Saturday, March 29, 2008

സൈമണ്‍ ബ്രിട്ടോയും പതിമൂന്നും

രാഷ്ട്രീയ വൈരത്തിന്റെ ബലിയാട്‌ എന്ന നിലയില്‍ മാത്രമല്ല; പ്രതികൂലമായ ഭൗതികാവസ്ഥകളെ മനസ്ഥൈര്യം ഒന്നുകൊണ്ടുമാത്രം നേരിടുകയും സമാന ദുഃഖിതരായ ഒരുപാടു മനുഷ്യര്‍ക്ക്‌ പ്രത്യാശയുടെ തിരിനാളമാവുകയും ചെയ്തതിനാലാണ്‌ കേരളീയ സമൂഹം സൈമണ്‍ ബ്രിട്ടോയെ മനസില്‍ സൂക്ഷിക്കുന്നത്‌.

വാനിറയെ വിപ്ലവം പറയുകയും തലയില്‍ മുണ്ടിട്ട്‌ അബദ്ധജടിലമായ ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി പണവും സമയവും ചെലവാക്കുകയും ചെയ്യുന്ന പകല്‍ മാന്യന്മാരുടെ ഇടയില്‍ ചെറിയൊരു ഇടപെടലിലൂടെ സൈമണ്‍ ബ്രിട്ടോ വലിയൊരു സന്ദേശം കൂടി നല്‍കിയിരിക്കുന്നു.

തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ തനിക്കുലഭിച്ച 'പന്ത്രണ്ട്‌ - എ' നമ്പറിലുള്ള മുറി 'പതിമൂന്നാം' നമ്പറാക്കി മാറ്റിത്തരണമെന്ന ബ്രിട്ടോയുടെ ആവശ്യത്തിന്‌ നിവര്‍ത്തിയായതിലൂടെയാണിത്‌. തുടക്കകാലം മുതല്‍ എംഎല്‍എ ഹോസ്റ്റലില്‍ പന്ത്രണ്ടുകഴിഞ്ഞാല്‍ പന്ത്രണ്ട്‌ എ ആണുണ്ടായിരുന്നത്‌. നൂറ്റിനാല്‍പത്‌ വിപ്ലവകാരികള്‍ക്കും പതിമൂന്ന്‌ എന്ന 'അശുഭ' സംഖ്യയെ പേടിയാണെന്ന കാരണത്താലാണ്‌ പതിമൂന്നാം നമ്പറിന്‌ അയിത്തം കല്‍പ്പിക്കപ്പെട്ടിരുന്നത്‌.

സയന്‍സും ടെക്നോളജിയും ഇത്രയേറെ വികസിച്ച ആധുനികയുഗത്തില്‍ പതിമൂന്നിനെ പേടിച്ച്‌ നമ്മുടെ ഹൈക്കോടതി മന്ദിരത്തിലും ആ അക്കം ഒഴിവാക്കിയിരുന്നത്‌ നേരത്തെ വിവാദമായിരുന്നു.

പതിമൂന്ന്‌ എന്ന അക്കത്തോട്‌ ഇത്രയേറെ ഭയം ജനിക്കുന്നതിന്‌ പിന്നില്‍ നിരവധി കാരണങ്ങള്‍ പ്രചാരത്തിലുണ്ട്‌. സാത്താന്‍ ദൈവത്തിന്റെ പതിമൂന്നാമനായ മാലാഖയായിരുന്നു എന്നതാണ്‌ അതിലൊന്ന്‌. ക്രിസ്തുവിന്റെ അന്ത്യ അത്താഴ മേശയില്‍ യൂദാസ്‌ പതിമൂന്നാമതായാണ്‌ ഇരുന്നതെന്ന കഥയും പ്രചാരത്തിലുണ്ട്‌. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നിവിടങ്ങളില്‍ ബഹുനില മന്ദിരങ്ങളില്‍ പന്ത്രണ്ടാം നില കഴിഞ്ഞാല്‍ പതിനാലാം നിലയാണുള്ളത്‌. കോണ്‍ടിനെന്റല്‍ എയര്‍ലൈന്‍സ്‌, എയര്‍ ന്യൂസിലന്റ്‌ തുടങ്ങിയ കമ്പനികള്‍ വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ സീറ്റും പതിമൂന്നാം നിരയും ഒഴിവാക്കിയിരിക്കുന്നു.

അമേരിക്കയും കാനഡയും ന്യൂസിലാന്റും വിശ്വസിക്കുന്ന ഒരു അബദ്ധത്തെ നമ്മള്‍ ഇന്ത്യക്കാര്‍, അതില്‍തന്നെ പ്രബുദ്ധരും വിദ്യാസമ്പന്നരും ഇടതുപക്ഷമനോഭാവമുള്ളവരുമായ മലയാളികള്‍ ഇത്രയേറെ ഭയപ്പെടുകയും കൊണ്ടാടുകയും ചെയ്യുന്നതിന്റെ ഭീകരമായ ഫലിതത്തെയാണ്‌ സൈമണ്‍ബ്രിട്ടോ എന്ന എംഎല്‍എ തന്റെ നിലപാടിലൂടെ കണക്കിനു പരിഹസിച്ചിരിക്കുന്നത്‌.

ഒരു മനുഷ്യന്‌ കൂടിയാല്‍ സംഭവിക്കാവുന്ന കെടുതി മരണമാണെന്നാവും സാധാരണഗതിയില്‍ നാം ചിന്തിക്കുക. എന്നാല്‍ മരണത്തേക്കാള്‍ ഭയാനകവും ദുരിതപൂര്‍ണവുമായ ഒരു ജീവിതത്തെ പ്രണയപൂര്‍വം വാരിപ്പുണര്‍ന്ന മനുഷ്യനാണ്‌ ബ്രിട്ടോ.

ബ്രിട്ടോ നല്‍കുന്ന ഈ പാഠം വിധിയെ പഴിച്ച്‌ അലസതയിലേക്കും അനാചാരങ്ങളിലേക്കും കൂപ്പുകുത്തുന്ന കേരളീയസമൂഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. കേവലം അക്കങ്ങളും അടയാളങ്ങളുമല്ല; വ്യക്തമായ ജീവിതാവബോധവും ലക്ഷ്യബോധവും മൂല്യബോധവുമാണ്‌ നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന്‌ വരും തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ന്യായാധിപന്മാരും നിയമനിര്‍മാതാക്കളായ ജനപ്രതിനിധികളും തുടരുന്ന അപരാധം അവസാനിപ്പിച്ചേ തീരൂ.

3 comments :

  1. പാമരന്‍ said...

    ഓ.ടോ. കാനഡയില്‍ എല്ലായിടത്തും അങ്ങനെ ആണെന്നു തോന്നുന്നില്ല. ഇവിടെ വാന്കൂവറില്‍ ഞാന്‍ കണ്ടിടഥോളം എല്ലായിടത്തും 13 എന്ന ഫ്ളോര്‍ നംബര്‍ ഉണ്ട്.

  2. കുറുമാന്‍ said...

    നല്ല കുറിപ്പ്.


    അന്ധവിശ്വാ‍സങ്ങള്‍ തുടച്ച് നീക്കാന്‍ പ്രയാ‍സം അല്പമല്ല

  3. Promod P P said...

    ബ്രിട്ടോയ്ക്ക് ഒരു പഴയ സഹപ്രവര്‍ത്തകന്റെ പ്രണാമം..