Wednesday, December 19, 2007

മാധവന്‍ നായരും സേവി മാനോ മാത്യുവും പിന്നെ ചില ടൂറിസം സ്വപ്നങ്ങളും

ബഹിരാകാശ ഗവേഷണരംഗത്ത്‌ അമേരിക്കയെപോലും അമ്പരിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ സ്പെയ്സ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനും (ഐഎസ്‌ആര്‍ഒ) അതിന്റെ പരിണതപ്രജ്ഞനായ സാരഥി മാധവന്‍ നായരും ഇന്ന്‌ കെട്ടുനാറുന്ന വിവാദക്കുഴിയിലേക്ക്‌ തലകുത്തി വീണിരിക്കുകയാണ്‌. തിരുവനന്തപുരം ജില്ലയില്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം തുടങ്ങാനുള്ള നീക്കമാണ്‌, മുന്‍പ്‌ തുമ്പയില്‍ നിന്ന്‌ വിക്ഷേപിച്ചിരുന്ന റോക്കറ്റുകള്‍ കടലില്‍ മൂക്കുകുത്തി വീണപോലെ ഇപ്പോള്‍ വിവാദങ്ങളിലേക്ക്‌ തലകുത്തി പതിച്ചിരിക്കുന്നത്‌.

ഏഷ്യയില്‍തന്നെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമായ ബഹിരാകാശ ഗവേഷണ സ്ഥാപനം കേരളത്തില്‍ വരുന്നത്‌ എന്തുകൊണ്ടും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്ന നേട്ടമാണ്‌. എന്നാല്‍ ബഹിരാകാശ വ്യാപാരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മിടുക്ക്‌ മാധവന്‍ നായര്‍ അടക്കമുള്ള ചില ശാസ്ത്രജ്ഞന്മാര്‍ ഭൂമി ഇടപാടിലും കാണിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആകെ നാറിയത്‌.

ബഹിരാകാശ ഗവേഷണ സ്ഥാപനം ആരംഭിക്കാന്‍ തിരുവനന്തപുരത്ത്‌ നൂറേക്കര്‍ സ്ഥലം വേണമെന്നായിരുന്നു ഐഎസ്‌ആര്‍ഒയുടെ ആവശ്യം. ഇതിനായി അവര്‍ ആവശ്യപ്പെട്ട അത്രയും സ്ഥലം നല്‍കാന്‍ കഴിയുകയില്ല എന്ന റവന്യു ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക മറുപടിയെതുടര്‍ന്നാണ്‌ ഭൂമി മാഫിയയുമായി ബന്ധപ്പെട്ട്‌, സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചത്‌.

പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നും സംസ്ഥാനത്തിന്റേയും ഐഎസ്‌ആര്‍ഒയുടെയും യശസ്സ്‌ ഉയര്‍ത്താന്‍ പര്യാപ്തമെന്നും തോന്നുന്ന ഈ നീക്കത്തിനെതിരെ അതീവ സങ്കീര്‍ണമായ ബൗദ്ധിക കൗശലങ്ങളും ഗൂഢ പദ്ധതികളുമുണ്ടെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബഹിരാകാശ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിലുപരി അതിന്റെ മറവില്‍ ഭൂമി മാഫിയയുമായി ചേര്‍ന്ന്‌ കോടികള്‍ പോക്കറ്റിലാക്കാന്‍ ചില ശാസ്ത്രജ്ഞ തലകള്‍ പുകഞ്ഞതാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ കാരണമെന്ന്‌ വ്യക്തമായി.

കൃത്രിമരേഖകളുടെ അടിസ്ഥാനത്തില്‍ സേവി മനോ മാത്യു സ്വന്തമാക്കിയ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ പാരിസ്ഥിതിക പ്രാധാന്യമേറെയുള്ള സ്ഥലമാണെന്നും അത്‌ വ്യക്തികള്‍ക്ക്‌ ക്രയവിക്രയം ചെയ്യാനുള്ളതല്ലെന്നും വനംവകുപ്പും റവന്യുവകുപ്പും ആവര്‍ത്തിച്ച്‌, ഔദ്യോഗികമായി ഐഎസ്‌ആര്‍ഒയെ അറിയിച്ചിട്ടും ആ നീക്കത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇവിടെയാണ്‌ മാധവന്‍ നായരെന്ന വിശ്രുത ബഹിരാകാശ ശാസ്ത്രകാരന്റെയും സംഘത്തിന്റേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളെക്കുറിച്ച്‌ സംശയം ജനിക്കുന്നത്‌.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും പകരം നൂറേക്കര്‍ ഭൂമി വേറെ നല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാന്‍ കൂട്ടാക്കാതെ മാധവന്‍ നായരും കൂട്ടരും കടുംപിടുത്തം തുടരുകയാണ്‌. ഇതിന്‌ ഇവര്‍ ശാസ്ത്രീയമെന്നും സാങ്കേതികമെന്നും ബഹിരാകാശ ഗവേഷണപരമെന്നുമൊക്കെ പറയുന്ന ന്യായങ്ങള്‍ 101 ശതമാനം അടിസ്ഥാനരഹിതവും ഭൂമിമാഫിയയുമായി ചേര്‍ന്ന്‌ കൊള്ളലാഭം കൊയ്യാനുള്ള തീയറികളാണെന്നും വിവേകമതികള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള വനത്തിനുള്ളില്‍ മലമുകളില്‍ തന്നെ ഈ ഗവേഷണ സ്ഥാപനം തുടങ്ങണമെന്ന വാശി വ്യക്തമാക്കുന്നത്‌ മാധവന്‍ നായരുടെയും സംഘത്തിന്റെയും നീചമായ ലാഭക്കൊതിയാണ്‌.

