Tuesday, March 11, 2008

പിണറായി വിജയന്‍ അല്‍പ്പംകൂടി പക്വത കാണിക്കണമായിരുന്നു

ഏഴു നിരപരാധികളെ തെരുവില്‍ വെട്ടിവീഴ്ത്തിയ രാഷ്ട്രീയ പൈശാചികതയ്ക്കെതിരെ ജനമനസാക്ഷി ഉണര്‍ന്നിരുന്നപ്പോള്‍ പ്രതികരിക്കാനോ അരുംകൊലകളെ അപലപിക്കാനോ തയ്യാറാകാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങള്‍ എരിതീയില്‍ എണ്ണ പകരുന്നതായിരുന്നു.

കണ്ണൂരിലെ ചോരക്കളികള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടയിലാണ്‌ ധാര്‍ഷ്ട്യത്തിന്റെയും ഗുണ്ടാസംസ്കാരത്തിന്റെയും സ്വരത്തില്‍ ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കരകുളത്ത്‌ സിപിഎം ലോക്കല്‍കമ്മറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കുന്ന രീതിയില്‍ പിണറായി വിജയന്‍ ചില പ്രസ്താവനകള്‍ നടത്തിയത്‌.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫുമായി ചേര്‍ന്ന്‌ ആര്‍എസ്‌എസ്‌ നടത്തിയ ഗൂഡാലോചനയാണ്‌ കണ്ണൂരിലെ കൊലപാതക പരമ്പരകള്‍ക്ക്‌ അടിസ്ഥാനമെന്ന്‌ അതിന്‌ വഴങ്ങില്ലെന്നും ആര്‍എസ്‌എസിന്റെ കൊലക്കത്തികണ്ട്‌ ഭയക്കുകയില്ലെന്നും കൊന്നുതള്ളാന്‍ വന്നാല്‍ നിന്നുതരില്ലെന്നുമൊക്കെയായിരുന്നു പിണറായി വിജയന്റെ പ്രഖ്യാപനം.

ആ പ്രഖ്യാപനങ്ങള്‍ കേട്ട്‌ അണികള്‍ അത്യാവേശപൂര്‍വ്വം കയ്യടിച്ചത്‌ സ്വാഭാവികം. പാര്‍ട്ടി അണികളെ തെരുവില്‍ കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധം ചമക്കാന്‍ നേതൃത്വം നല്‍കേണ്ടതും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്‌. അതും സ്വാഭാവികം. എന്നാല്‍ എരിരീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ അണികളില്‍ ആവേശം ഉണര്‍ത്താനുതകുന്ന പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പും വിലയിരുത്തലുകളും ഒരിക്കലും പിണറായി വിജയനെപോലെയുള്ള ഒരു നേതാവില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല.

കണ്ണൂര്‍ സംഭവം വലിച്ചുനീട്ടി ന്യൂഡല്‍ഹിയില്‍ വരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്‌എസും സംഘപരിവാറും ശ്രമിക്കുന്ന സാഹചര്യത്തിലാണ്‌ അതിനേക്കാള്‍ നികൃഷ്ടമായ രീതിയില്‍ അണികളെ ഇളക്കിവിടാന്‍ പിണറായിവിജയന്‍ ശ്രമിച്ചതെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല. കണ്ണൂരിലെ മനുഷ്യക്കുരുതിയെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു പാര്‍ട്ടി പ്രമുഖരും സാംസ്കാരിക സാമുദായിക നായകരും അപലപിച്ചപ്പോഴും മൗനം പാലിക്കുകയായിരുന്നു പിണറായി വിജയന്‍ എന്നോര്‍ക്കണം. ഇതേക്കുറിച്ച്‌ നിരവധി ഭാഗങ്ങളില്‍നിന്ന്‌ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതേതുടര്‍ന്ന്‌ അദ്ദേഹം മൗനം ഭഞ്ജിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത്‌ സഹനത്തിന്റെയോ സഹവര്‍ത്തിത്വത്തിന്റെയോ സഹകരണത്തിന്റേയോ അന്തരീക്ഷമല്ല, മറിച്ച്‌ പ്രതികാരദാഹികളായി പകരം ചോദിക്കാന്‍ അണികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള കൊലവിളിയായിരുന്നു അദ്ദേഹത്തില്‍നിന്നും ഉണ്ടായത്‌.

ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‌ മുന്‍കൈ എടുക്കാമെന്നും അണികളെ അക്രമപാതയില്‍നിന്ന്‌ പിന്തിരിപ്പിക്കാമെന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആര്‍എസ്‌എസും ബിജെപിയും സമ്മതിച്ചതില്‍നിന്ന്‌ ഒരുകാര്യം വ്യക്തമാണ്‌. കണ്ണൂരിലെ ചോരക്കളിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഈ പാര്‍ട്ടികളിലെ നേതാക്കളൊക്കെത്തന്നെയാണ്‌. ആ കുറ്റസമ്മതം ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ ഒരുവിധത്തിലും അനുരഞ്ജനത്തിന്‌ തയ്യാറല്ല മാര്‍ക്സിസ്റ്റുപാര്‍ട്ടി എന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു. വെട്ടിയും കുത്തിയും കൊന്ന്‌ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക്‌ അഭിമാനിക്കാമെങ്കിലും ഇരുവിഭാഗങ്ങളിലും പിടഞ്ഞുവീണുമരിക്കുന്നത്‌ നിരപരാധികളും സാധാരണക്കാരുമാണ്‌. അവരുടെ അമ്മയുടെ ഭാര്യയുടെ സഹോദരിയുടെ മകളുടെ അച്ഛന്റെ സഹോദരന്റെ മകന്റെ കണ്ണീര്‍തുടക്കാനോ തീരാനഷ്ടം പരഹരിക്കാനോ വിജയനെപ്പോലെയുള്ളവര്‍ നടത്തുന്ന കൊലവിളികള്‍ക്ക്‌ സാധിക്കുകയില്ല എന്നത്‌ മറ്റാരെക്കാളും നന്നായി അദ്ദേഹത്തിനറിയാം. എന്നിട്ടാണ്‌ ആയുധശക്തിയുടെ പാഞ്ചജന്യം മുഴക്കാന്‍ അദ്ദേഹം തയ്യാറായിട്ടുള്ളത്‌.

ഇവിടെ ഇന്ന്‌ കേരളഹൈക്കോടതി ജസ്റ്റിസ്‌ വി രാംകുമാര്‍ നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നുണ്ട്‌. ജനപ്രതിനിധികളടക്കമുള്ളവരാണ്‌ കണ്ണൂരിലെ മനുഷ്യക്കുരുതിക്ക്‌ ആളും അര്‍ത്ഥവും സംരക്ഷണവും നല്‍കി അണികളെ ചാവേറുകളാക്കുന്നതെന്നാണ്‌ കോടതിയുടെ നിരീക്ഷണം. കേരളപോലീസ്‌ കഴിവുള്ള അന്വേഷകരുടെ സംഘമാണെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം അവര്‍ കളിപ്പാട്ടങ്ങളായി മാറിയിരിക്കുകയാണെന്നും അതുകൊണ്ട്‌ പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങാത്ത കേന്ദ്രസേനയെ ആവശ്യമെങ്കില്‍ കണ്ണൂരില്‍ ശ്രമസമാധാനം പാലിക്കാന്‍ നിയോഗിക്കണമെന്നുമാണ്‌ കോടതി വിലയിരുത്തിയത്‌.

വിവേകത്തിന്റെ ഈ സ്വരങ്ങളും കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്നവരുടെ നിലവിളികള്‍ ക്രമസമാധാനം പാടെ തകരുന്നതുകൊണ്ട്‌ കണ്ണൂര്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നിസഹായതയും ഒന്നും പക്ഷെ പിണറായി വിജയനെപ്പോലെയുള്ള നേതാക്കള്‍ക്ക്‌ ശ്രദ്ധകൊടുക്കേണ്ട വിഷയമേ അല്ല എന്നു വരുമ്പോഴാണ്‌ തെരുവില്‍ കൊലവിളികള്‍ ഉയരുന്നത്‌ കബന്ധങ്ങള്‍ ചിതറിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ പിണറായിയെപോലെയുള്ള നേതാക്കള്‍ സംയമനം പാലിച്ചാല്‍ കണ്ണൂരിനെ മനുഷ്യക്കുരുതിയില്‍നിന്ന്‌ മോചിപ്പിക്കാനാവുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല.

4 comments :

  1. Nishedhi said...

    ഇവരില്‍നിന്നും ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കുന്ന നമുക്കാണു തെറ്റിയത്‌.

  2. മായാവി.. said...

    he is born criminal.ഇവരില്‍നിന്നും ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കുന്ന നമുക്കാണു തെറ്റിയത്‌.

  3. John honay said...
    This comment has been removed by the author.
  4. John honay said...

    കണ്ണുരില്‍ നിന്നു വന്ന ഏതു നേതാക്കന്മാര്‍ക്കാണു ‍ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തത്.ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇതില്‍ നിന്നു
    ഒഴിവല്ല.കണ്ണൂര്‍കാര്‍ക്ക് ഇവരെ ഒറ്റപ്പെടുത്താന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ കൈവിട്ടു പോയി എന്നതാണ് ദുഖകരമായ സത്യം