Thursday, November 22, 2007

വ്യാഴം മാറിയാലും ശനി മാറില്ല!

'ഞങ്ങടെ പോലീസ്‌ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ?'
എന്നാണിപ്പോള്‍ എഐവൈഎഫുകാരുടെ മുദ്രാവാക്യ നിലവിളി!

സിപിഐയിലെ ചെറുപ്പക്കാര്‍ നാടുമുഴുവന്‍ നടന്ന്‌ പോലീസിന്റെ 'പെട'
വാങ്ങുകയാണ്‌. കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും
കിട്ടുന്നതിനേക്കാള്‍ മുഴുത്ത അടികള്‍!

ഗതികെട്ടാല്‍ പുലി ചില്ലിച്ചിക്കന്‍ വരെ തിന്നുപോകും. അടി സഹിക്കാതെ
തക്കം കിട്ടിയപ്പോള്‍ അഡ്വ. രാഖി രവികുമാര്‍ എന്ന സിപിഐ കൗണ്‍സിലര്‍ ഒരു
പോലീസുകാരിക്കിട്ടൊന്നു പെടച്ചു. പഴയൊരു ഡിവൈഎഫ്‌ഐ നേതാവായിരുന്നു
പെടകൊണ്ട പോലീസുകാരിയെന്ന്‌ പെടച്ച പെണ്‍പുലി അറിഞ്ഞിരുന്നില്ല.

പെണ്‍പുലിയേയും സംഘത്തേയും വെളിയവും കൂട്ടരും സ്റ്റേഷനില്‍ ചെന്ന്‌
ബലമായി പുറത്തിറക്കിയെങ്കിലും 'പെട'യുടെ അലയൊലികള്‍ അവിടം കൊണ്ടൊന്നും
തീരുന്ന മട്ടില്ല.

പെടകൊണ്ട പ്രീതയെന്ന കോണ്‍സ്റ്റബിള്‍ മുന്‍ ഡിവൈഎഫ്‌ഐക്കാരി മാത്രമല്ല
നാലുവര്‍ഷം സിപിഎമ്മിന്റെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌
കൂടിയായിരുന്നുവത്രെ!

നാളിതുവരെ സിപിഐക്കാര്‍ക്കിട്ട്‌ പെടകൊടുത്തു മാത്രം ശീലിച്ചിട്ടുള്ള
വല്യേട്ടന്മാര്‍ക്ക്‌ ഇതാദ്യമായാണ്‌ കുഞ്ഞനിയന്റെ പെട കിട്ടുന്നത്‌!

പണ്ടേ മാര്‍ക്കിസ്റ്റുകാര്‍ അടക്കം പറയുന്നൊരു രഹസ്യമുണ്ട്‌, 'ഏതു
ചെകുത്താനെ നമ്പിയാലും സിപിഐയെ നമ്പാന്‍ പറ്റില്ല'. അനുഭവമാണ്‌ ആ അടക്കം
പറച്ചിലിന്റെ ഗുരു. പിരിഞ്ഞു പോന്ന അന്നു മുതല്‍ വല്യേട്ടനിട്ട്‌
ഒരുപാട്‌ പണികൊടുത്തിട്ടുണ്ടാ കുഞ്ഞനിയന്‍!

ഇനിയിപ്പൊ എന്താ ചെയ്ക? ഡിഫിക്കാര്‍ക്കും എഫിക്കാര്‍ക്കും കുറച്ചു നാള്‍
ഇക്കാര്യം പറഞ്ഞു ശണ്ഠ കൂടാം. കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന പ്രധാന
വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട ചുമതല അവര്‍ക്കുള്ളതാണല്ലൊ!

കമ്യൂണിസ്റ്റുകാരായ യുവജനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ നാല്‍പ്പതിനു മേലാണ്‌
പ്രായം. നാല്‍പ്പതില്‍ താഴെയുള്ളവര്‍ സോളിഡാരിറ്റിയെന്നൊക്കെ പറയുന്ന മത
സംഘടനകളില്‍ അണി നിരക്കുന്നു.

എന്തുകൊണ്ടാണ്‌ പുതുതലമുറ തങ്ങളില്‍ നിന്നകലുന്നതെന്നു മാത്രം
കമ്യൂണിസ്റ്റുകാര്‍ പഠിക്കുന്നില്ല.

കണ്ടറിയാത്തവന്‍ കൊണ്ടറിയും. സമരനിലങ്ങളില്‍ പോരാളികളുടെ പൊടിപോലുമില്ല
കണ്ടുപിടിക്കാന്‍ എന്നു വരുന്നത്‌ കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല,
കത്തനാരുമാരുടെയും കഷ്ടകാലമാണ്‌.

1 comments :

  1. മുക്കുവന്‍ said...

    അതിഷ്ടായി മാഷെ!