Friday, December 21, 2007

കോതമംഗലം: പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ വ്യവസായ പ്രമുഖന്റെ മകനും

  • ബ്ലാക്ക്മെയിലിംഗ്‌ തുടരുന്നു; പിടികിട്ടാ പ്രതികള്‍ക്ക്‌ പോലീസ്‌ സംരക്ഷണത്തില്‍ സുഖവാസം
സ്വന്തം ലേഖിക
കൊച്ചി: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച സംഭവം തേച്ചുമായ്ച്ചുകളയാന്‍ പോലീസ്‌ പുതിയ പ്രതികളെയും സംഭവപരമ്പരകളും അവതരിപ്പിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരത്തുവച്ച്‌ പീഡിപ്പിച്ചവരില്‍ കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായിയുടെ പുത്രനുമുണ്ടെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

തിരുവനന്തപുരത്തുവച്ച്‌ ഇദ്ദേഹമടക്കമുള്ള അഞ്ചുപേരുടെ നിരന്തര പീഡനത്തിന്‌ പെണ്‍കുട്ടി ഇരയാകുകയായിരുന്നു. അതില്‍ അവശയായ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കോതമംഗലത്തുനിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം ചിപ്സ്‌ വ്യാപാരിയുമായി ബന്ധമുള്ളവര്‍ ശ്രമിച്ചപ്പോഴാണ്‌ പെണ്‍കുട്ടി ഇവരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടതും തിരിച്ച്‌ കോതമംഗലത്തെത്തിയതും.

ഈ സംഭവങ്ങളെല്ലാം തമസ്ക്കരിച്ച്‌ കേസ്‌ അട്ടിമറിക്കാനാണ്‌ പോലീസിന്റെ ശ്രമമെന്ന്‌ തുടരെതുടരെ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്ന നാടകീയമായ കീഴടങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. അതേസമയം രണ്ടും മൂന്നും പ്രതികളെന്നു പോലീസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയിയും അദ്ദേഹത്തിന്റെ ബന്ധു മോന്‍സിയും ഒളിവിലാണെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സംഭവം പുറത്തുവന്നയുടനെ ജോയിയുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത്‌ സിഐയുടെ സ്വദേശമായ ഊന്നുകല്ലില്‍, ഒരു സ്വകാര്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവരെയാണ്‌ ഇപ്പോള്‍ കാണാനില്ലെന്ന്‌ പറയുന്നത്‌. പോലീസ്‌ സംരക്ഷണത്തില്‍ ഇവര്‍ സുഖവാസത്തിലാണെന്നാണ്‌ നാട്ടുകാരുടെ വിശ്വാസം.

ഇതിനിടെ പെണ്‍കുട്ടിയെ അനാശാസ്യമാര്‍ഗത്തിലേക്ക്‌ നയിച്ചുവെന്നു പറയുന്ന രേഖയെന്ന പെണ്‍കുട്ടിയേയും സിഐയുടെ പ്രത്യേക നിര്‍ദേശപ്രകാരം പെരുമ്പാവൂരിനുസമീപം ചെറുകുന്നത്ത്‌ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിയതായും അറിയുന്നു.

സംഭവങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ പോലീസിനുവേണ്ടിയും പോലീസിന്റെ പേരിലും വ്യാപകമായ ബ്ലാക്ക്മെയിലിംഗ്‌ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഇപ്പോള്‍ കീഴടങ്ങിയ പ്രതികളില്‍ നിന്ന്‌ ഒരു ഗുണ്ടാത്തലവന്റെ നേതൃത്വത്തില്‍ പോലീസിന്‌ എന്നു പറഞ്ഞ്‌ 25,000 ത്തോളം രൂപ പിരിച്ചെടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്‌. ഈ പിരിവിന്‌ ചുക്കാന്‍പിടിക്കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളാണെന്നും വ്യക്തമായിട്ടുണ്ട്‌.

അതേസമയം, പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. നാടുവിട്ടുപോയില്ലെങ്കില്‍ തട്ടിക്കളയുമെന്നുവരെ ഭീഷണിയുണ്ടായിട്ടുണ്ട്‌.
 
 
പ്രതികളും കീഴടങ്ങലും അട്ടിമറിയുടെ രണ്ടാം ഭാഗം

ഹോം നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി തലസ്ഥാന നഗരിയില്‍ ഉന്നതര്‍ക്ക്‌ കാഴ്ചവച്ച സംഭവം അട്ടിമറിക്കാന്‍ പോലീസും തല്‍പ്പരകക്ഷികളും നടത്തുന്ന ശ്രമത്തിന്റെ രണ്ടാം ഘട്ടമാണ്‌ മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശികളായ അഞ്ചു പ്രതികളുടെ ഇന്നലത്തെ കീഴടങ്ങല്‍ നാടകം. പെണ്‍കുട്ടിയെ കോതംഗലത്തും പരിസരത്തുമുള്ള പെണ്‍വാണിഭക്കാരും അവരുടെ ഇടപാടുകാരുമാണ്‌ പീഡിപ്പിച്ചതെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ മൂവാറ്റുപുഴ സ്വദേശികളായ അഞ്ചുപേരെ പ്രതികളാക്കിയതും അവരെ ചുറ്റിപ്പറ്റി പുതിയ കഥകള്‍ മെനഞ്ഞെടുത്തിട്ടുള്ളത്‌.

