Saturday, December 29, 2007

വില്ലേജ്‌ ടൂറിസം: ആശങ്ക അകറ്റണം

ആഗോളതലത്തില്‍ വില്ലേജ്‌ ടൂറിസം പദ്ധതി ഇടംതേടിയ കുമ്പളങ്ങി പഞ്ചായത്തില്‍ കുമ്പളങ്ങി ഫെസ്റ്റും തനതു ഭക്ഷ്യമേളയും ഇന്നുതുടങ്ങുന്നു. ഭരണാധികാരികളും പത്രമാധ്യമങ്ങളും കുമ്പളങ്ങിയുടേത്‌ വലിയൊരു മുന്നേറ്റമാണെന്നാണ്‌ പ്രചരിപ്പിച്ചു വരുന്നത്‌.

കാര്‍ഷിക പ്രധാനമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നൊരു നാടാണിത്‌. ഇവിടെ കൃഷിയും അനുബന്ധ വ്യവസായങ്ങളും പരമ്പരാഗത തൊഴില്‍ മേഖലകളും ശക്തിപ്പെട്ടാല്‍ മാത്രമേ അടിസ്ഥാനപരമായ പുരോഗതിയും വികസനവും ഉണ്ടാകൂ എന്നത്‌ നിസ്തര്‍ക്കമാണ്‌.

എന്നിട്ടും ടൂറിസം വികസനം മാത്രമാണ്‌ ഇനിയുള്ള ഏക പോംവഴി എന്നമട്ടില്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങളില്‍ എന്തോ അപകടം മണക്കുന്നുണ്ടെന്ന സംശയം ഒറ്റപ്പെട്ടതല്ല.

ടൂറിസം വികസനത്തിലൂടെ പുരോഗതി കാംക്ഷിച്ച്‌ സാമ്രാജ്യത്വം വച്ചു നീട്ടിയ ആനുകൂല്യങ്ങളും അംഗീകാരങ്ങളും കൈപ്പറ്റി മുന്നേറിയ തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ പിന്നെ എന്തുസംഭവിച്ചു എന്നത്‌ പഠിക്കേണ്ടതാണ്‌.
ലൈംഗികവ്യാപാരമാണ്‌ തായ്‌ലന്റിലെ ഇന്നത്തെ പ്രധാന വ്യവസായമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തായ്‌ലന്റ്‌ ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ഒട്ടനവധി മൂന്നാം ലോകരാജ്യങ്ങള്‍ ഈ വഴിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

കുമ്പളങ്ങിയെ ലോക ശ്രദ്ധയിലേക്ക്‌ കൊണ്ടുവരാന്‍ യത്നിക്കുന്ന എംഎല്‍എ പ്രൊഫ. കെ.വി.തോമസിനും കൂട്ടര്‍ക്കും ഇത്തരമൊരു ഹീനലക്ഷ്യം ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മുടെ തനതു കലാരൂപങ്ങളും തനതു ജീവിതശൈലികളും തനതു ഭക്ഷ്യരീതിയുമെല്ലാം വിദേശികള്‍ക്ക്‌ പ്രദര്‍ശിപ്പിച്ചോ വിറ്റോ പണമുണ്ടാക്കാനുള്ളതാണെന്ന കണ്ടെത്തല്‍ അപകടകരമാണ്‌.

കുതിരക്കൂര്‍ക്കരി ദ്വീപിലെ മദ്യ-മഴനൃത്തം അറിയാതെ ഓര്‍മ്മിച്ചു പോകുന്നു. അന്ന്‌ അവിടെ ഉയര്‍ത്തിപ്പിടിച്ച 'സംസ്കാരം' ഭരണകൂടത്തിന്‌ സ്വീകാര്യമായാലും യാതൊരു കാരണവശാലും നമുക്ക്‌ സ്വീകാര്യമല്ല.

ഇന്ത്യയില്‍ വിശിഷ്യ കേരളത്തില്‍ എയ്ഡ്സ്‌ തുടങ്ങിയ മാരക ലൈംഗിക രോഗങ്ങളില്‍ നിന്നും വിമുക്തമായ ലൈംഗികത സാധ്യമാണെന്ന്‌ വിദേശികള്‍ക്കറിയാം. അക്കാരണത്താലാണ്‌ കൂടുതല്‍ വിദേശികളും ഈ നാട്‌ കാണാനെത്തുന്നതെന്ന നിരീക്ഷണവും തെറ്റാണെന്ന്‌ സ്ഥാപിക്കപ്പെട്ടിട്ടില്ല.

ബാലവേശ്യാവൃത്തിയുടെ കൂത്തരങ്ങായി നമ്മുടെ കോവളം മാറിക്കഴിഞ്ഞത്‌ ഭരണകൂടം മാത്രമെ കാണാതുള്ളൂ. ഈ അപചയം കുമ്പളങ്ങിയിലും ഉണ്ടാവില്ലെന്നതിന്‌ എന്ത്‌ ഉറപ്പാണ്‌ ഭരണകൂടത്തിന്‌ നല്‍കാനുള്ളത്‌?

മലയാളികള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയാത്ത കലാരൂപങ്ങള്‍ കാണാന്‍, തങ്ങളുടെ ശരീരത്തിനും മനസിനും ഇണങ്ങാത്ത ഭക്ഷണം കഴിക്കാന്‍, കടല്‍ക്കാറ്റേറ്റ്‌ സല്ലപിക്കാന്‍ മാത്രമാണ്‌ വിദേശികള്‍ ഇവിടെ എത്തുന്നതെന്ന്‌ ശഠിക്കുന്നത്‌ വിവരക്കേട്‌ മാത്രമാണ്‌.

ലോകത്ത്‌ എന്തുനടക്കുന്നുവെന്നറിയാത്ത പൊട്ടക്കുളത്തിലെ തവളകളാണ്‌ ഭരണകൂടം എന്ന്‌ കരുതാനാവില്ല. അപ്പോള്‍ പിന്നെ ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള ഒരു ചതിയാണിതെന്ന്‌ വരുന്നു. ഇക്കാര്യത്തില്‍ നാടിന്റെ ആശങ്കയ്ക്ക്‌ അറുതിവരുത്താന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌.

0 comments :