Thursday, February 28, 2008

Shame Shame Vs....

വരിയുടയ്ക്കപ്പെട്ടാല്‍ പിന്നെ കാളകള്‍ക്ക്‌ നാല്‌ മാര്‍ഗ്ഗങ്ങളേ അവശേഷിക്കുന്നുള്ളൂ, അതിജീവനത്തിന്‌:
1) വണ്ടിക്കാള
2) ചക്കുകാള
3) ഉഴവുകാള
4) ഇറച്ചിക്കാള

മൂക്ക്കയറിടപ്പെട്ട,്‌ തെളിക്കുന്നവന്റെ ചാട്ടവാറടിയേറ്റ്‌ പുളഞ്ഞ്‌, ഔദാര്യം പോലെ കിട്ടുന്ന ഒരുപിടി ഉണക്ക വൈക്കോലും ഇടങ്ങഴി കാടിയും കുടിച്ച്‌, നുരയും പതയും തുപ്പി കിതച്ച്‌ നീങ്ങുന്ന ദുരിത മൃഗത്തിന്റെ നിസഹായതയിലേക്ക്‌ വിഎസിനെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെയും പൗരാവകാശവാദിയുടെയും മനുഷ്യസ്നേഹിയുടേയും വിപ്ലവകാരിയുടെയും മനസ്‌ പരിണമിക്കുമ്പോള്‍ അധിനിവേശ ശക്തികളുടെ ചാട്ടവാറടിയേറ്റ്‌ പുളയുന്നത്‌ വിഎസിനെ ബഹുമാനിക്കുന്ന ബഹുശതം ജനങ്ങളുടെ പ്രതീക്ഷകളാണ്‌.

എവിടെയെല്ലാം മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടിട്ടുണ്ടോ, എവിടെയെല്ലാം സ്ത്രീത്വം പിച്ചിച്ചീന്തപ്പെട്ടിട്ടുണ്ടോ, എവിടെയെല്ലാം ചൂഷകര്‍ പുളച്ചുമതിച്ചിട്ടുണ്ടോ, എവിടെയെല്ലാം കുടിയേറ്റ തെമ്മാടികളും വനം കയ്യേറ്റ മാഫിയകളും റിസോര്‍ട്ട്‌ ലോബിയും ഭൂമി മാഫിയയും തലയുയര്‍ത്തിയിട്ടുണ്ടോ അവിടെയെല്ലാം ഒറ്റയ്ക്കെത്തി, സ്വന്തം പാര്‍ട്ടിയുടെ നിലപാടുകളെപ്പോലും ലംഘിച്ച്‌ മര്‍ദ്ദിതനും ചൂഷിതനും വേണ്ടി പോരാടിയിട്ടുള്ള അനുപമമായ വിപ്ലവബോധമായിട്ടാണ്‌ കേരളം വിഎസിനെ വിലയിരുത്തുന്നത്‌. പുന്നപ്ര വയലാര്‍ രണഭൂമിയില്‍ നിന്നുയര്‍ന്ന അഗ്നിശലാകയായി ബഹുമാനിച്ചാണ്‌ വിഎസിനോട്‌ കേരളം അദ്ദേഹം മുഖ്യമന്ത്രിയാകുന്നതുവരെ പ്രതികരിച്ചിട്ടുള്ളത്‌.

ഈ ഒറ്റയാന്‍ സ്ഥൈര്യവും ധൈര്യവും പോരാട്ടവീര്യവും അവയുടെ പൂര്‍ണ്ണതയില്‍ അംഗീകരിച്ചുകൊണ്ടാണ്‌ വിഎസിനെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നും ജയിപ്പിക്കണമെന്നും മുഖ്യമന്ത്രിയാക്കണമെന്നും പാര്‍ട്ടി വ്യത്യാസമില്ലാതെ കേരളം രണ്ടുവര്‍ഷം മുമ്പ്‌ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്‌. കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിഎസിനെ അധികാരക്കൊതിയനായി വിശേഷിപ്പിച്ചപ്പോള്‍, എന്തുകൊണ്ടാണ്‌ മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വിഎസിനെ അനുവദിച്ചതെന്ന്‌ പ്രകാശ്‌ കാരാട്ട്‌ അസന്ദിഗ്ദമായി പാര്‍ട്ടി അണികള്‍ക്ക്‌ വിശദീകരിച്ച്‌ കൊടുത്തിരുന്നു. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്നുള്ള ആവശ്യത്തേക്കാള്‍ ശക്തമായിരുന്നു പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്ന്‌ വിഎസിനെ മത്സരിപ്പിക്കാനുള്ള താല്‍പ്പര്യം ഉയര്‍ന്നതെന്ന്‌ സമ്മതിക്കാന്‍ പ്രകാശ്‌ കാരാട്ടിന്‌ മടിയുണ്ടായിരുന്നില്ല.

ഇത്തരത്തില്‍ ജനകീയനായ, കറ തീര്‍ന്ന കമ്യൂണിസ്റ്റായിരുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതിനുശേഷം തികഞ്ഞ വരട്ടു തത്വവാദിയും കമ്യൂണിസ്റ്റ്‌ വിരുദ്ധനും പൗരാവകാശ നിഷേധിയുമായി മാറുന്നതാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ വിഎസിന്റെ ഈ ഗതികേട്‌ കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്നതിന്റെ ദാരുണമായ തെളിവാണ്‌ മൂലമ്പിള്ളിയിലെ സമരത്തോട്‌ അദ്ദേഹം പുലര്‍ത്തുന്ന നിലപാട്‌.

