Thursday, December 27, 2007

ഭാഗ്യം, പാക്യം പറഞ്ഞത്‌ ആരും കേട്ടില്ല!

പിതാക്കന്മാര്‍ കരുതിയപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഇത്തവണത്തെ ക്രിസ്മസ്‌ മദ്യവിമുക്തമായിത്തന്നെ നസ്രാണികള്‍ ആഘോഷിച്ചു. കാലാകാലങ്ങളായി അപ്പനും മക്കളും ചേര്‍ന്നിരുന്ന്‌ നടത്താറുള്ള നോമ്പുമുറിക്കല്‍ ചടങ്ങില്‍ മദ്യത്തിനു പകരം ജീരകവെള്ളം, ചിലയിടങ്ങളില്‍ മോരുംവെള്ളം!

അക്കാരണത്താലായിരിക്കാം ഇത്തവണ ക്രിസ്മസിന്‌ കേരളത്തില്‍ വെറും 85.48 കോടിക്കുള്ള മദ്യം മാത്രം ചെലവായത്‌!

ക്രിസ്മസ്‌ ആകുന്നതോടെ ശിശുവായി മാറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരികയാണെന്നും, ഏതു വല്യ മനുഷ്യനും ശിശുവിനേപ്പോലെ നിലത്തു കിടന്ന്‌ നീന്തുകയും നിഷ്കളങ്കമായി ചിരിക്കുകയും കരയുകയും അവ്യക്തമായി സംസാരിക്കുകയും ചെയ്യുന്ന സമയമാണിതെന്നും കഴിഞ്ഞ വെള്ളിയാഴ്ച അഭിവന്ദ്യനായ മാര്‍ ക്രിസോസ്റ്റം തിരുമേനി 'മനോരമ'യിലെ 'വെള്ളിത്താല'ത്തില്‍ നടത്തിയ നിരീക്ഷണം അങ്ങനെ ചീറ്റിപ്പോയി!

എല്ലാ മതവിശ്വാസികളും ഇത്‌ കണ്ടു പഠിക്കണം. പിതാക്കന്മാര്‍ പറഞ്ഞാല്‍ പറഞ്ഞപോലെ അനുസരിക്കുന്ന മക്കള്‍ നസ്രാണികള്‍ മാത്രം!

ക്രിസ്മസ്‌ രാത്രിയിലെ പാതിരാക്കുര്‍ബാനയില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസെ പാക്യം പറഞ്ഞതുമാത്രം ശരിയായില്ല.

സര്‍ക്കാരിനേയും രാഷ്ട്രീയക്കാരേയും വിമര്‍ശിക്കാന്‍ പോകും മുന്‍പ്‌ അവനവന്റെ തെറ്റുകുറ്റങ്ങള്‍ പരിഹരിക്കണമെന്നാണ്‌ തിരുമേനി പറഞ്ഞത്‌. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന്‌ പറഞ്ഞതിന്‌ യേശുവിനിട്ട്‌ കിട്ടിയത്‌ അഭിവന്ദ്യ പിതാവ്‌ ഓര്‍ക്കണത്‌ നല്ലതാണ്‌!

ഇത്‌ പാപികള്‍ മാത്രം ഉപദേശിക്കയും പാപികള്‍ മാത്രം കല്ലെറിയുകയും ചെയ്യേണ്ട കാലമാണ്‌. മാര്‍ ക്രിസോസ്റ്റവും ഡോ. സൂസെ പാക്ക്യവുമല്ല, പവറുള്ള പൗവ്വത്തിലിന്റേതാണീ ലോകം!

യേശുവിനുള്ളത്‌ യേശുവിനില്ല. സീസറിനാണേല്‍ കിട്ടുന്നതൊന്നും മതിയാകുന്നുമില്ല!

നസ്രായന്റെ ഓര്‍മ്മ ഒരു സര്‍ദാറിണിയെ പേടിപ്പിച്ച കഥയുണ്ട്‌. ജറുസലേം സന്ദര്‍ശിക്കാന്‍ പോയ സര്‍ദാര്‍ജിക്കൊപ്പം ഭാര്യയും മക്കളും പെറ്റമ്മയും ഉണ്ടായിരുന്നു. ജെറുസലേമില്‍ വച്ച്‌ പെറ്റമ്മയുടെ വിസ ശരിയായി. അവര്‍ നേരെ സ്വര്‍ലോകം പൂകി. ജഡം അവിടെത്തന്നെ സംസ്കരിക്കാന്‍ ശ്രമിച്ച സര്‍ദാര്‍ജിയെ ഭാര്യ തടഞ്ഞു. പെറ്റമ്മയെ പെറ്റമണ്ണില്‍ തന്നെ അടക്കണം എന്നവര്‍ വാശി പിടിച്ചു. കാശൊരുപാട്‌ ചെലവാക്കി ഒടുവില്‍ നാട്ടില്‍ കൊണ്ടുവന്നാണ്‌ സംസ്കാരം നടത്തിയത്‌.

പുലവീടല്‍ കഴിഞ്ഞൊരുനാള്‍ ശാന്തമായൊരന്തരീക്ഷത്തില്‍ സര്‍ദാര്‍ജി ഭാര്യയോട്‌ ചോദിച്ചു:"ഇത്രയും പണം ചെലവാക്കിച്ച്‌ എന്തിനാണ്‌ എന്റെ അമ്മയെ നീ ജെറുസലേമില്‍ നിന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുവന്ന്‌ സംസ്കരിച്ചത്‌?"
"മനുഷ്യാ, ആ ഗൈഡ്‌ പറഞ്ഞത്‌ കേട്ടില്ലായിരുന്നോ? പണ്ടെങ്ങാണ്ടും അവിടെ യേശു എന്നൊരു മനുഷ്യനെ സംസ്കരിച്ചിട്ട്‌ അങ്ങേര്‍ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റുവത്രെ!," ഭീതിയോടെ സര്‍ദാറിണി മൊഴിഞ്ഞു.

യേശുവേ സ്ത്രോത്രം!
നസ്രാണികള്‍ക്ക്‌ താങ്കളെ എന്നാലും ഓര്‍മ്മവരില്ല!

1 comments :

  1. Anonymous said...

    അല്ല്ലാ, ഈ ഹിന്ദുക്കള്‍ പിറന്നാളിന്‌ വിളക്ക്‌ കൊളുത്തുമ്പോള്‍, നസ്രാണികള്‍ അത്‌(മെഴുകു തിരി) ഊതിക്കെടുത്തകയാണ്‌ പതിവ്‌... അതിലെന്തെങ്കിലും ണ്ടോ ആവൊ?