Tuesday, March 25, 2008

തവളക്കാലും കരിമീനും തിന്ന്‌ ക്ഷേത്ര ദര്‍ശനം നടത്താന്‍ കേന്ദ്രത്തില്‍നിന്ന്‌ ഒരുത്തനും വരണ്ട

കാലംതെറ്റി പെയ്ത മീനമഴ സൃഷ്ടിച്ച കനത്ത നഷ്ടത്തിലാണ്‌ കേരളത്തിലെ കര്‍ഷകരെല്ലാം തന്നെ. പ്രാഥമികമായ കണക്കെടുപ്പില്‍ 150 കോടി രൂപയുടെ നഷ്ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌. നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ച കര്‍ഷകര്‍ക്ക്‌ ഏക്കറൊന്നിന്‌ 10,000 രൂപ വീതം സമാശ്വാസ തുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ കര്‍ഷകരുടെ നഷ്ടം പൂര്‍ണ്ണമായല്ലെങ്കിലും മാന്യമായി പരിഹരിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. 150 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പേമാരി ദുരിതാശാ്വ‍സത്തിനായി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.

ചട്ടങ്ങളും നടപടി ക്രമങ്ങളുമനുസരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന നിരീക്ഷകസംഘം ഇവിടെയെത്തി കണക്കെടുപ്പ്‌ നടത്തിയ ശേഷമേ ദുരിതാശ്വാസ തുക ലഭിക്കുകയുള്ളൂ. ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രിമാരായ കെ.പി.രാജേന്ദ്രനും മാത്യു പി. തോമസും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയുമടക്കം നിരവധി നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കാണാന്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലുണ്ട്‌. ഇവരുടെ ദൗത്യം ഫലവത്താകുമെന്ന്‌ തന്നെ പ്രതീക്ഷിക്കുക.

ഇപ്പോള്‍ കഴിഞ്ഞ മഴക്കാലത്തുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ തോന്ന്യാസങ്ങളാണ്‌ ഞങ്ങളുടെ മനസില്‍ മുള പൊട്ടുന്നത്‌. വെള്ളപ്പൊക്കക്കെടുതി നേരിട്ടു കാണാനെന്ന വ്യാജേന നാടാകെ സഞ്ചരിച്ച്‌ തവളക്കാലും കരിമീനും തിന്ന്‌ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം തൊഴുത്‌ അവിടെനിന്ന്‌ പ്രസാദം വാങ്ങി സന്തുഷ്ടരായാണ്‌ ആ സംഘം മടങ്ങിപ്പോയത്‌. അന്ന്‌ അവരെ അനുയാത്ര ചെയ്ത മന്ത്രി ജി. സുധാകരന്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ ഈ സംഘത്തിന്റെ 'തീറ്റി' ചെലവിനായി 60 ലക്ഷം രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്‌. അന്ന്‌ ഇവിടെനിന്ന്‌ വയറുനിറയെ വിശിഷ്ട ഭോജ്യങ്ങള്‍ കഴിച്ച്‌ ഏമ്പക്കവും വിട്ട്‌ തലസ്ഥാന നഗരിയിലേക്ക്‌ വിമാനം കയറിയ ആ ഉദ്യോഗസ്ഥ ഭീകരന്മാര്‍ കേരളത്തിന്റെ നഷ്ടം വേണ്ട രീതിയില്‍ വിലയിരുത്തുകയും അത്‌ പരിഹരിക്കുന്നതിനാവശ്യമായ പണം അനുവദിക്കാനുള്ള ശിപാര്‍ശ നല്‍കുകയോ ഉണ്ടായില്ല. എങ്കിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ച്‌ അവര്‍ അല്‍പ്പം തുകയ്ക്ക്‌ കേരളത്തിനര്‍ഹതയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഒരിക്കലും കേരളത്തിന്റെ ആവശ്യത്തിന്‌ ഉതകുന്നതായിരുന്നില്ല അവര്‍ ശിപാര്‍ശ ചെയ്ത തുക. എന്നിട്ടും ആ തുകയില്‍ 84 കോടി രൂപ ഇനിയും കേരളത്തിന്‌ കിട്ടാനുണ്ട്‌.

ഈ അനുഭവം ഉള്ളതുകൊണ്ടാണ്‌ തവളക്കാലും കരിമീനും തിന്നാന്‍ കേന്ദ്രത്തില്‍ നിന്ന്‌ ഒരുത്തനും ഇങ്ങോട്ട്‌ വരേണ്ട എന്ന ജി. സുധാകരന്റെ നിലപാട്‌ സ്വീകാര്യമായി തീരുന്നത്‌.

