Saturday, February 16, 2008

കുരുവിളയെക്കാള്‍ എന്തു മേന്മയാണ്‌ കരീമിനുള്ളത്‌?

അനധികൃത ഭൂമി ഇടപാടിന്റെ പേരില്‍ വിഎസ്‌ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കിയ ജോസഫ്‌ ഗ്രൂപ്പിന്റെ മന്ത്രി ടി യു കുരുവിളയെക്കാള്‍ എന്തുമേന്മയാണ്‌ എച്ച്‌എംടി ഇടപാടില്‍ കളങ്കിതനായ എളമരം കരീമിനുള്ളത്‌?

കരീമിനെ ന്യായീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസക്കും രോഷാകുലരാകുമ്പോള്‍, ഡെന്‍മാര്‍ക്കിലല്ല കളമശേരിയില്‍തന്നെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന്‌ വ്യക്തം.

ആ നാറ്റമാണ്‌ ദിവസേന പുറത്തുവരുന്ന വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. ഇടപാടില്‍ There are some irregularities എന്ന്‌ ഹൈക്കോടതിയില്‍ സമ്മതിച്ച അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായരെ അന്നുതന്നെ എളമരം കരീം ഫോണിലൂടെ ശാസിച്ചതും തുടര്‍ന്നുള്ള നിയമ നടപടികളുടെ ഉത്തരവാദിത്വത്തില്‍നിന്ന്‌ അദ്ദേഹത്തെ മാറ്റിയതും വ്യക്തമാക്കുന്നത്‌ പരവതാനിക്കടിയിലേക്ക്‌ എന്തൊക്കെയോ തള്ളിവയ്ക്കാന്‍ ഈ സര്‍ക്കാരിനും എച്ച്‌എംടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ള മന്ത്രാലയങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉണ്ടെന്നതാണ്‌.

ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന ടി യു കുരുവിളയെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്തത്‌. പരാതിയെക്കുറിച്ച്‌ അന്വേഷിക്കുക പോലും ചെയ്യാതെ, ഇടപാടില്‍ തനിക്ക്‌ പങ്കില്ലെന്നും തന്റെ മകനാണ്‌ പങ്കുള്ളതെന്നുമുള്ള ടി യു കുരുവിളയുടെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പിടിച്ച പിടിയാലെ അദ്ദേഹത്തെ രാജിവയ്പ്പിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ ഏറ്റവും കടുത്ത നിലപാടെടുത്തതെന്നാണ്‌ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കിയത്‌. അഴിമതിക്കെതിരായി വിഎസ്‌ എടുത്ത ആ നിലപാടിനെ ഇടതുമുന്നണിയും കേരളത്തിലെ ജനങ്ങളും ഒരുപോലെ ശ്ലാഘിച്ചതാണ്‌. പി ജെ ജോസഫ്‌ സംഭവത്തിലും മുഖ്യമന്ത്രിയുടെ നിലപാട്‌ പരക്കെ അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തതാണ്‌. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചതോടെ മുഖ്യമന്ത്രിയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെടുന്നതാണ്‌ കേരളം കണ്ടത്‌. റിസോര്‍ട്ട്‌ മാഫിയയുടെയും ഭൂമാഫിയയുടെയും സമ്മര്‍ദ്ദത്തിനും ഇവരുടെ അഞ്ചാംപത്തിയായി വര്‍ത്തിക്കുന്ന സിപിഎം-സിപിഐ നേതാക്കളുടെ ആവശ്യത്തിനും വഴങ്ങിക്കൊടുക്കുന്ന വ്യക്തിയായി അച്യുതാനന്ദന്‍ പരിണമിക്കുന്നതാണ്‌ കേരളം കണ്ടത്‌.

ഈ വഞ്ചനാത്മക നിലപാടാണ്‌ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വില്‍പ്പനയില്‍ ധൈര്യപൂര്‍വ്വം ഇടപെടാന്‍ ബിനോയ്‌ വിശ്വം അടക്കമുള്ളവര്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്‌. ആ ഇടപാടിന്റെ വിവാദങ്ങള്‍ അവസാനിക്കും മുമ്പാണ്‌ സൈബര്‍ സിറ്റിക്കുവേണ്ടി എച്ച്‌എംടി ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിനു വേണ്ടി കൈമാറിയ സംഭവം പുറത്തുവന്നത്‌.

