Saturday, February 16, 2008

ആരാന്റെ 'മാക്സിമ കുള്‍പ'!

പൊന്നുരുക്കുന്നിടത്ത്‌ ഇവര്‍ക്കെന്തു കാര്യം?

'കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ വേദികളില്‍ മാര്‍ക്സ്‌, ചെഗുവേര, എ.കെ.ജി., കൃഷ്ണപിള്ള എന്നീ സഖാക്കളുടെ ചിത്രം കാണുമ്പോള്‍ ഒരു പന്തികേട്‌. ഇടതുപക്ഷ മനസുകള്‍ക്ക്‌ ഉള്ളില്‍ നൊമ്പരവും.' പറയുന്നത്‌ ഒരു മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ നാമം ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌. ആ നാമം വാഴ്ത്തപ്പെടട്ടെ!

മെയാ കുള്‍പ, മെയാ കുള്‍പ, മെയാ മാക്സിമാ കുള്‍പ എന്ന്വച്ചാല്‍ ലത്തീന്‍ ഭാഷയില്‍ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

പറഞ്ഞതത്രയും സത്യം. പറയാത്ത സത്യങ്ങള്‍ വിചിത്രം.

ബാവാകക്ഷിയെന്നും മെത്രാന്‍കക്ഷിയെന്നും ചേരിതിരിഞ്ഞ്‌ മെത്രാനച്ചന്മാരും പള്ളീലച്ചന്മാരും കുഞ്ഞാടുകളും ചേര്‍ന്നുനടത്തുന്ന തെരുവുയുദ്ധങ്ങളില്‍ കര്‍ത്താവീശോമിശിഹായുടെ ചിത്രം ഇരിക്കുന്നതുകണ്ടാലം വിവരമുള്ളവര്‍ക്ക്‌ ഇതൊക്കെതന്നെ തോന്നണം!

തൃക്കുന്നത്‌ സെമിനാരി തര്‍ക്കം തണുപ്പിക്കാന്‍ കമ്യൂണിസ്റ്റുകാരനായ സഖാവ്‌ കോടിയേരി ഇന്നലെ ദേവലോകം അരമനയില്‍ പോയിരിക്കയായിരുന്നുവെന്നോര്‍ക്കണം.

സമാധാനം ലോകത്തിലേവര്‍ക്കും വരാന്‍ ജീവന്‍ കൊടുത്തവന്റെ അനുയായികള്‍ നാട്ടുകാരുടെ ഉള്ള സമാധാനം കൂടി കെടുത്താന്‍ നടക്കുന്ന കാണുമ്പോള്‍ 'യൂദന്മാര്‍ എന്തൊരു പാവങ്ങളായിരുന്നു ദൈവമേ' എന്ന്‌ കുരിശില്‍ കിടന്ന്‌ തമ്പുരാന്‍ ഓര്‍ക്കുന്നുണ്ടാവണം!

അമ്മ തന്റെ പുന്നാരമക്കളെ കിണറ്റിലെറിഞ്ഞു കൊന്നും, ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നും, അച്ഛനമ്മമാരെ മക്കള്‍ തല്ലിക്കൊന്നും വാര്‍ത്തകളില്‍ നിറയുന്ന കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ക്രൈസ്തവ സഭകളും ഇങ്ങനെയൊക്കെ ആയില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

തമ്മില്‍ അടിച്ചുപിരിയുകയും ചോരയൊഴുക്കുകയും ചെയ്യുന്ന നമ്മുടെ മാതൃകാ കുടുംബങ്ങളില്‍നിന്നുതന്നെയാണല്ലോ പാര്‍ട്ടികളിലും മതങ്ങളിലും അനുയായികള്‍ ഉണ്ടാകുന്നത്‌, നേതാക്കള്‍ ഉണ്ടാകുന്നത്‌! അപ്പോള്‍പിന്നെ, കോട്ടയം സമ്മേളനവും തൃക്കുന്നത്‌ സെമിനാരി പ്രശ്നവും ഇങ്ങനെയല്ലാതെ എങ്ങനെ വരാനാണ്‌.

കത്തനാരന്മാര്‍ കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാര്‍ കത്തനാരന്മാരെയും അഴീക്കോട്‌ സാര്‍ ഇവര്‍ രണ്ടുപേരെയും ഒ. രാജഗോപാല്‍ പി.പി. മുകുന്ദനെയും, പി.പി. മുകുന്ദന്‍ ഒ. രാജഗോപാലിനെയും കുറ്റം പറഞ്ഞു നടന്നിട്ടെന്തു കാര്യം?

അവനവന്റെ കുറ്റം കണ്ടുപിടിക്കാനും അവനവന്‍ നീതി പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ തീരാവുന്ന സിംപിള്‍ പ്രശ്നമാണ്‌ ആരാന്റെ 'പിഴ'യെണ്ണി വഷളാക്കുന്നത്‌.

പാക്കിസ്ഥാന്‌ പറ്റിയ പരാജയം എന്തുകൊണ്ടാണെന്നു കണ്ടുപിടിച്ചിരിക്കുന്നു, ജീവന കലാകാരന്‍ ഡബിള്‍ ശ്രീ രവിശങ്കര്‍! അവിടെ ന്യൂനപക്ഷ സംവരണമില്ലാത്തതാണത്രെ

പ്രശ്നം! ഇന്ത്യക്കുപറ്റിയ പ്രശ്നമെന്താണെന്നു കണ്ടുപിടിക്കാന്‍ പാക്കിസ്ഥാനില്‍ വല്ല മൗലവിമാരും പരിശ്രമിക്കുന്നുണ്ടോ ആവോ?

1 comments :

  1. ഫസല്‍ ബിനാലി.. said...

    പക്ഷെ ഇടതുപക്ഷ മനസ്സുകളിലെ നൊമ്പരത്തിനു കാരണം ഫാരിസ് അബൂബക്കറിന്‍റെ ഫൊട്ടോ വെക്കത്തതിനോ സാന്‍റെയാഗൊ മര്‍ട്ടീന്‍റെ ഫൊട്ടോ വെക്കത്തതിനെല്ലെന്ന് ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ മനസ്സു തുറന്നു പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ലാല്‍സലാം