Friday, March 28, 2008

മരണപ്പാച്ചില്‍ കവര്‍ന്നത്‌ 25 ജീവന്‍

വാഹനങ്ങളുടെ 'മരണപ്പാച്ചില്‍' കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയില്‍ എറണാകുളം ജില്ലയില്‍ 25 ജീവിതങ്ങളെയാണ്‌ കാലപുരിക്കയച്ചത്‌. മണല്‍ ലോറികളും ടിപ്പറുകളുമാണ്‌ ഈ ദുരന്തം വിതച്ച വാഹനങ്ങളില്‍ ഭൂരിപക്ഷവും. അനധികൃത മണല്‍ വ്യാപാരത്തിനും മണ്ണ്‌ വ്യാപാരത്തിനും ഉപയോഗിക്കുന്ന വാഹനങ്ങളാണ്‌ റോഡില്‍ കാലന്റെ രൂപത്തില്‍ അവതരിക്കുന്നത്‌.

അമിതവേഗം നിയന്ത്രിക്കാന്‍ വേഗപ്പൂട്ടുകളും നിയമവും ചട്ടങ്ങളും, അത്‌ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്താന്‍ ട്രാഫിക്‌ വകുപ്പുകളുമെല്ലാം ഈ നാട്ടിലുണ്ട്‌. പക്ഷെ...

ഏറ്റവും അധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയാണ്‌ എറണാകുളമെന്നും അതുകൊണ്ട്‌ ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെയുള്ളവയെ നിരോധിക്കാന്‍ കഴിയുകയില്ല എന്നുമാണ്‌ എറണാകുളം ജില്ലാ കളക്ടര്‍ അഭിപ്രായപ്പെടുന്നത്‌.

വികസനത്തിന്റെ പാതയൊരുക്കാന്‍ സര്‍ക്കാരും റവന്യൂ അധികൃതരും അമിത താല്‍പ്പര്യം കാണിക്കുമ്പോള്‍ അനധികൃത മണല്‍-മണ്ണ്‌ വ്യാപാരം തകൃതിയായി നടക്കും.... ടിപ്പര്‍ ലോറികള്‍ അടക്കമുള്ളവ നിരത്തില്‍ മരണപ്പാച്ചില്‍ നടത്തും. അതിന്റെ ഒടുവിലത്തെ ബീഭത്സ പരിണതിയായിരുന്നു ഇന്നലെ പോത്താനിക്കാട്‌ സംഭവിച്ചത്‌.

പെരുവഴിയില്‍ പൊലിഞ്ഞ ഏഴു ജീവിതങ്ങള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം മരണദൂതന്മാരായി മരണപ്പാച്ചില്‍ നടത്തുന്ന ഈ വാഹനങ്ങളെ നിരോധിക്കാന്‍ കഴിയുകയില്ല എന്ന റവന്യൂ അധികൃതരുടെ ജനവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും നാട്ടുകാര്‍ മുന്നോട്ട്‌ വരണമെന്ന്‌ ആഹ്വാനം ചെയ്യാനും ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ.

2 comments :

  1. sunilfaizal@gmail.com said...

    വാഹനം പെരുകുന്നു ആര്‍ത്തിയും കൂടുന്നു .രോടിലെവിടെ എനി സ്ഥലം? അന്‍പതു കൊല്ലം കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ പുഴകളെല്ലാം രോടാകും എന്ന് ഈ . പി . ശ്രീകുമാറിന്റെ നോവലില്‍ എഴുതിയിട്ടുണ്ട്

  2. മായാവി.. said...

    സംസ്കാരത്തെപറ്റിപ്രസംഗമല്ലാതെ ജീവിതത്തിലതില്ല എന്നതാണ്‌ മലയാളി. തോന്നിയപോലെ വണ്ടിയോടിക്കുന്ന ഡ്രൈവര്മാര്‍, കൈക്കൂലി കിട്ടിയില്ലേല്‍ രോഗിയെ നോക്കാത്ത ഡോക്റ്റമാര്, ആശുപത്രിയിലെ മറ്റ് ജീവനക്കാര്, സര്ക്കാരാപ്പീസുകളില്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവര്, പലരും ന്യായീകരിച്ച് പറയാറുള്ള പോലെ ഇവരൊന്നും ന്യൂനപക്ഷമല്ല ബഹു ഭൂരിപക്ഷമാണ്. ഇവരിലൂടെ പ്രതിഫലിക്കുന്നത് നമ്മുടെ പൊതുസ്വഭാവമാണ്‌. ക്ലാസ്റൂമുകളീല്‍ നോവലും കവിതയും പഠിപ്പിക്കുന്നതിനേക്കാള്, എങ്ങനെ പെരുമാറണം എന്നാണ്‌ പഠിപ്പിക്കേണ്ടത്. കഥയും കവിതയുമാണ്‌ സംസ്കാരമെന്നും വിപ്ലവം പ്രസംഗിക്കലാണ്‌ വികസനമെന്നുംകരുതുന്നവരുണ്ടാവാം അറിഞ്ഞുകൊണ്ടോ, അല്ലതെയോ (അറിഞ്ഞുകൊണ്ടെന്നു പറയുമ്പോ, പാഷാണത്തില്‍ കൃമികളായ ഒരു ഭൂരിപക്ഷം, അവരുടെ ലാഭത്തിന്‌ വേണ്ടി പ്രസംഗം തൊഴിലാക്കിയിരിക്കുന്ന ഇവര്‍ക്ക് സാധാരണക്കരന്റെ വികാരം ചൂഷണം ചെയ്ത് അതില്‍ നിന്നപ്പമുണ്ടാക്കണമെന്നെയുള്ളൂ സാഹിത്യനായകന്മാരായറിയപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇത്തരം അധമജീവികളാണ്‌). ചെറുക്ലാസുമുതല്‍ നല്ലരീതിയില്‍ പെരുമാറാന്‍ പഠിച്ചാല്‍ ഇന്നുള്ള റാഗിങ് തുടങ്ങിയ സാമൂഹ്യവിപത്തുകളില്‍ നിന്നുപോലും കുറവുണ്ടാകും അല്ലെങ്കില്‍ ഇല്ലാതാവും. ജോലിചെയ്ത് ജീവിക്കുന്നതാണ്‌ മാന്യത എന്നറിയാത്തവര്‍ മറ്റുള്ളവരുടെത് പിടിച്ചു പറിച്ച് ജീവിക്കും. പിന്നെ കലവാസനപോലെ ജന്മം കൊണ്ട് കിട്ടുന്ന കുടില വാസനകളെ പൂറ്ണ്ണമായും ഇല്ലായ്മ ചെയ്യാനാകില്ല എന്നിരുന്നാലും കുറക്കാം. ജയ് ഹിന്ദ്.