സംസ്ഥാന ഐടി വകുപ്പിന്റെയോ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടേയോ അറിവുകൂടാതെ അതീവ കൗശലത്തോടെ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ ഭൂമി വില്‍പ്പന നടത്തിയത്‌. ആഗോള ടെന്‍ഡര്‍ വിളിച്ച്‌, എല്ലാ ഔപചാരികതകളും പാലിച്ചാണ്‌ തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി വിറ്റതെന്നാണ്‌ ഇപ്പോള്‍ എച്ച്‌എംടി അധികൃതല്‍ വാദിക്കുന്നത്‌. ഇതാകട്ടെ ലാന്റ്‌ അക്വിസിഷന്‍ ആക്ടിനും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ ഉത്തരവുകള്‍ക്കും ഘടകവിരുദ്ധവും അവയുടെ ലംഘനവുമായിരുന്നു. എന്നിട്ടും ഭൂമി വില്‍പ്പനയ്ക്ക്‌ കൂട്ടുനില്‍ക്കാനാണ്‌ വ്യവസായ മന്ത്രി എളമരം കരീമും റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും ശ്രമിച്ചതെന്ന്‌ ഇതുസംബന്ധിച്ച്‌ പുറത്തുവന്നിട്ടുള്ള മീറ്റിങ്ങുകളുടെയും കൂടിക്കാഴ്ചകളുടെയും മിനിറ്റ്സുകള്‍ വ്യക്തമാക്കുന്നു.

എന്നിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ മന്ത്രിസഭയ്ക്ക്‌ കഴിയുന്നില്ല എന്നുമാത്രമല്ല ഇതുസംബന്ധിച്ച്‌ സിപിഐ-സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയുമാണ്‌. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ തര്‍ക്കം പൊട്ടിത്തെറിക്കുകയും ഭൂമി വീണ്ടെടുക്കുന്നത്‌ സംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടാനും പ്രശ്നം ഇടതുമുന്നണിയുടെ തീര്‍പ്പിന്‌ വിടാനുമാണ്‌ തീരുമാനമായത്‌.

ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്‌. പ്രശ്നം ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലാണ്‌ ചില ക്രമക്കേടുകള്‍ സംഭവിച്ചു എന്ന്‌ സമ്മതിച്ചത്‌. തീര്‍ച്ചയായും ഇങ്ങനെ ഒരു സമ്മതം അദ്ദേഹം ഹൈക്കോടതിയില്‍ നടത്തിയത്‌ ബന്ധപ്പെട്ട ഉന്നതന്മാരെല്ലാവരുടെയും അഭിപ്രായം ആരാഞ്ഞശേഷം ആയിരിക്കും. അപ്പോള്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം വീണ്ടും തേടുമെന്ന്‌ പറയുന്നതിന്റെ അര്‍ത്ഥം ചീഫ്‌ സെക്രട്ടറി അടക്കമുള്ളവര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനെയും ഉപദേശങ്ങളെയും അട്ടിമറിക്കാനും അതിലൂടെ എച്ച്‌എംടി ഭൂമി വില്‍പ്പനയ്ക്ക്‌ നിയമ പ്രാബല്യം നല്‍കാനുമാണെന്ന്‌ തീര്‍ച്ച. സ്വകാര്യ വ്യക്തിയുമായുള്ള ഭൂമി ഇടപാടും സര്‍ക്കാര്‍ ഭൂമി വിറ്റുതുലയ്ക്കുന്നതും ഒരേ തരത്തിലുള്ള കുറ്റമായി കാണാനാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ ഉന്നതന്മാര്‍ ശ്രമിക്കുന്നതെന്ന്‌ തീര്‍ച്ച. ഇത്‌ കടുത്ത ജനവഞ്ചനയും കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിയുടെ നാന്ദിയുമാണ്‌.

1 comments :

  1. G.MANU said...

    ഓള്‍ ആര്‍ മാത്സ്...മാഷേ