Thursday, March 20, 2008

"നിങ്ങളവരുടെ കാലുകള്‍ കഴുകി വെള്ളം കുടിക്കുവിന്‍..."

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഴങ്ങികേട്ടൊരു വാക്യം: "ഞാന്‍ മാസത്തില്‍ മൂന്നാലുതവണ വിദേശത്തു പോവുന്ന ആളാണ്‌ സാര്‍".

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രാരാബ്ധങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുകയായിരുന്നു സാമാജികന്‍. അവിടെ ഏസിയില്ല, ടാക്സി വേ ഇല്ല, ലഗേജ്‌ ഇറക്കാന്‍ അര മണിക്കൂര്‍ താമസം നേരിടുന്നു, രണ്ടാമതൊരു റണ്‍വേ ഇല്ല എന്നിങ്ങനെ നീളുന്നു പരിദേവനങ്ങള്‍.

വിമാനക്കമ്പനികളോടൊപ്പം വിമാനത്താവളങ്ങളും ഇങ്ങനെ പീഡനപര്‍വ്വം തുടര്‍ന്നാല്‍ പ്രവാസി എങ്ങനെ പിഴയ്ക്കും? ആരെ പഴിയ്ക്കും? അതിനാല്‍ പ്രവാസി നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന പ്രവാസികളുടെ സ്വന്തം പ്രതിനിധി ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു എന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ വാസ്തവം അതല്ല.

കുട്ടനാടിന്റെ പ്രതിനിധിയാകുന്നു ഈ പ്രതി. ജീവിതം വെള്ളത്തിലായിപ്പോയ നെല്‍ക്കര്‍ഷകരുടെ സ്വന്തം നിധി!

നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ച ഇദ്ദേഹം പക്ഷേ ഉന്നയിച്ചത്‌ വിമാനത്താവള പ്രാരാബ്ധം! കുട്ടനാട്ടിലെ വിമാനത്താവളത്തില്‍ വെള്ളം കയറി, വിമാനങ്ങള്‍ ചെളിയില്‍ താണു, ചിലത്‌ ഒലിച്ചുപോയി, മറ്റു ചിലതിനു മുള പൊട്ടി, പെയിലറ്റുമാരുടെ കുരു പൊട്ടി, വടം കെട്ടി വിമാനം കരയ്ക്കു കയറ്റാന്‍ സീപീയെം പാര്‍ട്ടീ ആപ്പീസീന്ന്‌ കടലാസു കിട്ടണം, എന്നൊക്കെയായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു!

ഇനി മറ്റൊരു താരം; ഊര്‍ജമന്ത്രി. അദ്ദേഹത്തിന്റെ പ്രകടനത്തില്‍നിന്ന്‌: "സൗരോര്‍ജം ശേഖരിച്ച്‌ ഒരു ടര്‍ബൈന്‍ കറക്കും. ടര്‍ബൈന്‍ കറങ്ങുമ്പോള്‍ വൈദ്യുതി ഉണ്ടാകും". തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒരു ഉപചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ ഈ സുപ്രധാന കണ്ടുപിടുത്തം. സൂര്യപ്രകാശം ശേഖരിക്കാനും അത്‌ ശക്തിയായി ഒഴുക്കി ടര്‍ബൈന്‍ കറക്കാനുള്ള ഡാമും മിറ്റേം ആകാശത്ത്‌ പണിയാന്‍ ബജറ്റില്‍ തുക നീക്കിവച്ചുവോ ആവോ!

പെസഹാത്തിരുനാളിന്‌ ക്രൈസ്തവ ദേവാലയങ്ങളില്‍ 'കാലു കഴുകല്‍' ചടങ്ങ്‌ നടക്കാറുണ്ട്‌.

ചാണ്ടിക്കുഞ്ഞിനേയും ബാലനേയും പോലുള്ള നിയമസഭാ സാമാജികരുടെ കാലുകള്‍ കഴുകിയാല്‍ മാത്രം പോരാ, ആ വെള്ളവും കുടിക്കണം!!!

0 comments :