Thursday, March 27, 2008

അശാസ്ത്രീയമായ തീപിടുത്തങ്ങള്‍

കെബിപിഎസ്‌ എന്ന കേരള സര്‍ക്കാര്‍ വക കാക്കനാട്ടെ അച്ചുകൂടത്തിനു തീ പിടിച്ചത്‌ കഴിഞ്ഞ ജനുവരി 22നായിരുന്നു.

തീപിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ മതിയായ തെളിവില്ലെന്ന്‌ രണ്ടു മാസം കിണഞ്ഞു പരിശ്രമിച്ചാണ്‌ പോലീസ്‌ അന്വേഷണ സംഘം കണ്ടുപിടിച്ചത്‌!

പ്രതിപ്പട്ടികയില്‍ അച്ചുകൂടത്തിലെ ജീവനക്കാരായ അഞ്ചു പൗരന്മാര്‍ ഉണ്ടെങ്കിലും സാക്ഷിമൊഴികളും 'ശാസ്ത്രീയ തെളിവുകളും' ലഭ്യമല്ലാത്തതിനാലാണ്‌ അറസ്റ്റു ചെയാനാവാത്തതെന്നും പോലീസ്‌ വെളിപ്പെടുത്തുന്നു.

അച്ചുകൂടത്തിലെ കൊള്ള-കൊടുക്കലുകള്‍ സംബന്ധിച്ച സകലമാന രേഖകളും കത്തിച്ചു കളയുകയായിരുന്നു 'അശാസ്ത്രീയമായ' ഈ തീപിടുത്തത്തിന്റെ പിന്നാമ്പുറ രഹസ്യമെന്നത്‌ പരസ്യമാണ്‌!

ഇനി മുതല്‍ ഇങ്ങനെയുള്ള തീപിടുത്തങ്ങള്‍ 'സംഘടിപ്പിക്കുന്ന' യൂണിയന്‍ നേതാക്കള്‍ സംഭവം 'ശാസ്ത്രീയമായി' ആവിഷ്കരിക്കണമെന്ന്‌ സര്‍ക്കാരിന്‌ ഒരു ഉത്തരവിറക്കാവുന്നതാണ്‌!

അതിനിടെ, അത്യാവശ്യം കത്തിച്ചു കളയേണ്ടതൊക്കെ കത്തിച്ചുകളഞ്ഞ സാഹചര്യത്തില്‍ അച്ചുകൂടത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കാന്‍ പോലീസ്‌ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സുരക്ഷാചുമതല സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതാണതില്‍ ഒരു പ്രധാന നിര്‍ദ്ദേശം. ജനുവരി 22ലെ തീപിടുത്തത്തേക്കുറിച്ചു സ്വകാര്യ ഏജന്‍സി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികളെ പിടികൂടാന്‍ പറ്റുമായിരുന്നു എന്നൊരു 'പാര' ഈ നിര്‍ദ്ദേശത്തിന്റെ വരികള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ട്‌!

തീപിടുത്തം 'അശാസ്ത്രീയമായി' ആസൂത്രണം ചെയ്ത പുള്ളികള്‍ പോലീസിനുമേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതയി നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു.

ആക്ഷേപിക്കാന്‍ ഏത്‌ പോലീസുകാരനും പറ്റും. എന്നാല്‍ അടുത്തൂണ്‍ പറ്റുംവരെ മോളിലുള്ള ഏമാന്മാര്‍ പറയുന്നപോലൊക്കെ തിരക്കഥയെഴുതിയും ആടിയും പാടിയും സര്‍വീസ്‌ തികയ്ക്കണമെങ്കില്‍ നല്ല പെടാപ്പാട്‌ തന്നെ പെടേണ്ടിവരും. വെറുതെ രണ്ടുമാസം അന്വേഷണം നടത്തി പ്രതിയെ കിട്ടില്ല എന്നു കണ്ടുപിടിക്കാന്‍വേണ്ടും മരമണ്ടന്മാരല്ല അന്വേഷണത്തിനുപോയ കേരള പോലീസ്‌. പോലീസിനെ നിയന്ത്രിക്കുന്ന ഏമാന്മാരെ ചുമന്നുനടക്കുന്ന പൗരന്മാര്‍ മണ്ടന്മാരായതുതന്നെയാണ്‌ പ്രശ്നം. ഈ പ്രശ്നം ബാലചന്ദ്രമേനോന്‍ സില്‍മയിലൂടെ പറഞ്ഞതിലും ഗുരുതരമാണ്‌.

0 comments :