വികസനത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ജപ്തി ചെയ്യപ്പെടരുതെന്ന്‌ ഇന്നും നിര്‍ബന്ധമുള്ള വ്യക്തിയാണ്‌ വിഎസ്‌ എന്ന്‌ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. എന്നാല്‍ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ഈ മൂല്യങ്ങളെയെല്ലാം അവസരത്തിനൊത്ത്‌ വിറ്റ്‌, അതില്‍ നിന്നും ലഭിക്കുന്ന ലാഭംകൊണ്ട്തന്നെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആധാരം ശക്തിപ്പെടുത്തുന്ന അധികാര വെറിയനാണെന്ന്‌ വിശ്വസിക്കാന്‍ കേരളീയരെ ദിവസം ചെല്ലുന്തോറും നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്‌.

എന്താണ്‌ മൂലമ്പിള്ളിയില്‍ സംഭവിച്ചതെന്നും എവിടെയൊക്കെയാണ്‌ സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ വീഴ്ച പറ്റിയതെന്നും അച്യുതാനന്ദനെന്ന മുഖ്യമന്ത്രിക്ക്‌ മറ്റാരെക്കാളും നന്നായറിയാം. വസ്തുതകളുടെ തികഞ്ഞ ബോധത്തോടെയാണ്‌ പക്ഷെ അദ്ദേഹം വിഡ്ഢിവേഷം കെട്ടുന്നതും വിടുവായിത്തം വിളമ്പുന്നതും.

വികസനത്തിനുവേണ്ടി ജനവാസപ്രദേശങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ തദ്ദേശവാസികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമെ അവരെ അവിടെ നിന്നും കുടിയിറക്കാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധിയെക്കുറിച്ചും അച്യുതാനന്ദനെന്ന മുഖ്യമന്ത്രിക്കറിയാം. ഭരണഘടനയില്‍ പ്രത്യേക സംരക്ഷണത്തോടെ എഴുതി ചേര്‍ത്തിട്ടുള്ള മൗലീക അവകാശങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക്‌ നല്ല ബോധ്യമുണ്ട്‌. എന്നിട്ടും എറണാകുളം ജില്ലാ കളക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും വികസനത്തിന്റെ പേരില്‍ കൊഴുത്തു വീര്‍ക്കാന്‍ കൊതിക്കുന്ന ഇടനിലക്കാരും പറയുന്ന വൃത്തികെട്ട സാങ്കേതിക 'ഞായങ്ങള്‍' തൊണ്ട തൊടാതെ വിഴുങ്ങി സൗകര്യം പോലെ ഛര്‍ദ്ദിച്ച്‌ വയ്ക്കുകയാണ്‌ അച്യുതാനന്ദന്‍. ആ ഛര്‍ദ്ദിലിലെ ഏറ്റവും നാറ്റം നിറഞ്ഞ ഭാഗമായിരുന്നു മൂലമ്പിള്ളിയില്‍ നക്സലൈറ്റുകളുടെ കുത്തിത്തിരുപ്പിന്‌ വിധേയരായിട്ടാണ്‌ കുടിയിറക്കപ്പെട്ടവര്‍ പ്രതികരിച്ചതെന്ന ഇന്നലത്തെ പ്രസ്താവന. മനുഷ്യനോടും അവന്റെ കേവലാവകാശങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട കമ്യൂണിസ്റ്റുകാര്‍ തേര്‍ഡ്‌ റേറ്റ്‌ കൂട്ടിക്കൊടുപ്പുകാരായി വേഷം മാറുമ്പോള്‍ പൗരന്റെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ നക്സലൈറ്റുകളെന്ന്‌ മുദ്ര കുത്തുന്നത്‌ വലതുപക്ഷ വൃത്തികേടാണ്‌. ആ വ്യതിയാനത്തിലേക്കാണ്‌ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ഇപ്പോള്‍ മുഖമടച്ച്‌ വീണിരിക്കുന്നത്‌. ഇതില്‍ കടുത്ത പ്രതിഷേധമുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍. വര്‍ഗ്ഗവഞ്ചകരോട്‌ ഒരിക്കലും ക്ഷമിക്കാത്ത മനസാണ്‌ പ്രബുദ്ധ കേരളത്തിനുള്ളത്‌. അതുകൊണ്ട്‌ തന്റെ നിവൃത്തികേടുകള്‍ ഇനിയെങ്കിലും ഇങ്ങനെ പരസ്യമാക്കാതിരിക്കാന്‍ അച്യുതാനന്ദനെന്ന മുഖ്യമന്ത്രി ശ്രമിച്ചാല്‍ അത്‌ അദ്ദേഹത്തിന്‌ ഗുണകരവും അതിജീവനത്തിന്‌ ശ്രേയസ്കരവുമായിരിക്കും.

1 comments :

  1. ഫസല്‍ ബിനാലി.. said...

    രാഷ്ട്രീയം വേറെ ദൈനംദിന രഷ്ട്രീയം വേറെ