കേന്ദ്രന്മാരുടെ നടപടി ഇത്തരത്തില്‍ കേരളവിരുദ്ധമാകുമ്പോള്‍ അതിനെ തോല്‍പ്പിക്കാനുള്ള മത്സരത്തിലാണെന്ന്‌ തോന്നുന്നു സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷവും. മീനമഴയില്‍ തകര്‍ന്നു തരിപ്പണമായ കര്‍ഷകമനസുകളില്‍ വികല രാഷ്ട്രീയത്തിന്റെ വിത്തുവിതച്ച്‌ നൂറുമേനി കൊയ്യാനാണ്‌ ഇവരുടെ ശ്രമം.

കേരളത്തിന്റെ നഷ്ടം ബൃഹത്താണ്‌. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ഒരു സര്‍വ്വകക്ഷി സംഘമായിരുന്നു കേരളത്തിന്റെ അവസ്ഥ കേന്ദ്രത്തെ ബോധിപ്പിക്കാന്‍ ഇവിടെ നിന്ന്‌ പോകേണ്ടിയിരുന്നത്‌. ആ സംഘത്തെ മുഖ്യമന്ത്രി തന്നെ നയിക്കുകയും വേണമായിരുന്നു. എന്നാല്‍ 'കൃത്യാന്തര ബാഹുല്യം' മൂലം കേരളകര്‍ഷകന്റെ അപരിഹാര്യമായ നഷ്ടങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കെണ്ടുവരാനായി ന്യൂഡല്‍ഹി വരെ പോകാന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ സമയമില്ലാതെ പോയി. കെ.പി.രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘത്തെക്കാണാന്‍ കൃഷിമന്ത്രി ശരത്‌ പവാറിന്‌ സമയവും ഉണ്ടായില്ല. ക്രിക്കറ്റ്‌ മത്സരമായിരുന്നു അദ്ദേഹത്തിന്‌ പ്രധാനം. അതിന്റെ ചര്‍ച്ചക്കായി മുംബൈയ്ക്ക്‌ പോകാനായിരുന്നു പവാറിന്‌ താല്‍പ്പര്യം.

പവാറിനെ നേരിട്ട്‌ കാണാനാവാതെ രാജേന്ദ്രനും മാത്യു പി.തോമസും അടങ്ങുന്ന സംഘം ഇളിഭ്യരായപ്പോള്‍ എന്‍സിപി നേതാക്കളായ കെ.മുരളീധരനും കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിക്കും ശരത്‌ പവാറിനെ നേരിട്ട്‌ കണ്ട്‌ കേരളത്തിന്റെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചു!

ഇതേ അനുഭവമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സംഘത്തിനുണ്ടായത്‌. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയ്ക്കും മന്‍മോഹന്‍ സിംഗിനെ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ മാത്രമാണ്‌ കെ.പി.രാജേന്ദ്രനടക്കമുള്ള ഔദ്യോഗിക സംഘത്തിന്‌ അവസരം ലഭിച്ചത്‌.

അതായത്‌ ഒരു തൊമ്മനും ഭേദമല്ല എന്ന്‌ ഒരിക്കല്‍ കൂടി നമ്മെയൊക്കെ ബോധ്യപ്പെടുത്താന്‍ മാത്രമെ ഇവരുടെ ഈ നാട്യങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളൂ. തവളക്കാല്‌ തിന്നാനെത്തുന്ന കേന്ദ്രനും പേമാരിദുരന്തത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഇവിടുത്തെ നേതാക്കളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌. നഷ്ടം സംഭവിക്കാന്‍ എന്നും കര്‍ഷകര്‍ മാത്രം. ഈ ദുരന്തത്തില്‍ നിന്ന്‌ കേരളീയര്‍ക്ക്‌ മോചനമില്ല.

1 comments :

  1. Nishedhi said...

    ധന സമാഹരണ കാര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം ഇനിയെങ്കിലും കേരളം തുടങ്ങേണ്ടതാണു. കേന്ദ്രന്മാരുടെ കാലുകഴുകിയ വെള്ളം എത്ര കുടിച്ചാലും നമ്മുടെ ഭരണാധികാരികള്‍ പഠിക്കില്ല! രണ്ടുമാസം കഴിഞ്ഞാല്‍ വര്‍ഷക്കെടുതിയിലും വീണ്ടും ഈ നാടകം ആവര്‍ത്തിക്കും!