Wednesday, March 12, 2008

'റേറും നൊവാറും' മുതല്‍ പാപ പരിഷ്കരണം വരെ

കുരിശുയുദ്ധങ്ങള്‍ മുതല്‍ ഗലീലിയോയ്ക്ക്‌ വിഷം നല്‍കിയതുവരെയുള്ള മാരക പാപങ്ങള്‍ കത്തോലിക്ക സഭ ചെയ്തുകൂട്ടിയിട്ടുണ്ടെന്ന്‌ മാര്‍പ്പാപ്പമാര്‍ തന്നെ പശ്ചാത്തപിച്ച്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കത്തോലിക്ക സഭ അതിന്റെ സംഘടിത രൂപത്തില്‍ പലപ്പോഴും അധികാര കേന്ദ്രീകരണത്തിന്റെയും അധിനിവേശ ശക്തികളുടെ വ്യാപനത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പര്യായമാണെന്ന്‌ ഉല്‍പതിഷ്ണുക്കളും വിപ്ലവകാരികളും പലവട്ടം ആരോപിച്ചിട്ടുണ്ട്‌. ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ സഭയുടെയും സഭാ നേതൃത്വത്തിന്റെയും നിലപാടുകളിലും നടപടികളിലും കണ്ടെത്താനും കഴിയുന്നുണ്ട്‌. ശാസ്ത്ര നേട്ടങ്ങളെ, പ്രത്യേകിച്ച്‌ വൈദ്യശാസ്ത്ര രംഗത്തെ കുതിപ്പുകളെ ഇന്നും തള്ളിപ്പറയുന്നതിലൂടെ സഭ പുലര്‍ത്തുന്ന നിലപാട്‌ തികച്ചും പ്രതിലോമകരം തന്നെയാണ്‌. പക്ഷെ ഈ നിലപാടിന്‌ സഭയ്ക്കൊരു ന്യായമുണ്ട്‌. നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന വിശ്വാസ പ്രമാണങ്ങളും സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിശദീകരണങ്ങളുമാണ്‌ ഈ നിലപാട്‌ സ്വീകരിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നതെന്നാണ്‌ ആ വിശദീകരണത്തിന്റെ വിശാലമായ അര്‍ത്ഥം.

എന്നാല്‍ അതിവിപ്ലവകരമെന്ന്‌ വ്യാഖ്യാനിക്കാവുന്നതും ചൂഷിത മനുഷ്യവര്‍ഗ്ഗത്തോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചൂഷിത ശക്തികളെ നിശിതമായി വിമര്‍ശിക്കുന്നതുമായ ചാക്രിക ലേഖനങ്ങള്‍ തന്നെ സഭ പുറപ്പെടുവിച്ചിട്ടുണ്ട്‌. 'റേറും നൊവാറും' എന്ന പ്രസിദ്ധമായ ചാക്രിക ലേഖനം അതിന്‌ ഒരു ഉദാഹരണം മാത്രം. 1891 മെയ്‌ മാസത്തില്‍ പോപ്പ്‌ ലൂയി 13-ാ‍മനാണ്‌ ഈ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്‌. "മൂലധനത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും" എന്നാണ്‌ ഈ ചാക്രികലേഖന ശീര്‍ഷകത്തിന്റെ അര്‍ത്ഥം. മൂലധനവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലും സര്‍ക്കാരും പൗരന്മാരും തമ്മിലുമുള്ള പാരസ്പര്യത്തെ ഇരുകൂട്ടരും പുലര്‍ത്തേണ്ട നീതി പൂര്‍വ്വകമായ നിലപാടുകളും നിഷ്ഠാബദ്ധമായിരിക്കേണ്ട ഉത്തരവാദിത്തങ്ങളുമാണ്‌ ഈ ചാക്രികലേഖനത്തിലുള്ളത്‌. തൊഴിലാളി വര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുന്ന മൂലധന ശക്തികളുടെ അധിനിവേശത്തിനെതിരായ വിപ്ലവകരമായ ആഹ്വാനമായിരുന്നു റേറും നൊവാറും. 1848ല്‍ പുറത്തുവന്ന 'കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ' ലോകത്തിന്‌ മുന്നില്‍ അവതിരിപ്പിച്ച തൊഴിലാളി വര്‍ഗ്ഗ മോചനത്തിന്റെ അടിസ്ഥാന തത്വങ്ങളോട്‌ ഏറെ സൗഹൃദം ഭാവിക്കുന്നതായിരുന്നു ഈ ചാക്രിക ലേഖനത്തിലെ ഉദ്ബോധനങ്ങള്‍. തൊഴിലാളികള്‍ക്ക്‌ സംഘടിത വിലപേശല്‍ ശക്തി ആര്‍ജിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്‌ പോപ്പ്‌ ലൂയി 13-ാ‍മന്റെ ചാക്രിക ലേഖനം. കമ്യൂണിസ്റ്റ്‌ കാഴ്ചപ്പാടുമായി അത്‌ വിഘടിക്കുന്നത്‌ ഒരേയൊരു ഘടകത്തിലാണ്‌- സഭ സോഷ്യലിസം അംഗീകരിക്കുന്നില്ല ഒപ്പം സ്വകാര്യ സ്വത്തവകാശം സംരക്ഷിക്കുകയും ചെയ്യുന്നു.

