Tuesday, March 25, 2008

പവാറിനെ കാണാന്‍ പോലും കൊടുത്തില്ല!

ഗണപതി കല്യാണം പോലെയാണ്‌ പണ്ടേ കേരളത്തിനുള്ള കേന്ദ്ര സഹായം. നാളെ നാളെ... നീളെ നീളെ...

കേന്ദ്ര സാഹായം കാത്തു കിടക്കുന്നതിലും ഭേദം നാളെ നാളെ നറുക്കെടുപ്പ്‌ എന്ന്‌ വിളിച്ചു പറഞ്ഞു നടക്കുന്ന ലോട്ടറി കച്ചവടക്കാരനോട്‌ രണ്ട്‌ ലോട്ടറി വാങ്ങി പരീക്ഷിക്കുന്നതു തന്നെയാണ്‌!

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി കണ്ടു പഠിക്കാന്‍ വന്ന കേന്ദ്ര പഠന സംഘം കോഴിക്കാലും തവളയിറച്ചിയും തിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉല്ലസിച്ചും മടങ്ങിയത്‌ നാം കണ്ടതാണ്‌. നാവിനെല്ലില്ലെന്നതിനാല്‍ മന്ത്രി സുധാകരന്‍ ആ തീറ്റിപ്പണ്ടാരങ്ങളെ കണക്കിനു 'കൊട്ടു'കയും ചെയ്തിരുന്നു.

തിന്നുമുടിച്ചു പോയ പഠന സംഘം കനിഞ്ഞു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിച്ച നക്കാപ്പിച്ച സഹായത്തില്‍ ഇനിയും എണ്‍പത്തിനാലു കോടി കിട്ടാനുണ്ട്‌!

ഇക്കാര്യത്തില്‍ കേരളത്തിന്‌ യാതൊരു ഉറപ്പും കിട്ടിയിട്ടില്ലെന്ന്‌ നമ്മുടെ മന്ത്രി സത്തമന്മാര്‍ തുറന്നു സമ്മതിക്കുന്നു!

അതിനിടെയാണ്‌ കേരളത്തിന്റെ നട്ടെല്ലൊടിച്ച്‌ വേനല്‍മഴ നാശനഷ്ടം വിതച്ചത്‌.

'കേന്ദ്രത്തിലെ പഹയന്മാര്‍' വരും; വരാതിരിക്കില്ല, പ്രതീക്ഷമാത്രം ആശ്രയം എന്ന പല്ലവി പാടി പ്രശ്നത്തില്‍ നിന്നും മുഖം തിരിക്കുകയാണ്‌ കേരളത്തിലെ ഇടതു വലതു നേതാക്കള്‍.

ഇന്നലത്തെ കാര്യം തന്നെ നോക്കുക. ശരത്‌ പവാര്‍ എന്ന പവറു കൂടിയ മന്ത്രിയെ കാണാന്‍ പോയ നമ്മുടെ രാജേന്ദ്രന്‍, മാത്യു ടി തോമസ്‌ എന്നീ പുംഗവന്മാര്‍ക്ക്‌ പണ്ടാരോ കൊച്ചിയില്‍ കോണകം വാങ്ങാന്‍ പോയ ഗതിയാണു വന്നത്‌!
പവാറിനെ കാണാന്‍ പോലും കൊടുത്തില്ല!

അതേസമയം നമ്മുടെ കിങ്ങിണിക്കുട്ടന്‍ മുരളീധരന്‍ നേരെ പവാറിനെപ്പോയി കണ്ട്‌ 'ഉറപ്പു' വാങ്ങിയതു കണ്ടോ?

അതാണ്‌ ബ്ലഡ്ഗ്രൂപ്പിന്റെ ഗുണം. ഭരിക്കാനറിയാവുന്ന തന്തയുടെ മകനാണ്‌ കിങ്ങിണിക്കുട്ടന്‍!

കേരളത്തില്‍ തേരാപ്പാര നടന്ന്‌ പ്രസംഗവെടി ഉതിര്‍ക്കാനല്ലാതെ ഇവിടത്തെ ഇടതു വലതു നേതാക്കളെക്കൊണ്ട്‌ ഒരു ചുക്കിനും കൊള്ളില്ലെന്ന്‌ കേന്ദ്രം ഭരിക്കുന്ന മാടമ്പിമാര്‍ക്ക്‌ അന്നുമറിയാം ഇന്നുമറിയാം!

ഒന്നുമറിയാത്തത്‌ നമ്മള്‍ വോട്ടര്‍മാര്‍ക്കു മാത്രമാണ്‌!

1 comments :

  1. ~nu~ said...

    ഈ മന്ത്രിമാരും, പ്രതിപക്ഷനേതക്കളും ഒരുമിച്ചു കേന്ദ്രത്തില്‍ ചെന്നു കര്യം പറഞ്ഞിരുന്നേല്‍ വല്ലോം നടന്നേനെ. എന്തു ചെയ്യാം കഴുതകളായ കേരള ജനതയെ പറ്റിക്കാമെന്ന് നേതാക്കള്‍ക്കറിയാം.