Saturday, March 15, 2008

ബുഷ്‌ അല്ല; മന്‍മോഹനും സോണിയയുമാണ്‌ ശാപങ്ങള്‍

ലോകപോലീസ്‌ ചമയുന്ന 'അങ്കിള്‍ സാമിന്റെ' യാങ്കി കഴുകന്‍ കണ്ണുകള്‍, ഇപ്പോള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഇന്ത്യയിലേക്ക്‌, പ്രത്യേകിച്ച്‌ കേരളത്തിലേക്കും ബംഗാളിലേക്കും തിരിഞ്ഞതിനു പിന്നിലെ നീചവും നികൃഷ്ടവുമായ ലക്ഷ്യം ലോകത്തിനു മുഴുവന്‍ ബോധ്യമാകുന്നതാണ്‌.

ആഗോളീകരണത്തിന്റെയും മൂലധന സമാഹരണത്തിന്റെയും അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യത്തിന്റെയും സേവകരാക്കി മന്‍മോഹന്‍ സിംഗിനെയും സോണിയയെയും പരിണമിപ്പിച്ച്‌ അമേരിക്കന്‍ ആയുധവ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ ഇന്ത്യയെ അടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ വിഘാതം നില്‍ക്കുന്നത്‌ ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളാണ്‌. അമേരിക്കന്‍ നിര്‍ബദ്ധങ്ങളും സമ്മര്‍ദ്ദങ്ങളും നിരന്തരം, നിരവധിയുണ്ടായിട്ടും ആണവകരാറില്‍ ഇന്ത്യ ഒപ്പിടാത്തത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലമാണ്‌. ഈ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്‌ വരുംകാലത്ത്‌ അതേ സ്വയംശീര്‍ഷതയോടെ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാനാവില്ല എന്ന്‌, ചതുരുപായങ്ങളിലൂടെ, കോണ്ടലിസ റൈസും അവരുടെ വാലാട്ടിയായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ റൊണന്‍ സെന്‍ ഉള്‍പ്പെടെയുള്ളവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

ഈ നിര്‍ബന്ധത്തിന്‌ മറ്റൊരു മാനം നല്‍കാനാണ്‌ ഇപ്പോള്‍ കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ റിപ്പോര്‍ട്ട്‌ ബോധപൂര്‍വ്വം അമേരിക്ക പുറത്തുവിട്ടിട്ടുള്ളത്‌. അബു ഗരീബും ഗ്വാണ്ടനാമയും അമേരിക്കക്ക്‌ വരുത്തിവച്ച നാണക്കേടും ഇറാക്ക്‌ അധിനിവേശ കാലത്ത്‌ അമേരിക്കന്‍ പട്ടാളക്കാര്‍ യുദ്ധത്തടവുകാരോട്‌ അനുവര്‍ത്തിച്ച മൃഗീയതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലോകത്തൊരിടത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയ്ക്കുമുന്നില്‍ ഒന്നുമല്ലെന്ന്‌ വ്യക്തമാണ്‌.

അമേരിക്കക്ക്‌ എന്നല്ല ഏതു രാഷ്ട്രത്തിനും മറ്റൊരു രാഷ്ട്രത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാം, പുറത്തുവിടാം. അമേരിക്ക എല്ലാവര്‍ഷവും ഇത്തരം റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌ അമേരിക്കന്‍ കോണ്‍സ്രസിന്റെ ആവശ്യപ്രകാരമാണ്‌. ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ നിന്ന്‌ സാമ്പത്തിക സഹായം പറ്റിയിരുന്ന രാഷ്ട്രങ്ങളെക്കുറിച്ചായിരുന്നു ഇങ്ങനെ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നത്‌. പിന്നീടത്‌ യുഎന്നിലെ എല്ലാ അംഗരാഷ്ട്രങ്ങളെക്കുറിച്ചുമായി. ശീതസമരം ഒഴിഞ്ഞ്‌ ഏകധ്രുവ ലോകം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ ലോകപോലീസ്‌ ചമയുന്ന അമേരിക്കക്ക്‌ ഇത്തരം റിപ്പോര്‍ട്ട്‌ അവരുടെ വാണിജ്യ-സാമ്പത്തികാധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക്‌ യോജിക്കും വിധം തയ്യാറാക്കാന്‍ കഴിയും.

എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കടന്നുകയറ്റത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാനാണ്‌ ബുഷും മറ്റ്‌ ആരാച്ചാര്‍മാരും ശ്രമിക്കുന്നതെങ്കില്‍ അതംഗീകരിക്കാന്‍ അഭിമാനബോധവും സ്വയം ശീര്‍ഷത്വവുമുള്ള ഒരു രാഷ്ട്രവും അതിലെ പൗരന്മാരും തയ്യാറാവുകയില്ല. അമേരിക്കന്‍ ജനതയെ അല്ല ലോകം വെറുക്കുന്നത്‌, മറിച്ച്‌ അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്ന അധികാര വ്യാപന താല്‍പ്പര്യങ്ങളെയാണ്‌.

ഈ പശ്ചാത്തലത്തില്‍ വേണം അമേരിക്ക പുറത്തുവിട്ടിട്ടുള്ള കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ ധ്വംസനങ്ങളെ വിലയിരുത്തേണ്ടത്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയും നന്ദിഗ്രാമിലെ 'പാര്‍ട്ടിക്കൊല'യും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു; എന്നെന്നും എതിര്‍ക്കപ്പെടേണ്ടതുമാണ്‌. ഇതുപറയുമ്പോഴും ഗുജറാത്തടക്കമുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിന്റെ അനുമതിയോടെയും അറിവോടെയും നടന്നിട്ടുള്ളതും നടക്കുന്നതുമായ പൗരാവകാശ ലംഘനങ്ങളുടെ ഏഴ്‌ അയലത്തെത്തുന്നതല്ല അമേരിക്ക പുറത്തുവിട്ടിട്ടുള്ള കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ പ്രശ്നങ്ങള്‍. വെടക്കാക്കി തനിക്കാക്കുന്ന നിന്ദ്യമായ നടപടിക്കാണ്‌ ഈ റിപ്പോര്‍ട്ടിലൂടെ അമേരിക്ക ശ്രമിക്കുന്നത്‌. വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ അശ്ലീലഭരിതമാണ്‌ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ ഈ കരുതലും വിങ്ങലുമൊക്കെ.

അമേരിക്കയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ്‌ ഈ റിപ്പോര്‍ട്ട്‌ തള്ളിക്കളയുന്നു എന്നുപറയാന്‍ ലോകസഭ സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയും പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷിയും തയ്യാറായി എന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ലോകസമക്ഷം ഇന്ത്യയുടെ യശസ്സിനെയും സ്വയംശീര്‍ഷത്വത്തെയും അധിക്ഷേപിക്കുന്ന ഈ റിപ്പോര്‍ട്ടിനെ അപലപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗോ യുപിഎ അദ്ധ്യക്ഷ സോണിയയോ തയ്യാറായിട്ടില്ല എന്നതാണ്‌ ഇന്ത്യക്കാരെ മുഴുവന്‍ വേദനിപ്പിക്കുന്ന വിഷയം. അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ അഞ്ചാം പത്തികളാകാന്‍ അഭിമാനക്ഷതമില്ലാത്ത ഇത്തരം നപുംസകങ്ങളാണ്‌ ഇന്ത്യയുടെ എക്കാലത്തെയും ശാപം. നപുംസകങ്ങളെ മുന്നില്‍ നിര്‍ത്തി യുദ്ധം ജയിച്ച പാരമ്പര്യമുള്ള ഒരു സംസ്കാരത്തെ അതേ തന്ത്രങ്ങളിലൂടെ കീഴടക്കാനാണ്‌ അങ്കിള്‍ സാം ശ്രമിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തേണ്ടതും അപലപിക്കേണ്ടതും ബുഷിനെയല്ല മറിച്ച്‌ കളിമണ്‍ പാദങ്ങളുള്ള നേതാക്കളായ മന്‍മോഹനെയും സോണിയയെയുമാണ്‌.

1 comments :

  1. കടവന്‍ said...

    അപ്പൊ സ്ഖാവ് പറയുന്നത്, ബംഗാളൂം കേരളവുമ്- സ്വര്ഗത്തിന്റെ ബ്രാന്ചുകളാണെന്നാണോ