ഈ ഘടകം മാറ്റിനിര്‍ത്തിയാല്‍ ഏതാണ്ട്‌ 11 ദശകങ്ങള്‍ക്ക്‌ മുമ്പ്‌ സമൂഹത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ അവസ്ഥ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ച സഭയാണ്‌ കത്തോലിക്ക സഭ. പക്ഷെ പോപ്പുമാരായ ലൂയി 13-ാ‍മനും 1931ല്‍ പയസ്‌ 11-ാ‍മനും 1961ല്‍ ജോണ്‍ 23-ാ‍മനും 1991ല്‍ ജോണ്‍പോള്‍ രണ്ടാമനും ഈ വിഷയത്തില്‍ സ്വീകരിച്ച വിപ്ലവകരമായ നിലപാടുകളെ സഭാ പിതാക്കന്മാര്‍ രഹസ്യമാക്കി വയ്ക്കുകയും വിശ്വാസികളില്‍നിന്ന്‌ ബോധപൂര്‍വ്വം തമസ്കരിച്ച്‌ നിര്‍ത്തുകയും ചെയ്തത്‌ സഭയുടെ പൊതുതാല്‍പ്പര്യത്തിനായിരുന്നില്ല മറിച്ച്‌ അവരില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങള്‍ സംരക്ഷിക്കാനും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖഭോഗങ്ങള്‍ നിലനിര്‍ത്താനുമായിരുന്നു. എന്നാല്‍ സഭയുടെ നിലപാട്‌ എന്നും സാധാരണ ജനങ്ങളുടെ മനസിനൊപ്പമായിരുന്നു.

ഈ സത്യം ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വത്തിക്കാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജിയാന്‍ ഫ്രാങ്കോ ഗിരോട്ടി വെളിപ്പെടുത്തിയ ചില വസ്തുതകള്‍. പരമ്പരാഗതമായുള്ള സഭാവിശ്വാസമനുസരിച്ചുള്ള ഏഴ്‌ മൂലപാപങ്ങള്‍ മാത്രമല്ല സമൂഹത്തില്‍ തിന്മ വിതയ്ക്കുന്നതെന്നും ആഗോളീകരണത്തിന്റെ തലത്തില്‍ മറ്റുചില സാമൂഹിക തിന്മകളും പുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സഭയുടെ സക്രിയമായ ഇടപെടല്‍ അനിവാര്യമാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഗിരോട്ടിയുടെ വെളിപ്പെടുത്തല്‍. പരിസര മലിനീകരണം, മൂലധന സമാഹരണം, മയക്കുമരുന്ന്‌ വ്യാപാരം തുടങ്ങി ആധുനിക മനുഷ്യകുലത്തിലെ വന്‍ വിപത്തുകള്‍ക്കെതിരെ സഭ പ്രതികരിക്കേണ്ടതുണ്ടെന്നും ദാരിദ്ര്യം അടിച്ചേല്‍പ്പിക്കുന്നതും ദരിദ്ര വിഭജനത്തിന്‌ കാരണമാകുന്നതുമായ വസ്തുതകള്‍ക്കെതിരെ നിലപാടെടുക്കേണ്ടതുണ്ടെന്നും അസന്ദിഗ്ദമായി വെളിപ്പെടുത്തുകയായിരുന്നു ഗിരോട്ടി.

ഇത്രയും സ്വീകാര്യം. എന്നാല്‍ ജനന നിയന്ത്രണം, ഭ്രൂണഹത്യ, ക്ലോണിംഗ്‌ തുടങ്ങിയ ചില വിഷയങ്ങളില്‍ ഇന്നും എതിര്‍പ്പിന്റെ നിലപാടാണ്‌ സഭയ്ക്ക്‌. കുരിശുയുദ്ധങ്ങളിലെ തെറ്റും ഗലീലിയോയോടുള്ള സമീപനത്തിലെ വീഴ്ചയും അംഗീകരിച്ച്‌ പശ്ചാത്തപിച്ച സഭ ഇക്കാര്യത്തില്‍ വരും നാളുകളില്‍ നിലപാട്‌ മാറ്റുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

0 comments :