മൂവാറ്റുപുഴയിലെ ടാക്സി ഡ്രൈവര്‍ കൈയാലക്കല്‍ ഷമീര്‍ (23), ഓട്ടോഡ്രൈവര്‍മാരായ കിഴക്കേവട്ടത്ത്‌ പുത്തന്‍പുരയില്‍ നൗഫല്‍ (23) കാരേപ്പറമ്പില്‍ ഷിയാസ്‌ (27), പെയിന്റിംഗ്‌ തൊഴിലാളി മലമ്പുറത്ത്‌ റോബിന്‍ (24), ബ്ലായിക്കുടി റസല്‍ (27) എന്നിവരാണ്‌ ഇന്നലെ കേസന്വേഷിക്കുന്ന സിഐ കെ.എം. ജിജിമോന്റെ മുന്‍പാകെ നാടകീയമായി കീഴടങ്ങിയത്‌.

കീഴടങ്ങിയ ഈ പ്രതികളുടെ മൊഴിയും പെണ്‍കുട്ടി നല്‍കിയതെന്നുപറഞ്ഞ്‌ പോലീസ്‌ ആദ്യം മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയ മൊഴിയും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്‌. തന്നെ തട്ടിക്കൊണ്ടുപോയ സംഘം രണ്ടു ദിവസം ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിച്ചശേഷം മൂവാറ്റുപുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ ഇറക്കിവിട്ടുവെന്നും ജീവിതം മടുത്ത പെണ്‍കുട്ടി ആത്മഹത്യക്കായി കന്യാകുമാരിയിലേക്ക്‌ പോയെന്നും അവിടെവച്ച്‌ പോലീസിന്റെ പിടിയിലായ പെണ്‍കുട്ടിയെ മൂവാറ്റുപുഴയ്ക്ക്‌ ബസ്‌ കയറ്റി അയച്ചെന്നും മൂവാറ്റുപുഴയിലെത്തിയ പെണ്‍കുട്ടിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വല്ലാര്‍പാടത്ത്‌ ഇറക്കിവിട്ടു എന്നുമായിരുന്നു പോലീസ്‌ നല്‍കിയ വിവരണം.

എന്നാല്‍ ഐസോളിന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ ഇറക്കിവിട്ടപ്പോള്‍ അവിടെനിന്ന്‌ തങ്ങള്‍ തട്ടിയെടുത്ത്‌ മൂവാറ്റുപുഴയിലും, നേര്യമംഗലത്തും കൊണ്ടുപോയി പീഡിപ്പിച്ച്‌ പെണ്‍കുട്ടിയെ വല്ലാര്‍പാടത്ത്‌ ഇറക്കിവിട്ടു എന്നുമാണ്‌ ഇപ്പോള്‍ കീഴടങ്ങിയ പ്രതികളുടെ മൊഴി.

കഴിഞ്ഞ 28ന്‌ കോതമംഗലം കോഴിപ്പിള്ളി മങ്ങോട്ട്‌ ഐസോളി, മാര്‍ബിള്‍ വ്യാപാരി ജോയി, കോലഞ്ചേരി സ്വദേശി മോന്‍സി എന്നിവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം മൂവാറ്റുപുഴയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഈ സംഘം തട്ടിയെടുത്ത്‌ ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ്‌ ഇവര്‍ക്കെതിരായ കേസ്‌.

എന്നാല്‍ രണ്ടു ദിവസം മാത്രമാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളൂവെന്നാണ്‌ അഞ്ചംഗ സംഘം പറയുന്നത്‌.
പെണ്‍കുട്ടി ആദ്യം പറഞ്ഞുവെന്ന്‌ പോലീസ്‌ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇതൊന്നുമായും യോജിക്കുന്നതല്ല. കോതമംഗലം ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ സ്ത്രീ അടക്കമുള്ള സംഘം മയക്കുമരുന്ന്‌ മണപ്പിച്ച്‌ തട്ടിയെടുത്തുവെന്നും പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി മൊഴിനല്‍കി എന്നായിരുന്നു പോലീസ്‌ ഭാഷ്യം.

എന്നാല്‍ പെണ്‍കുട്ടിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉന്നതര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ ചില വ്യക്തികള്‍ കൗശലപൂര്‍വം തിരുവനന്തപുരത്ത്‌ എത്തിക്കുകയും അവിടെവച്ച്‌ പീഡനത്തില്‍ തളര്‍ന്ന പെണ്‍കുട്ടിയെ കോതമംഗലത്തുനിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം ചിപ്സ്‌ വ്യാപാരിയുമായി ബന്ധമുള്ള ചിലര്‍ ഏറ്റെടുക്കാന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും അങ്ങനെ കന്യാകുമാരി പോലീസിന്റെ കയ്യില്‍ അടപ്പെടുകയുമാണുണ്ടായത്‌. പെണ്‍കുട്ടിയെകുറിച്ച്‌ കന്യാകുമാരി പോലീസ്‌ കോതമംഗലം പോലീസിന്‌ വിവരം നല്‍കിയെങ്കിലും കോതമംഗലം പോലീസ്‌ അത്‌ ഒതുക്കുകയായിരുന്നുവെന്നാണ്‌ ലഭിച്ച വിവരം.

ഇതിനിടെ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍നിന്ന്‌ അന്‍പതിനായിരം രൂപ വാങ്ങിയെടുത്ത അഭിഭാഷക സംഘമാണ്‌ ഇന്നലത്തെ നാടകീയ കീഴടങ്ങിലിന്‌ സാഹചര്യമൊരുക്കിയതെന്നും അറിയുന്നു.

0 comments :