ഇന്ന്‌ ലോകത്ത്‌ രണ്ടേരണ്ട്‌ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളാണുള്ളത്‌. പാസദേനയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ടും പ്രിന്‍സ്റ്റണിലെ എയ്‌റോ സ്പെയ്സ്‌ മെക്കാനിക്കല്‍ സയന്‍സും ആണത്‌. ഇതു രണ്ടും അമേരിക്കയുടെ ബഹിരാകാശ പദ്ധതികള്‍ നിയന്ത്രിക്കുന്ന നാസയുടെ കീഴിലാണ്‌. എന്നാല്‍ രണ്ടു സ്ഥാപനങ്ങളും നാസയില്‍നിന്ന്‌ ഏതാണ്ട്‌ 3000 കി.മീ. അകലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ സ്ഥാപനങ്ങള്‍ നാസയുടെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലുമല്ല.

മാധവന്‍ നായരും സംഘവും പറയുന്നത്‌ ഐഎസ്‌ആര്‍ഒയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍, ഐഎസ്‌ആര്‍ഒയുടെ കണ്‍വെട്ടത്തുതന്നെ ബഹിരാകാശ ഗവേഷണ കേന്ദ്രം തുടങ്ങണമെന്നാണ്‌. ഇവിടെയാണ്‌ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ ആകാശത്തിലെ മിടുക്ക്‌ ഭൂമിയിടപാടിലും വ്യക്തമാകുന്നതും അവരില്‍ തളിര്‍ക്കുന്ന ടൂറിസം സ്വപ്നങ്ങള്‍ തിരിച്ചറിയപ്പെടുന്നതും. ഐഎസ്‌ആര്‍ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇങ്ങനെയൊരു ഗവേഷണകേന്ദ്രം തുടങ്ങിയാലുണ്ടാകാവുന്ന നേട്ടങ്ങളും അതിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ ലഭിക്കാവുന്ന കോടികളും സ്ഥാപനം സാക്ഷാത്കരിച്ചുകഴിയുമ്പോള്‍ അനുബന്ധമായുണ്ടാകുന്ന മറ്റ്‌ സ്ഥാപനങ്ങളില്‍ നിന്ന്‌ ഉണ്ടാകാവുന്ന ലക്ഷങ്ങളുടെ ലാഭവുമൊക്കെയാണ്‌ മാധവന്‍ നായരുടെയും കൂട്ടരുടെയും പിടിവാശിക്ക്‌ ശക്തിപകരുന്നത്‌.

എന്നാല്‍ ഇതു തിരിച്ചറിയാനുള്ള മികവ്‌ നമ്മുടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ ഇല്ലാതെപോയി എന്നാണ്‌ ഇതുവരെയുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളുമൊക്കെ തെളിയിക്കുന്നത്‌. അതല്ലെങ്കില്‍ മാധവന്‍ നായരുടെയും കൂട്ടരുടെയും അനധികൃത ലാഭക്കൊതിയുടെ പങ്കുപറ്റാന്‍, ഉച്ഛിഷ്ടം ഭുജിക്കുന്ന വിശ്വസ്ത നായ്ക്കളെപ്പോലെ യജമാനന്റെ മേശയ്ക്കുകീഴില്‍ ഉമിനീരൊലിപ്പിച്ച്‌ വാലാട്ടിയിരിക്കുന്ന നായ്ക്കളാവുകയാണ്‌ ഇവരെല്ലാം.

ഈ നായ്ക്കളും അവരുടെ യജമാനന്മാരും ചേര്‍ന്ന്‌ ശ്രേയസുണ്ടാക്കാവുന്ന ഒരു പദ്ധതിയേയും വരുംതലമുറയുടെ ജീവിതം സുരക്ഷിതമാക്കുന്ന ആവാസ വ്യവസ്ഥയേയുമാണ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌. ഇവരുടെയൊക്കെ തലയിലേക്ക്‌ ശ്രീഹരിക്കോട്ടയില്‍നിന്നും മറ്റും വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ മൂക്കുകുത്തിവീണിരുന്നെങ്കില്‍...

0 comments :