Tuesday, December 18, 2007

കോതമംഗലം: എവിടെ ശ്രീദേവി, സാറാജോസഫ്‌, അജിത, സുഗതകുമാരി...

ടൈറ്റസ്‌ കെ.വിളയില്‍
കൊച്ചി: കോതമംഗലത്തുനിന്ന്‌, ഹോംനഴ്സിങ്‌ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ ചില രാഷ്ട്രീയനേതാക്കന്മാര്‍ക്ക്‌ കാഴ്ചവെക്കാന്‍ കൂട്ടിക്കൊണ്ടുപോയ സംഭവം പുറത്തറിഞ്ഞിട്ടും ഇരയ്ക്കുവേണ്ടി വാദിക്കാനോ, പീഡകര്‍ക്കെതിരെ നടപടി എടുക്കാനോ വനിതാ കമ്മീഷന്‍ തയ്യാറാകാത്തത്‌ കടുത്ത പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ സുരക്ഷക്കുവേണ്ടി മാതാപിതാക്കളെയും നാട്ടുകാരേയും ഉപദേശം കൊണ്ട്‌ മൂടുകയും വഴിതെറ്റിപ്പോകുന്ന കുട്ടികളുടെ മാതാക്കളെ പ്രസ്താവനകളിലൂടെ അവഹേളിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി കോതമംഗലം പീഡനക്കേസ്‌ അറിഞ്ഞില്ല എന്നാണോ?

ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക്‌ പങ്കുള്ള ഈ കേസ്‌ തേച്ചുമാച്ചുകളയാന്‍ കോതമംഗലം പോലീസ്‌ നടത്തുന്ന ശ്രമം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനോ തെളിവെടുക്കാനോ വനിതാ കമ്മീഷന്‍ അധ്യക്ഷയോ അംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട്‌ ജനാധിപത്യ വനിതാ സംഘടന വനിതാ കമ്മീഷന്‌ പരാതി നല്‍കിയിട്ടും ആരും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌ ജനങ്ങളുടെ ഇടയില്‍ വന്‍ സംശയത്തിന്‌ കാരണമായിട്ടുണ്ട്‌.

എവിടെയെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ പ്രസ്താവനകളും പ്രതിഷേധങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്ന സാറാ ജോസഫ്‌ അടക്കമുള്ള വനിതാ വിമോചകരും കോതമംഗലത്തെ ദരിദ്രയായ പെണ്‍കുട്ടിയെ അവഗണിച്ചിരിക്കുകയാണ്‌. സാമ്പത്തികമായോ നിയമപരമായോ സഹായിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്‌ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കോടതിയില്‍ പോലും കള്ളം പറയേണ്ട ഗതികേടാണ്‌ പെണ്‍കുട്ടിക്കുണ്ടായത്‌. മാത്രമല്ല, പെണ്‍കുട്ടിയും കുടുംബവും നിരന്തരം ഭീഷണിയുടെ സമ്മര്‍ദ്ദത്തിലാണ്‌. വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്ത വാസ്തവം ലേഖകന്‌ ഈ ലോബിയുടെ വധഭീഷണിയുണ്ട്‌. ഇത്രക്ക്‌ ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടും വനിതാ വിമോചകരാരും കോതമംഗലത്തേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ജനങ്ങള്‍ ചോദിക്കുന്നു.

മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷകളായ സുഗതകുമാരിയോ എം. കമലമോ ഇക്കാര്യം അറിഞ്ഞമട്ട്‌ ഇതുവരെ കാണിച്ചിട്ടില്ല. കേരളത്തില്‍ വേരോട്ടം നടത്തിയിട്ടുള്ള പെണ്‍വാണിഭ മാഫിയയുടെ കേന്ദ്രമാണ്‌ കോതമംഗലം. ആ നാട്ടില്‍ നിന്ന്‌ ദരിദ്രരായ പെണ്‍കുട്ടിയെ പ്രലോഭനങ്ങള്‍ക്ക്‌ വിധേയയാക്കി ഉന്നതന്മാര്‍ക്ക്‌ കാഴ്ചവെച്ചവര്‍ നെഞ്ചുവിരിച്ച്‌ നടക്കുമ്പോള്‍ പെണ്‍കുട്ടിയും കുടുംബവും വധഭീഷണിയുടെ മുനമ്പിലാണ്‌.

എന്നിട്ടും ജസ്റ്റിസ്‌ ശ്രീദേവി അടക്കമുള്ളവര്‍ക്ക്‌ ഇത്‌ ശ്രദ്ധിക്കേണ്ട വിഷയമല്ലാതാകുന്നത്‌ എന്തുകൊണ്ടാണ്‌?

0 comments :