Monday, March 10, 2008

രക്ഷ ലവങ്കല്‍ മാത്രം!

ടി.എം. ജേക്കബ്‌ ആള്‍ നിസാരക്കാരനല്ല!
പണ്ട്‌ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വാര്‍ഷിക പരീക്ഷയില്‍ തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ക്കായി 'മണ്ടന്‍ പരീക്ഷ' നടത്തിയ ബുദ്ധിമാനാണ്‌.

യുഡിഎഫില്‍ നിന്നും പുറത്തുചാടി ഡിക്കില്‍ കരുണാകരനും മുരളിക്കുമൊപ്പം മണ്ടന്‍ പരീക്ഷയെഴുതേണ്ടിവന്ന പീഡാസഹനകാലം ജേക്കബിനെയും ഒരുപാടു പാഠം പഠിപ്പിച്ചുകളഞ്ഞു!

തലപോയാലും സത്യം പറയില്ലെന്ന ദൃഢപ്രതിജ്ഞയെടുത്താല്‍ മാത്രമെ യുഡിഎഫില്‍ ഇനിയുള്ള കാലം കഴിച്ചുകൂട്ടാനാവൂയെന്നതാണ്‌ ജേക്കബ്‌ പഠിച്ച ഒന്നാം പാഠം.

ഇനിമേലില്‍ 'അപ്രിയ സത്യം' പറയില്ലെന്ന്‌ ജേക്കബ്‌ ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു!

'സത്യം ബ്രൂയാത്‌, പ്രിയം ബ്രൂയാത്‌
നഃ ബ്രൂയാത്‌ സത്യമപ്രിയം'

എന്ന പാഠം ജേക്കബ്‌ പഠിക്കാന്‍ വളരെ വളരെ വൈകിപ്പോയി!

അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്‌ ജേക്കബിന്‌ കിട്ടിയത്‌ ശിക്ഷയായിരുന്നെങ്കില്‍, പി.സി. ജോര്‍ജിനു കിട്ടിയത്‌ രക്ഷയാകുന്നു.

എല്‍ഡിഎഫിലാണെന്നുവച്ച്‌ അപ്രിയ സത്യങ്ങളൊക്കെ വിളിച്ചുപറഞ്ഞതിനാലാണ്‌ പി.സിക്ക്‌ ഒരു കണക്കിന്‌ മഹാനായ മാണിസാറിന്റെ കൂടെ കൂടാനായത്‌!

രക്ഷ മാണിസാറിന്റെ കയ്യിലാകുന്നു. കമ്യൂണിസ്റ്റുകാരായ വിജാതീയര്‍ക്ക്‌ കേരളാ കോണ്‍ഗ്രസിന്റെ രക്ഷാകര ദൗത്യത്തെക്കുറിച്ച്‌ ഒരു ചുക്കുമറിയില്ല.

ലോകരക്ഷയ്ക്കായി അവതരിച്ച കര്‍ത്താവീശോ മിശിഹാ പാപികളായ മനുഷ്യരുടെ രക്ഷയ്ക്കായാണ്‌ പ്രവര്‍ത്തിച്ചതെങ്കില്‍ പാവങ്ങളായ അച്ചായന്മാരുടെ രക്ഷയ്ക്കായാണ്‌ കേരളാ കോണ്‍ഗ്രസ്‌ അവതരിച്ചത്‌!

അപ്രിയ സത്യങ്ങള്‍ പരസ്യമായി പറഞ്ഞതിനാലാണ്‌ കര്‍ത്താവീശോമിശിഹായെ യൂദന്മാര്‍ കഴുവേറ്റിക്കൊന്നത്‌.

കേരളാ കോണ്‍ഗ്രസുകാരായ അച്ചായന്മാരുടെ ഗുരുവും നാഥനും കര്‍ത്താവീശോമിശിഹാ ആയതിനാല്‍ സത്യം പറഞ്ഞാല്‍ കുരിശില്‍ കേറേണ്ടിവരുമെന്ന്‌ ശിഷ്യന്മാര്‍ക്കൊക്കെ അറിയാം.

പി.ജെ. ജോസഫ്‌, ടി.എം. ജേക്കബ്‌, പി.സി. ജോര്‍ജ്‌ എന്നീ ഇടറിപ്പോയ കേരളാ കോണ്‍ഗ്രസ്‌ കുഞ്ഞാടുകളില്‍ ജോസഫ്‌ ഒഴികെയുള്ളവ വലിയ ഇടയനായ മാണിസാറിന്റെ ആലയിലേക്കണഞ്ഞു കഴിഞ്ഞു.

പി.ജെ. ജോസഫിനു മാനസാന്തരമുണ്ടാകാനുള്ള നിത്യാരാധന നടത്തുവാനാണ്‌ ഐക്യകേരള കോണ്‍ഗ്രസ്‌ എന്ന ആരാധനാലയം യഹോവ പണിതുയര്‍ത്തിയിരിക്കുന്നത്‌.

അവങ്കലല്ലാതെ യാതൊരുവനും രക്ഷ പ്രാപിപ്പാന്‍ ഒരു വഴിയുമില്ല.

0 comments :