Thursday, March 20, 2008

കേരളത്തിന്റെ പീഡാനുഭവ മാസം

ലോക രക്ഷയ്ക്കായി, മനുഷ്യപുത്രനായി അവതരിച്ച യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോടനുബന്ധിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മയില്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം കേരളത്തിലെ ക്രൈസ്തവരും ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഈ വിശുദ്ധ ദിനങ്ങളില്‍, കേരളത്തിലെ ഒരുകൂട്ടം ദുര്‍ബലര്‍ക്ക്‌ ഇത്‌ അതിജീവനത്തിനായുള്ള പീഡാനുഭവത്തിന്റെയും കൈപ്പുനീരിന്റെയും; അധികാര വര്‍ഗ്ഗക്കൊതി നടത്തുന്ന ക്രൂശീകരണത്തിന്റെയും ദുര്‍ദിനങ്ങള്‍.

ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങളും ഭരണകൂടത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഹ്രസ്വദൃഷ്ടികളുടെയും പിടിവാശിമൂലം ഒരിക്കലും പരിഹരിക്കാനാവാത്ത സംഘര്‍ഷങ്ങളായും പ്രശ്നങ്ങളായും പരിണമിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരതയുടെ ഈ ചാട്ടവാറടിയില്‍ പുളയുന്നത്‌ സമൂഹത്തിലെ നിര്‍ധനരും നിസഹായരുമായ ദുര്‍ബല വിഭാഗങ്ങളാണ്‌.

കഴിഞ്ഞ അരനൂറ്റാണ്ടായി കയറിക്കിടക്കാനൊരു വീടും കൃഷി ചെയ്യാനിത്തിരി മണ്ണും കൊതിക്കുന്നവരാണ്‌ ആദിവാസികളും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും അധസ്ഥിത വിഭാഗങ്ങളില്‍ നിന്ന്‌ പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരുമടങ്ങുന്ന ജനസമൂഹം. മാറി മാറി വന്ന പരിഷ്കൃത ഭരണകൂടങ്ങളെല്ലാം അനുവര്‍ത്തിച്ച ആദിവാസി വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം മൂന്ന്‌ സെന്റ്‌ ഭൂമിയും അതിലൊരു കൂരയും അതടങ്ങുന്ന ലക്ഷംവീട്‌ കോളനിയും മാത്രമായി ഇവരുടെ അതിജീവന താല്‍പ്പര്യങ്ങള്‍ ഭരണവര്‍ഗ്ഗവും ഉദ്യോഗസ്ഥ മേധാവിത്തവും തളച്ചിടുകയായിരുന്നു. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും മുറവിളികളാണ്‌ ചെങ്ങറയില്‍ നിന്നും കേള്‍ക്കുന്നത്‌. എന്നാല്‍ അതിന്‌ ചെവിടോര്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക്‌ മാന്യമായ പരിഹാരം കണ്ടെത്താനും അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണകൂടത്തിനും മനസില്ല. വലിയൊരു രക്തച്ചൊരിച്ചിലിന്റെ സാഹചര്യമാണ്‌ ഇതുമൂലം സംജാതമായിട്ടുള്ളത്‌. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്‌ എന്ന പുതിയ നിലവിളിയാണ്‌ ഇവരില്‍ നിന്ന്‌ ഉയരുന്നത്‌.

ഇതിന്‌ സമാനമായ പീഡന പര്‍വ്വമാണ്‌ മൂലമ്പിള്ളിയിലെ നിസ്സഹായരും ഈ ഈസ്റ്റര്‍ ദിനങ്ങളില്‍ നേരിടുന്നത്‌. വല്ലാര്‍പാടം പദ്ധതിയോടനുബന്ധിച്ചുള്ള നാലുവരി പാത നിര്‍മ്മിക്കാന്‍ കുടിയിറക്കപ്പെട്ടവര്‍ പെരുവഴിയോരത്ത്‌ വേനല്‍മഴ നനഞ്ഞ്‌ നഷ്ടപ്പെട്ട തങ്ങളുടെ ജീവനോപാധികളെയും പഠനോപാധികളെയും കുറിച്ച്‌ ഓര്‍ത്ത്‌ കണ്ണീര്‍ വാര്‍ത്ത്‌ കഴിയുകയാണ്‌. ഈ ദുഃഖവെള്ളിയും ഈസ്റ്ററുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തിലുള്ള ക്രൂശീകരണമാണ്‌. അവരുടെയും ന്യായമായ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത പീലാത്തോസായി ഭരണകൂടവും യൂദാസായി ജില്ലാ റവന്യൂ ഭരണ നേതൃത്വവും വിലസുകയാണിവിടെ.

ഇതിനിടയിലാണ്‌ അപ്രതീക്ഷിതമായി കടന്നുവന്ന വേനല്‍മഴ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുമേല്‍ നഷ്ടത്തിന്റെ ചാട്ടവാറടികള്‍ വീഴ്ത്തിയത്‌. ബാങ്കുകളില്‍ നിന്ന്‌ ലോണെടുത്തും ബ്ലേഡു കമ്പനികളില്‍ നിന്ന്‌ കൊള്ളപ്പലിശക്ക്‌ കടം വാങ്ങിയുമാണ്‌ കുട്ടനാട്ടിലെ കര്‍ഷകര്‍ ഇത്തവണ വിത്തു വിതച്ചത്‌. 115 ദിവസം കൊണ്ട്‌ മൂപ്പെത്തുന്നതും അധിക വിള നല്‍കുന്നതുമായ നെല്ലായിരുന്നു ഇവരെല്ലാം വിതച്ചത്‌. അവരുടെ അത്യധ്വാനം നൂറുമേനിയായി കതിരണിഞ്ഞപ്പോള്‍ അത്‌ കൊയ്തെടുക്കാന്‍ കുട്ടനാട്ടിലെ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ സമ്മതിച്ചില്ല. കൊയ്ത്തു യന്ത്രം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. മൂന്നാം തീയതി മുതല്‍ 15-ാ‍ം തീയതി വരെ കൊയ്ത കറ്റകളില്‍ ഒരു മണിപോലും അവര്‍ക്ക്‌ ലഭിച്ചില്ല. വേനല്‍മഴയില്‍ എല്ലാം നശിച്ചു. അപ്പോഴും ഹെറോദോസിനെ പോലെ നിസ്സംഗത പുലര്‍ത്തുകയായിരുന്നു ഭരണകൂടം. ഈ നഷ്ടത്തിന്റെ പാടത്തു നിന്ന്‌ രാഷ്ട്രീയ കതിരുകള്‍ കൊയ്യാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം....

അതെ കേരളം കടന്നു പോകുന്നത്‌ സമാനതകളില്ലാത്ത പീഡാനുഭവ ദിനങ്ങളിലൂടെയാണ്‌.

0 comments :