Saturday, December 29, 2007

ഗുനിയ തുരത്താന്‍ 'മെഷീന്‍': പ്രവര്‍ത്തിക്കുന്നത്‌ ഏസീ മുറിയില്‍ മാത്രം!

ഒരിക്കലും ഓര്‍ക്കാതിരിക്കാന്‍ നമ്മള്‍ ആഗ്രഹിച്ചുപോകുന്ന ചില അനുഭവങ്ങളുണ്ട്‌.

അങ്ങനെയൊരനുഭവമായിരുന്നു ചിക്കുന്‍ഗുനിയ. ഗുനിയ പിടിച്ചവരൊക്കെ ഒരുപാടു പാഠം പഠിച്ചു.
ഒരുമാതിരി പേരൊക്കെ തങ്ങളുടെ ശൈശവത്തിലേക്ക്‌ 'പനിനീരു'വന്ന കാലുമായി ഒറ്റടിവച്ച്‌ തിരിച്ചുനടന്നു.
പിടിപെട്ട ഒരുപാടുപേരുടെ വെടിതീര്‍ന്നു. വെടി തീരാത്തവരുടെ തടിയും മോടിയും കുറഞ്ഞു. ആത്യന്തികമായി മന്ത്രി ശ്രീമതിയിലും അലോപ്പതി ഡോക്ടര്‍മാരിലും വിശ്വാസമില്ലാതാവുകയും തന്ത്രിമാരിലും ഈശ്വരനിലും വിശ്വാസമേറുകയും ചെയ്തു. നേര്‍ച്ച നേര്‍ന്നും, വെടി വഴിപാടു നടത്തിയും ഒരു കണക്കിനാണ്‌ ചിക്കുന്‍ഗുനിയയെ ഒന്നരുക്കാക്കിയത്‌!

അങ്ങനെയിരിക്കെ നമ്മുടെ മന്ത്രിണി ശ്രീമതി ഇന്നലെ കൊച്ചിയിലെത്തി ചിക്കുന്‍ഗുനിയയെക്കുറിച്ച്‌ രണ്ടുമൂന്നു നമ്പറുകള്‍ ഇറക്കിയിരുന്നു!

ചിക്കുന്‍ഗുനിയയെക്കുറിച്ച്‌ ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യമിഷനും ചേര്‍ന്ന്‌ കൊച്ചിയിലെ ഒരു നക്ഷത്രഹോട്ടലില്‍ നടത്തിയ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവേയാണ്‌ മന്ത്രിണി നമ്പറുകള്‍ ഇറക്കിയത്‌.

നമ്പര്‍ ഒന്ന്‌: ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം നടത്തി.

നമ്പര്‍ രണ്ട്‌: ചിക്കുന്‍ഗുനിയ ചികിത്സയിലൂടെ ഡോക്ടര്‍മാരും വിദഗ്ധരും നേടിയ അനുഭവസമ്പത്ത്‌ ഭാവിയില്‍ ഇത്തരം അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ പ്രാപ്തമാക്കി.

നമ്പര്‍ മൂന്ന്‌: ചിക്കുന്‍ഗുനിയ വ്യാപനം തടയാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു.

ഈ മൂന്നു നമ്പരുകള്‍ കേട്ടിട്ട്‌ നിങ്ങള്‍ക്ക്‌ ഉച്ചത്തിലൊന്നു കൂവാനെങ്കിലും തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. കാര്യമായ കുഴപ്പമെന്തോ സംഭവിച്ചിട്ടുണ്ട്‌!

ഇത്തരമൊരു ശില്‍പ്പശാല ഒരു നക്ഷത്രഹോട്ടലില്‍ വച്ചു നടത്തിയതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയോ?

കൊച്ചിയാണ്‌ സ്ഥലം. കൊതുകുകളുടെ സ്മാര്‍ട്ട്‌ സിറ്റിയാണ്‌. മന്ത്രിണി ശ്രീമതിയെയും ദേശീയ, സംസ്ഥാന ആരോഗ്യവിദഗ്ധന്മാരെയും കൊച്ചിയിലെ രക്തദാഹികളായ കൊതുകുകള്‍ കടിച്ചുകീറും!

നക്ഷത്രഹോട്ടലിലെ എസി കോണ്‍ഫറന്‍സ്‌ ഹാളില്‍ കൊതുകുകള്‍ക്കും ചിക്കുന്‍ഗുനിയബാധിതര്‍ക്കും പ്രവേശനമില്ല!

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ എന്നൊരു മെഷീന്‍ ഉണ്ടെന്ന്‌ പാവങ്ങള്‍ ഞങ്ങള്‍ ഇപ്പോഴാണറിയുന്നത്‌.
മഴയൊഴിഞ്ഞ്‌ ശരിക്കൊന്നു വെയിലുകണ്ടതോടെയാണ്‌ ചിക്കുന്‍ഗുനിയ പമ്പകടന്നതെന്ന കാര്യം നാട്ടുകാര്‍ക്കറിയാം. എന്നിട്ടും ഇന്നാട്ടില്‍ തന്നെവന്നു ശില്‍പ്പശാല നടത്താന്‍ വേണ്ട ധൈര്യം കാട്ടിയതിന്‌ ആരോഗ്യ മെഷീനെ സ്തുതിക്കണം!

'സഫലമീയാത്ര'യില്‍ കവി കക്കാട്‌ പാടിയതിലൊരു തിരുത്തുവരുത്തിയാല്‍

കാലമിനിയും ഇരുളും
വിഷുവരും വര്‍ഷം വരും
ചിക്കുന്‍ഗുനിയ വരും
പിന്നെ ആരൊക്കെ
ബാക്കിയെന്നാര്‍ക്കറിയാം?
വരിക സഖീ, നമുക്കീ നാടുവിട്ടുപോകാം!

1 comments :

  1. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

    :)
    സത്യം..
    എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരിടത്തുമെത്തിയില്ല എന്നതാണു സത്യം !!