Saturday, March 15, 2008

ഇ ഫോര്‍ ഇല! ഇ-കൃഷി ഫോര്‍ ഇല്ലാകൃഷി!

ഇ-കൃഷി; ഇ....ത്‌ കൃഷി?

നെല്‍കൃഷി, കപ്പകൃഷി, പച്ചക്കറികൃഷി എന്നിവയൊക്കെ ചെയ്യാന്‍ വല്യ ബദ്ധപ്പാടും കഷ്ടപ്പാടും ആയതിനാല്‍ കേരളത്തിലിനി 'ഇ-കൃഷി' നടത്താന്‍ പോണെന്ന്‌ വാര്‍ത്ത!

ഇ-കൃഷിയെന്നാല്‍ 'ഇ ഫോര്‍ ഇല' എന്ന പോഷകസമ്പന്നമായ എന്തെങ്കിലും തീറ്റിസാധനം കൃഷിചെയ്യുന്ന സൂത്രപ്പണിയാണെന്ന്‌ കരുതിയാല്‍ തെറ്റി. കേരളത്തിലെ പ്രധാനപ്പെട്ട പതിനേഴ്‌ പച്ചക്കറിച്ചന്തകളിലെ വിലനിലവാരവും സ്ഥിതിവിവരവും മാളോരെ അറിയിക്കാനുള്ള വിദ്യയെയാണ്‌ 'ഇ-കൃഷി' എന്നു പറയുന്നത്‌.

പഴം-പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ ബജറ്റില്‍ നിന്നും കോടിക്കണക്കിനു രൂപാ ചെലവാക്കുന്ന വലിയൊരു സംവിധാനമാകുന്നു വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സില്‍ കേരള എന്ന വെള്ളാന!

ഗൗരിയമ്മ തുടങ്ങിവച്ച ഈ സംഗതി കുറെയേറെ ഉദ്യോഗസ്ഥര്‍ക്ക്‌ ഉപജീവനത്തിനുള്ള മാര്‍ഗമായി എന്നതല്ലാതെ നാളിതുവരെ കാര്യമായ കാര്‍ഷിക വിപ്ലവമൊന്നും നടത്തിയതായി അറിവില്ല. കേരളം ഇപ്പോഴും തമിഴന്റെ പഴം-പച്ചക്കറി കൃഷിയെ പ്രൊമോട്ടു ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു!

തിന്നാനുള്ളതു കൃഷി ചെയ്തില്ലെങ്കില്‍ പോട്ടെ, നേരെ ചൊവ്വെ പൂകൃഷിയെങ്കിലും നടന്നിരുന്നെങ്കില്‍ നാലു പുത്തനുണ്ടാക്കാന്‍ പറ്റിയ മണ്ണാണ്‌ കേരളത്തിലേത്‌. കേരളത്തിലെ മണ്ണിലിപ്പോള്‍ വിളയുന്നത്‌ ചുടുകട്ടയാണെന്നതാണ്‌ വാസ്തവം.

കര്‍ഷകര്‍ കൃഷിയൊക്കെ നിര്‍ത്തി ഇഷ്ടികക്കളത്തില്‍ പണിക്കുപോവുകയും സ്വന്തം കൃഷിയിടത്തിലെ മണ്ണുമാന്തി വിറ്റുതിന്നും 'ഒരു കണക്കിന്‌' പുലര്‍ന്ന്‌ പോവുകയാണ്‌.

നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടി ആവേശം കൊണ്ടവരുടെ പിന്‍തലമുറ, വയലും കിളിയുമില്ലാത്ത കോണ്‍ക്രീറ്റ്‌ കാടുകളിലെ അന്തേവാസികളാവുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വികാസത്തോടെ ഇനി കൃഷിവേണ്ട ഇ-കൃഷി മതി. തിന്നാനൊന്നുമില്ലെങ്കിലും ഇന്‍ഫര്‍മേഷന്‍ കൊണ്ടു വിശപ്പുമാറ്റാം. കേരള ഐടി മിഷന്‍ എന്ന മെഷീനാണ്‌ വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സിലിനുവേണ്ടി 'ഇ-കൃഷി' എന്ന വിവര വിതരണ പോര്‍ട്ടല്‍ ഉണ്ടാക്കിയത്‌. ഇതൊരു 'ഭയങ്കര' സംഭവമാണെന്നാണ്‌ അധികൃതര്‍ അധഃകൃതരായ കര്‍ഷകരോട്‌ പറഞ്ഞു തന്നിരിക്കുന്നത്‌.

ഇ-കൃഷി എന്നാല്‍ ഇല്ലാത്ത കൃഷി എന്നാണര്‍ഥമെന്ന്‌ തമിഴന്റെ പച്ചക്കറിവണ്ടി വരുന്നതും കാത്തിരിക്കുന്ന മലയാളി മനസിലാക്കില്ലെന്ന്‌ അധികൃതര്‍ക്കല്ലേ അറിയൂ!

0 comments :