Monday, March 31, 2008

കവിയരങ്ങുകളുടെ കുലപതി വേദിയൊഴിഞ്ഞു

പത്തനംതിട്ട: മലയാള കവിതയില്‍ പരമ്പരാഗത ശീലങ്ങള്‍ മറികടന്ന്‌ ആധുനിക കവിതകളെ സാധാരണക്കാരിലെത്തിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ നിര്യാതനായി.

പടയണി പാട്ടുകളുടെ സ്വാധീനം തുളുമ്പി നിന്ന കവിതകളിലൂടെ സാധാരണക്കാരില്‍ ശക്ത മായ സ്വാധീനം ചെലുത്തിയ കടമനിട്ട സ്വന്ത മായ കവിതാലാപന ശൈലിയിലൂടെ കവിയര ങ്ങുകള്‍ക്ക്‌ ആവേശം പകര്‍ന്നിരുന്നു.

ആ സാന്നിധ്യവും ശബ്ദഗാംഭീര്യവും ഇനി മുഴങ്ങുന്ന സ്മരണകള്‍.

പത്തനംതിട്ടയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന്‌ രാവിലെ 8.50 നാണ്‌ മരണം സംഭവിച്ചത്‌. കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായി രുന്നു. മൂന്ന്‌ ദിവസം മുന്‍പാണ്‌ അദ്ദേഹത്തെ പത്തനംതിട്ടയില്‍ എത്തിച്ചത്‌. രോഗം മൂര്‍ഛിച്ച തിനെ തുടര്‍ന്ന്‌ ഞായറാഴ്ച രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1935 മാര്‍ച്ച്‌ 22ന്‌ പത്തനംതിട്ടയ്ക്കടുത്തുള്ള കടമ്മനിട്ടയില്‍ ജനിച്ചു. പടയണി ആശാനാ യിരുന്ന കാട്ടൂര്‍ കാരുവള്ളില്‍ മേലത്തറയില്‍ രാമന്‍ നായരാണ്‌ പിതാവ്‌. മാതാവ്‌ കുട്ടിയമ്മ. വടക്കേമുറിയില്‍ കേശവക്കുറുപ്പാശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ആരംഭിച്ചു. കടമ്മനിട്ട ഗവ. മിഡില്‍ സ്കൂള്‍, പത്തനംതിട്ട ഗവ. ഹൈസ്കൂള്‍, മെയിലപ്ര സേക്രഡ്‌ ഹാര്‍ട്‌ ഹൈസ്കൂള്‍, കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സിഎംഎസ്‌ കോളജിലും ചങ്ങനാശേരി എന്‍എസ്‌എസ്‌ ഹിന്ദു കോള ജിലുമായി കോളജ്‌ വിദ്യാഭ്യാസം.

1957 ല്‍ ബിഎ പൊളിറ്റിക്സ്‌ പാസായി. ഒരു കൊല്ലത്തോളം നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ കഴിഞ്ഞ ശേഷം തൊഴിലന്വേഷിച്ച്‌ നാടുവിട്ട കടമ്മനിട്ട കൊല്‍ക്കത്തയിലാണെത്തിയത്‌. അവി ടെ ഒരു ഖാദി ഭണ്ഡാറില്‍ തൊഴില്‍ പരിശീലനം നേടി. 1959 ല്‍ മദിരാശിയില്‍ പോസ്റ്റല്‍ അക്കൗ ണ്ട്സ്‌ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1967 ല്‍ തിരുവനന്തപുരത്തേക്ക്‌ മാറിയ അദ്ദേഹം 1992 ലാണ്‌ ജോലിയില്‍ നിന്നും വിരമിച്ചത്‌.

ശാന്ത, കുറത്തി, കാട്ടാളന്‍, കടമ്മനിട്ട, ചാക്കാല, കിരാതവൃത്തം തുടങ്ങിയവയാണ്‌ പ്രധാന കവിതകള്‍.

1992 ല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വൈസ്‌ പ്രസിഡന്റും 2002 ല്‍ പ്രസിഡന്റുമായി.

1996 ല്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ നേടി.

മദിരാശി ജീവിതത്തിനിടെയാണ്‌ കടമ്മനിട്ട ഗൗരവമായി കവിതയെഴുതി തുടങ്ങിയത്‌. തന്റെ കവിതകള്‍ സ്വകീയമായ ശൈലിയില്‍ ചൊല്ലുന്നതിലൂടെ മലയാളത്തില്‍ പുതിയൊരു കാവ്യസംസ്കാരം വളര്‍ത്തിയ കടമ്മനിട്ടയുടെ പുസ്തക രൂപത്തിലായ ആദ്യ കൃതി കേരള കവിതാ ഗ്രന്ഥവരിയുടെ കവിതയാണ്‌.

കടമ്മനിട്ടയുടെ കവിതകള്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിശ്രതാളം, കടിഞ്ഞൂല്‍പൊട്ടന്‍, എന്നിവയാണ്‌ മറ്റ്‌ കാവ്യ സമാഹാരങ്ങള്‍. സൂര്യശില(ഒക്ടാവിയോ പാസ്‌), ഗോദോയെ കാത്ത്‌(സാമുവല്‍ ബക്കറ്റ്‌) എന്നിവ പരിഭാഷകളാണ്‌. ആശാന്‍ പ്രൈസ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ന്യൂയോര്‍ക്ക്‌ മലയാളി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌, ഒമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്‌, അബുദാബി മലയാളി സമാജം അവാര്‍ഡ്‌ എന്നീ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

1996 ലെ തിരഞ്ഞെടുപ്പില്‍ എം.വി.രാഘവനെ ആറന്‍മുളയില്‍ തോല്‍പിച്ച്‌ അദ്ദേഹം നിയമസഭയിലെത്തി. 2001 ല്‍ കോന്നിയില്‍ നിന്നു വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശിനോടു തോറ്റു .

ഭാര്യ: ശാന്ത. മക്കള്‍: ഗീതാ ദേവി, ഗീതാകൃഷ്ണന്‍.

0 comments :