Thursday, March 27, 2008

തല്ലിത്തകര്‍ക്കണം ഇത്തരം ആതുര സേവകരെ!

ചികിത്സയിലെ അപാകം, ചികിത്സകന്റെ അശ്രദ്ധ, ചികിത്സാ സ്ഥാപനങ്ങളുടെ സൗകര്യക്കുറവ്‌ തുടങ്ങിയവ മൂലം ചികിത്സ തേടി എത്തുന്നവര്‍ നിത്യരോഗികളായി മാറുന്നതും അല്ലെങ്കില്‍ നിത്യനിദ്രയിലേക്ക്‌ വീഴുന്നതും ഇന്ന്‌ കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നടക്കുന്ന ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌.

നഷ്ടം സംഭവിക്കുന്ന വ്യക്തിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ചികിത്സിച്ച ഡോക്ടറെ കൈയേറ്റം ചെയ്യുന്നതും ചികിത്സാലയം തല്ലിത്തകര്‍ക്കുന്നതും അതുപോലെ തന്നെ സ്ഥിരം പരിപാടിയാണ്‌.

ഇത്തരം സംഭവങ്ങളുടെ പേരില്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി മറ്റു രോഗികളെയും അവരുടെ ബന്ധുക്കളെയും തീ തീറ്റിക്കുന്നത്‌ ഡോക്ടര്‍മാരുടെ സംഘടനാബലത്തിന്റെ മുഷ്കാണ്‌.

സാധാരണഗതിയില്‍ ഏതൊരു രോഗിയെയും മനുഷ്യസാധ്യമായ ചികിത്സയിലൂടെ രക്ഷിക്കാനാണ്‌ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ശ്രമിക്കുന്നത്‌. എന്നാല്‍ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത, ധനാര്‍ത്തി മൂത്ത, തൊഴിലിനോട്‌ ആത്മാര്‍ത്ഥതയോ സമര്‍പ്പണമോ ഇല്ലാത്ത, കാലന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും മറ്റ്‌ ചികിത്സാ ജീവനക്കാരും ദൈവത്തിന്റെ സ്വന്തം നാടിന്റെ ശാപമാണ്‌.

മുന്നിലെത്തുന്ന രോഗിയുടെ അവസ്ഥയെക്കാള്‍ മറ്റുചില താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന ഇത്തരം മനുഷ്യാധമന്മാരാണ്‌ എന്തുകൊണ്ടോ സര്‍ക്കാര്‍ ധര്‍മാശുപത്രികളില്‍ ഇന്ന്‌ ജോലിചെയ്യുന്നത്‌. സംഘാടക ശേഷിയുടെ കരുത്തില്‍ സര്‍ക്കാരിനെയും രോഗികളെയും അവരുടെ ആശ്രിതരെയും മാത്രമല്ല, ഹിപ്പോക്രാറ്റസിന്റെ പേരില്‍ എടുത്തിട്ടുള്ള ധാര്‍മിക പ്രതിജ്ഞയെയും ചവുട്ടിയരച്ചാണ്‌ ഈ ഭിഷഗ്വരശ്രേഷ്ഠന്മാര്‍ കേരളീയര്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങി സുഖിച്ച്‌ വാഴുന്നത്‌.

നെറികെട്ട ആ വാഴ്‌വിന്റെ വേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടത്‌ കോട്ടയം മറ്റക്കര ഇഞ്ചിനാടിയില്‍ ഹരിയുടെ മകനായ അശ്വിനായിരുന്നു. ഞായറാഴ്ച ഉച്ചക്ക്‌ മൂന്ന്‌ മണിയോടെ വായില്‍ ടൂത്ത്ബ്രഷും കടിച്ചു പിടിച്ച്‌ കളിച്ചുകൊണ്ടിരിക്കെ കാല്‍തെറ്റി വീണ്‌ ബ്രഷ്‌ വായില്‍ തറഞ്ഞു. നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും ചേര്‍ന്ന്‌ അശ്വിനെ ഉടന്‍തന്നെ കോട്ടയത്ത്‌ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍മാര്‍ അവരെ മെഡിക്കല്‍ കോളേജിലേക്ക്‌ പറഞ്ഞുവിട്ടു. എന്നാല്‍ അവിടത്തെ ഡോക്ടര്‍മാര്‍ അശ്വിനെയും മാതാപിതാക്കളെയും കുട്ടികളുടെ ആശുപത്രിയിലേക്കുതന്നെ തിരിച്ചയച്ചു. വീണ്ടും അവിടെ നിന്ന്‌ മെഡിക്കല്‍ കോളേജിലേക്ക്‌. ഇങ്ങനെ അഞ്ചിലേറെ തവണ ഈ രണ്ട്‌ ആശുപത്രികളിലായി രണ്ടുവയസുകാരനായ മകനെയും എടുത്തുകൊണ്ട്‌ മാതാപിതാക്കള്‍ക്ക്‌ പായേണ്ടി വന്നു. പിന്നീടാണ്‌ പ്രാഥമിക പരിശോധന നടത്തിയതും കുട്ടിയെ മെഡിക്കല്‍ കോളേജില്‍ 19-ാ‍ം വാര്‍ഡിലേക്ക്‌ റഫര്‍ ചെയ്തതും.

