Thursday, December 20, 2007

അഴിമതിേ‍േ‍യേ... ശരണമെന്റയ്യപ്പാാ‍ാ‍ാ‍....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ എന്ന സ്ഥാപനവും അതിന്റെ സാരഥികളും കലിയുഗവരദനേയും കലികാലദോഷം നീക്കാന്‍ കഠിനവ്രതമെടുത്ത്‌ മലചവിട്ടുന്നവരേയും ഒരുപോലെ, വെള്ളം തൊടാതെ വഞ്ചിക്കുന്ന സ്ഥാപനമാണെന്നത്‌ ആരോപണമല്ല, യാഥാര്‍ത്ഥ്യമാണെന്ന്‌ ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

അമ്പലം വിഴുങ്ങികളെന്ന മലയാളത്തിലെ ശൈലി അതിന്റെ എല്ലാ ബീഭല്‍സതയോടും നടമാടുകയായിരുന്നു പതിനെട്ടാംപടിക്കുമുകളിലും പൂങ്കാവനത്തിലും മാളികപ്പുറത്തിന്റെ സന്നിധിയിലും എന്ന്‌, അതിന്റെ എല്ലാ വിശദാംശങ്ങളോടും പരിപൂര്‍ണന്‍ കമ്മീഷന്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

ജി. രാമന്‍നായര്‍ പ്രസിഡന്റും എം.ബി. ശ്രീകുമാര്‍, പുനലൂര്‍ മധു എന്നിവര്‍ അംഗങ്ങളുമായ കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയപ്പോള്‍തന്നെ തലപെരുപ്പിക്കുന്ന അഴിമതിയുടെയും ക്രമക്കേടിന്റേയും വഞ്ചനയുടേയും കഥകളാണ്‌ ജസ്റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അധ്യക്ഷനും ജസ്റ്റിസ്‌ ബി.എം. തുളസീദാസ്‌, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ കണ്ടെത്തിയത്‌.

ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയത്തിന്റെ പുകമറയാണെന്നും ഒരു കാര്യത്തിനും അച്ചടക്കമില്ലെന്നുമാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍.

ബോര്‍ഡിലെ നിയമനങ്ങള്‍, സ്ഥലം മാറ്റം, ശാന്തിനിയമനം, ഫണ്ട്‌ വകമാറ്റി ചെലവഴിക്കല്‍, ശബരിമലയിലെ വിവാദമായ ദേവപ്രശ്നം, ശര്‍ക്കര കരാര്‍, തേങ്ങാലേലം, മെസ്‌ തടത്തിപ്പ്‌, പമ്പാ-ചാലക്കയം റോഡ്‌ നിര്‍മാണം, നിലയ്ക്കലിലെ റബര്‍മരം മുറിച്ചുവില്‍ക്കല്‍, മരാമത്ത്‌ പണികളിലെ എസ്റ്റിമേറ്റ്‌ തുക വര്‍ധിപ്പിച്ചു നല്‍കല്‍, ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ആഡംബര കാറും വീടും മറ്റു സൗകര്യങ്ങളും അനുവദിക്കല്‍, സ്കൂള്‍-കോളേജ്‌ നടത്തിപ്പ്‌ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട സര്‍വ വിഷയങ്ങളിലും ക്രമക്കേട്‌ നടന്നതായാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍. ബോര്‍ഡ്‌ അംഗങ്ങളെപ്പോലെതന്നെ ഉത്തരവാദിത്തങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്താനും ക്രമക്കേട്‌ നടത്താനും ബോര്‍ഡിലെ ഉദ്യോഗസ്ഥരും മത്സരിക്കുകയായിരുന്നുവെന്ന്‌ കമ്മീഷന്‌ ലഭിച്ച തെളിവുകളില്‍നിന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര്‌ മോഹനരര്‍ക്ക്‌ വേദങ്ങളിലോ സംസ്കൃതത്തിലോ അടിസ്ഥാന ജ്ഞാനം പോലുമില്ലെന്നും അതിശയത്തോടെയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഈശ്വരവിശ്വാസികളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ശബരിമല വിഷയങ്ങളില്‍ രാഷ്ട്രീയക്കാരുടെ അവിഹിത ഇടപെടല്‍ സൃഷ്ടിക്കുന്ന, അപരിഹാര്യമായ സംഘര്‍ഷങ്ങളും കമ്മീഷന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.
രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം മാത്രം വിലയിരുത്തിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ഈ സത്യങ്ങള്‍ പുറത്തുവന്നത്‌. അപ്പോള്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകരണകാലം മുതലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന്‌ അയ്യപ്പനുപോലും ഊഹിക്കാന്‍ കഴിയുകയില്ല എന്നത്‌ തീര്‍ച്ച.

