Thursday, December 20, 2007

ക്രിസ്മസ്‌-നവവല്‍സരാഘോഷം: വന്‍ ഭക്ഷ്യവിഷബാധക്ക്‌ സാധ്യത

ഹിമജ
കൊച്ചി: കിസ്മസ്‌, പുതുവത്സര ആഘോഷങ്ങള്‍ അടുത്തതോടെ രോഗം ബാധിച്ച മാടുകളെയും ഇറച്ചിക്കോഴികളെയും കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക്‌ എത്തിക്കുന്ന മാഫിയയും സജീവമായി. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഈ അറവു മാടുകളെയും ഇറച്ചിക്കോഴികളെയും കൊണ്ടു വരുന്നത്‌ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌.

വ്യാഴാഴ്ചകളില്‍ നടക്കുന്ന കൊടികുത്തി ചന്തവഴിയാണ്‌ മാടുകളെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നത്‌.അതിര്‍ത്തിയിലെത്തുന്ന അറവുമാടുകളെ പരിശോധിച്ച ശേഷം രോഗമില്ലെന്നും ഇറച്ചി ഉപയോഗിക്കാന്‍ പറ്റുന്നതാണെന്നും മൃഗസംരക്ഷണവകുപ്പ്‌ ഉറപ്പാക്കേണ്ടതാണ്‌. എന്നാല്‍ അതിര്‍ത്തിയായ കുമളിയില്‍ പോലും ഈ നടപടികളൊന്നും അധികൃതര്‍ പാലിക്കുന്നില്ല.

രോഗം വന്ന മാടുകളെയും ഇത്തരത്തില്‍ വിറ്റഴിക്കുന്നതായി മുന്‍പേ പരാതിയുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ വഴിയില്‍ ചത്തുവീഴുന്ന മാടുകളുടെ മാംസവും കശാപ്പുശാലകള്‍ വഴി വിറ്റഴിക്കുന്നുണ്ട്‌ .മാടുകളെ തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടു വരുന്നതും യാതൊരു നിയമങ്ങളും പാലിക്കാതെയാണ്‌. തിരക്കേറിയ റോഡിലൂടെ മാടുകളെ നടത്തിക്കൊണ്ടുവരുന്നത്‌ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഇത്തരത്തില്‍ മാടുകളെ കൊണ്ടുവരുന്നുണ്ട്‌ .പോലീസ്‌, മൃഗസംരക്ഷണവകുപ്പ്‌ അധികൃതര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ്‌. ഏതാനും മാസം മുമ്പ്‌ ഇത്തരത്തില്‍ നടത്തിക്കൊണ്ടുവന്ന മാടുകളില്‍ ഇടിച്ച്‌ മുണ്ടക്കയത്തിനു സമീപം പോലീസ്‌ ജീപ്പ്പ്പ്പ്‌ മറിഞ്ഞിരുന്നു.

2002 ല്‍ പാസാക്കിയ മൃഗസംരക്ഷണ വകുപ്പ്‌ നിയമപ്രകാരം ടാറിട്ട റോഡിലൂടെ മൃഗങ്ങളെ നടത്തിക്കൊണ്ടു പോകാന്‍ പാടില്ല. അഞ്ചു കിലോമീറ്റലധികം വാഹനത്തില്‍ കൊണ്ടു പോകണമെങ്കില്‍ മൃഗ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ വേണം.എന്നാല്‍, ഇതൊന്നും നടപ്പിലാകാത്ത നിയമങ്ങളായി അവശേഷിക്കുന്നു. ചെലവിലുണ്ടാകുന്ന കുറവ്‌ മാടുകളെ നടത്തിക്കൊണ്ടു വരാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു. ഒരു ലോറിയില്‍ ആറു മാടുകളെ വരെയേ കൊണ്ടുപോകാവൂ എന്നാണ്‌ നിയമം . എന്നാല്‍, ഒരു ലോറിയില്‍ 20 മാടുകളെ വരെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത്‌ നിത്യസംഭവമാണ്‌.

ഇത്തരത്തില്‍ കൊണ്ടുപോകുന്ന മാടുകള്‍ പലതും യാത്ര അവസാനിക്കുന്നതിനു മുമ്പായി ചത്തുവീഴും. മാത്രമല്ല, മാടുകളെ കഠിനമായി ഉപദ്രവിക്കുന്നുമുണ്ട്‌. ഉത്സവ കാലയളവുകളില്‍ കമ്പം, തേനി ചെക്കുപോസ്റ്റുകള്‍ വഴി ഇത്തരത്തില്‍ വന്‍തോതില്‍ അനധികൃതമായി മാടുകളെ കടത്തുമ്പോഴും ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണ്‌ മൃഗസംരക്ഷണവകുപ്പും പോലീസും.

ഇറച്ചിക്കോഴികളെയും ഇത്തരത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക്‌ കൊണ്ടു വരുന്നുണ്ട്‌. നാമക്കല്‍ പ്രദേശത്തു നിന്നാണ്‌ കൂടുതലായും കോഴികളെ കൊണ്ടുവരുന്നത്‌.

അവിടെയുള്ള ഫാമുകളില്‍ രോഗം വന്ന്‌ ചാകാറായ കോഴികളെയും കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്നു. ഇറച്ചിക്കോഴികളെ പരിശോധിക്കാനും അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ ആരും തയാറാകാറില്ല. പരാതി വ്യാപകമാകുമ്പോള്‍ പേരിനുമാത്രം ഒരു ലോഡ്‌ പരിശോധിച്ച്‌ അധികൃതര്‍ കൈകഴുകുകയാണ്‌ പതിവ്‌. ക്രിസ്മസ്‌-നവവല്‍സരാഘോഷങ്ങള്‍ ഭക്ഷ്യവിഷബാധയാല്‍ കലുഷിതമാകുമെന്നാണ്‌ ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

0 comments :