എന്നാല്‍ കുട്ടിക്ക്‌ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന രോഗികളും അവരുടെ കൂട്ടിരുപ്പുകാരും ബഹളം വച്ചപ്പോഴാണ്‌ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം അശ്വിനെ രാത്രി പതിനൊന്നരയോടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ ശസ്ത്രക്രിയ ചെയ്ത്‌ ബ്രഷ്‌ പുറത്തെടുത്തത്‌. പത്തുമിനിറ്റു മാത്രമാണ്‌ ശസ്ത്രക്രിയയ്ക്ക്‌ വേണ്ടിവന്നത്‌.

ഇത്തരത്തില്‍ നിസാരമായ ചികിത്സ നല്‍കേണ്ടതിനു പകരം അശ്വിനെയും മാതാപിതാക്കളെയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു കോട്ടയം കുട്ടികളുടെ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും 'ബഹുമാന്യരായ' ഭിഷഗ്വര വിദഗ്ദന്മാര്‍.

ഈ ക്രൂരത ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഉണ്ണാനോ ഉറങ്ങാനോ പച്ചവെള്ളം പോലും കുടിക്കാനോ കഴിയാതെ 15 മണിക്കൂറോളം വായില്‍ ബ്രഷുമായി ആശുപത്രികള്‍ കയറിയിറങ്ങാനായിരുന്നു അശ്വിന്റെ വിധി.

ഇത്‌ വിധിയല്ല, മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ലാത്ത ചില ചെകുത്താന്മാരുടെ അഹന്തയും അവരുടെ പ്രതിബദ്ധതാ കുറവുമാണ്‌ അശ്വിന്‍ അനുഭവിച്ചത്‌. ഇതിനെതിരെ കേരള സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ന്നേ തീരൂ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക്‌ വിദഗ്ദ ചികിത്സ നല്‍കാനുള്ളതാണ്‌ ഗാന്ധിനഗറിനടുത്തുള്ള കുട്ടികളുടെ ആശുപത്രി. എന്നാല്‍ അശ്വിനെ പ്രാഥമിക പരിശോധന നല്‍കാനോ ചികിത്സ നല്‍കാനോ ഇവിടത്തെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ്‌ അവിടുത്തെ ഡോക്ടര്‍മാര്‍ അശ്വിനെ തിരസ്കരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. അതിനും പറയുന്നത്‌ സാങ്കേതിക കാരണങ്ങളാണ്‌.

ഇത്തരം സാങ്കേതികതകളുടെ മറവില്‍ കൊച്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക്‌ ചികിത്സ നിഷേധിക്കുന്ന ഈ കാപാലികരെ തല്ലിത്തകര്‍ക്കുക തന്നെ വേണം. എങ്കില്‍ മാത്രമെ ഇതേ സ്വഭാവമുള്ള മനുഷ്യാധമന്മാര്‍ മാന്യമായി രോഗികളോട്‌ പെരുമാറുകയുള്ളൂ. മാന്യതയുടെയും ധാര്‍മികതയുടെയും പേരില്‍ ഏതു തിരിച്ചടിയോടും സമരസപ്പെടുന്ന നമ്മുടെയാക്കെ വികല മാനസികാവസ്ഥകളാണ്‌ അശ്വിനെപ്പോലുള്ളവരെ തീ തീറ്റിക്കുന്നത്‌. ഇത്തരം പ്രശ്നങ്ങളില്‍ സമവായവും സമരസപ്പെടലുമല്ല വേണ്ടത്‌. മറിച്ച്‌ സമരവും നേരിട്ടുള്ള ഇടപെടലുമാണ്‌. അതിന്‌ മുതിരാത്തിടത്തോളം കാലം ഇത്തരം അനുഭവങ്ങള്‍ക്ക്‌ വഴങ്ങിയേ തീരൂ.

0 comments :