ദൈവത്തിന്റെ പേരില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധാരണ കേരളത്തിലെ എല്ലാ സമുദായങ്ങളിലും പ്രബലമാണ്‌. നിത്യജീവിത സംഘര്‍ഷങ്ങളില്‍പെട്ടുഴലുന്നവര്‍ അല്‍പം ആശ്വാസത്തിനായി ഈശ്വരസാന്നിധ്യം തേടിയെത്തുമ്പോള്‍ അവരെ ആത്മീയമായും ഭൗതികമായും ചൂഷണം ചെയ്ത്‌ കൊഴുത്തുവീര്‍ക്കുന്ന അകിടിന്‍ ചുവട്ടിലെ കൊതുകുകള്‍ കേരളത്തില്‍ നിരവധിയുണ്ട്‌. അതില്‍ മൂന്ന്‌ കൊതുകുകളാണ്‌ രാമന്‍നായരും എം.ബി. ശ്രീകുമാറും പുനലൂര്‍ മധുവും.

അരവണ-അപ്പം നിര്‍മാണത്തിലും അതിന്റെ കരാര്‍ നല്‍കുന്ന കാര്യത്തിലും വര്‍ഷങ്ങളായി സന്നിധാനത്തില്‍ നടക്കുന്ന കള്ളക്കളികള്‍ ഇതിലും ഞെട്ടിപ്പിക്കുന്നവയാണ്‌. കാണിക്കയായി ഭക്തന്മാര്‍ നല്‍കുന്ന പണം വെട്ടിക്കുന്നതിലുള്ള കൗശലവും ഭീകരമാണ്‌. ഇങ്ങനെ അയ്യപ്പനെ വനത്തിനുള്ളില്‍ അനങ്ങാനാവാതെ ബന്ധനസ്ഥനാക്കി വര്‍ഷങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സാരഥികള്‍ നടത്തിയിരുന്ന വെട്ടിപ്പുകള്‍ക്ക്‌ കുടപിടിക്കുകയായിരുന്നു കേരളം ഭരിച്ചിരുന്ന ഇരുമുന്നണികളും.

ഇവരുടെ ദൂഷിതവൃത്തത്തില്‍നിന്ന്‌ അയ്യപ്പനോ അയ്യപ്പഭക്തന്മാര്‍ക്കോ ഈ ജന്മത്തില്‍ എന്നല്ല, അടുത്ത ജന്മങ്ങളിലൊന്നും മോചനം ലഭിക്കുകയില്ലെന്ന്‌ വേദനയോടെ പറയട്ടെ.

രാമന്‍നായരേയും സംഘത്തേയും നാണിപ്പിക്കുന്ന രീതിയിലാണ്‌ സി.കെ. ഗുപ്തനും സംഘവും കഴിഞ്ഞ പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട്‌ തങ്ങളുടെ മികവ്‌ തെളിയിച്ചത്‌. അതറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രിക്കോ മന്ത്രിസഭയ്ക്കോ നട്ടെല്ലുണ്ടായിട്ടില്ല. അത്രയ്ക്കാണ്‌ ശബരിമലയുമായി ബന്ധപ്പെട്ട അഴിമതി നടത്തുന്നവരുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍.

ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്‍ എല്ലാ അര്‍ത്ഥത്തിലും കുറ്റപ്പെടുത്തലുകളുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള രാമന്‍നായരേയും കൂട്ടരേയും ന്യായീകരിക്കാനാണ്‌ പക്ഷേ ജി. സുധാകരന്‌ താല്‍പ്പര്യം. ഇത്തവണത്തെ അരവണ നിര്‍മാണ കരാര്‍ നല്‍കുന്നതില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും ആഗ്രഹിച്ചരീതിയില്‍ അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടി അമ്മയും പ്രവര്‍ത്തിക്കാതിരുന്നതാണ്‌ സുധാകരനെ ചൊടിപ്പിച്ചത്‌. അതവിടെനില്‍ക്കട്ടെ.

ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാനും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമന്‍നായരടക്കമുള്ള അമ്പലം വിഴുങ്ങികള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ ശിക്ഷണ നടപടികള്‍ എടുക്കാനും സുധാകരനും അച്യുതാനന്ദനും നട്ടെല്ലുണ്ടോയെന്നാണ്‌ അയ്യപ്പനും അയ്യപ്പഭക്തന്മാരും ചോദിക്കുന്നത്‌.
അതിന്‌ ആര്‌ മറുപടി പറയും.

അയ്യപ്പന്റേയും അയ്യപ്പഭക്തന്മാരുടേയും ഗതികേട്‌ നോക്കണേ!

അഴിമതിേ‍േ‍േ‍േ‍േ‍യേ...........
ശരണമെന്റയ്യപ്പാാ‍ാ‍ാ‍ാ‍ാ‍ാ‍....

0 comments :