ്രില്‍ രണ്ടിന്‌ സന്ദര്‍ശനവിവരം തീര്‍ച്ചപ്പെടുത്തിയിരുന്നു. അപ്പോഴും നളിനി - പ്രിയങ്ക കൂടിക്കാഴ്ചയുടെ രേഖാമൂലമുള്ള തെളിവുകളൊന്നും ഇളങ്കോയ്ക്ക്‌ ലഭിച്ചില്ല. അതിന്റെ അടിസ്ഥാനത്തിലാണ്‌ തന്റെ മറ്റൊരു ജൂനിയറായ രാജ്കുമാറിനെ കൊണ്ട്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച്‌ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയതെന്നും ചെന്നൈ ലേഖിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കൂടിക്കാഴ്ചയുടെ രാഷ്ട്രീയം

പ്രിയങ്ക-നളിനി കൂടിക്കാഴ്ച പുറംലോകമറിഞ്ഞതുകൊണ്ട്‌ രണ്ടുകൂട്ടര്‍ക്കാണ്‌ പ്രത്യക്ഷത്തില്‍ നേട്ടമുണ്ടാകുന്നത്‌. സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ, പ്രത്യേകിച്ച്‌, പ്രിയങ്കയുടെ പ്രതിച്ഛായ പൊടുന്നനെ ഗംഭീരമായ തിളക്കമാര്‍ജിച്ചുവെന്നതാണ്‌ അതിലൊന്ന്‌. വിശുദ്ധയായ അമ്മയുടെ വിശുദ്ധയായ മകള്‍ എന്ന രീതിയിലാണ്‌ സോണിയയും പ്രിയങ്കയും ഇപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക്‌ മുന്നിലുള്ളത്‌. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസ്സിനുവേണ്ടി വോട്ടുപിടിക്കാനിറങ്ങുമ്പോള്‍ വെല്ലൂരിലെ കൂടിക്കാഴ്ചയുടെ അലയൊലികള്‍ ഒരു പ്രഭാവലയം പോലെ കൂടെയുണ്ടാകുമെന്നുറപ്പാണ്‌.
നളിനിക്കും ഈ കൂടിക്കാഴ്ചയുടെ പ്രയോജനമുണ്ടായേക്കും. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ള നളിനി കഴിഞ്ഞ 16 വര്‍ഷമായി ജയിലിലാണ്‌. നളിനിയുടെ മോചനത്തിനായി നളിനിയുടെ അഭിഭാഷകന്‍ നടത്തുന്ന ശ്രമത്തിനും ഈ കൂടിക്കാഴ്ചകൊണ്ട്‌ ഫലമുണ്ടായേക്കും.

0 comments :