Tuesday, February 12, 2008

സമ്മേളനം പൊടിപൊടിക്കുമ്പോള്‍ ഭരണകേന്ദ്രം നിശ്ചലം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവരുടെ താഴെത്തട്ടില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്താനും അവര്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള സമ്മേളനങ്ങള്‍ നടത്താനും ജനാധിപത്യ ഭരണക്രമത്തില്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌.

ഈ പാര്‍ട്ടികള്‍ ഭരണകക്ഷിയായാലും പ്രതിപക്ഷകക്ഷിയായാലും ഈ സ്വാതന്ത്ര്യത്തില്‍ വേര്‍തിരിവുകളില്ല. എന്നാല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവരുടെ പ്രത്യയശാസ്ത്രത്തിനോടും അണികളോടും പുലര്‍ത്തുന്ന ഉത്തരവാദിത്തത്തെക്കാള്‍ വലിയ ധാര്‍മിക ഉത്തരവാദിത്തം ജനങ്ങളോടാണ്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ ഭരണപരമായി, നിയമാനുസൃതം പരിഹാരം കാണുന്നതിനു വേണ്ടിയാണ്‌ സമ്മതിദാനാവകാശം വിനിയോഗിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ ഭരണകക്ഷികളാക്കുന്നതും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ജനപ്രതിനിധികളാക്കി ഭരണാധികാരത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കുന്നതും.

എന്നാല്‍ ഭരണത്തിലേറിക്കഴിയുമ്പോള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തവും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനവും അവരുടെ പ്രശനങ്ങളോട്‌ പുലര്‍ത്തേണ്ട പ്രതിബദ്ധതയും വിസ്മരിച്ച്‌ തന്നിഷ്ടപ്രകാരം ഭരണം നടത്തുന്ന രീതിയാണ്‌ കണ്ടുപോരുന്നത്‌. എന്നാല്‍ ഈ പതിവ്‌ ശൈലിക്ക്‌ അപവാദമായിരുന്നു കഴിഞ്ഞ കുറെ നാള്‍ മുമ്പുവരെ ഇടതുപക്ഷ പാര്‍ട്ടികള്‍.

ആഗോളീകരണത്തിന്റെയും നവലിബറല്‍ സാമ്പത്തിക ആശയങ്ങളുടെയും പ്രലോഭനങ്ങള്‍ക്ക്‌ ഈ വിപ്ലവകാരികളും വശംവദരായപ്പോള്‍ ജനകീയപ്രശ്നങ്ങളെക്കാള്‍ പാര്‍ട്ടി വളര്‍ത്തുന്നതിലും മൂലധനം സമാഹരിക്കുന്നതിലുമായി ശ്രദ്ധയും ശ്രമവും. ജനവികാരം തമസ്കരിച്ച്‌ അധികാരത്തിന്റെ സുഖലോലുപതയില്‍ വിലസാനുള്ള വലതുപക്ഷ ത്വര ഇന്ന്‌ ഇടതുപക്ഷപാര്‍ട്ടികളിലാണ്‌ പ്രതിഷേധാര്‍ഹമായ രീതിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്‌.

അതിന്റെ ഏറ്റവും ദൂഷിതമായ തെളിവാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും സിപിഐയുടെയും ആര്‍എസ്പിയുടെയും ലോക്കല്‍ മുതല്‍ സംസ്ഥാനം വരെയുള്ള സമ്മേളനങ്ങളുടെ പേരില്‍ ഭരണം വിസ്മരിച്ചുകൊണ്ടുള്ള പാര്‍ട്ടി പ്രതിബദ്ധതാ പ്രദര്‍ശനം. സിപിഎമ്മിന്റെയും സിപിഐയുടെയും ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മന്ത്രിമാരെല്ലാം ആ സമ്മേളനങ്ങളുടെ വിജയത്തിനായി അവരവരുടെ മണ്ഡലങ്ങളിലും അവരെ ഭരമേല്‍പ്പിച്ചിട്ടുള്ള സ്ഥാനങ്ങളിലും അതീവ ശുഷ്കാന്തിയോടെ ഇടപെട്ടുകൊണ്ടിരിക്കുകയാണ.്‌ ഏതാണ്ട്‌ രണ്ടുമാസത്തിലധികമായി, അതുകൊണ്ടുതന്നെ സെക്രട്ടേറിയേറ്റും മന്ത്രാലയങ്ങളും നിശബ്ദവും നിര്‍ജീവവും നിശ്ചലവുമാണ്‌. ഇക്കാര്യം മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത്‌ ആഘോഷമായി നടക്കുമ്പോള്‍ തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രം തികഞ്ഞ അവശതയില്‍ തളര്‍ന്നുകിടക്കുകയാണ്‌. മന്ത്രിമാര്‍ക്ക്‌ അവരവരുടെ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലും സമയം കിട്ടുന്നില്ല. പോളിറ്റ്‌ ബ്യൂറോയില്‍ പങ്കെടുക്കാന്‍ വേണ്ടി മുഖ്യമന്ത്രി പതിവായി നടത്തേണ്ട മന്ത്രിസഭായോഗം നീട്ടിവയ്ക്കുകയോ നേരത്തേ നടത്തുകയോ ചെയ്ത്‌ ഭരണപ്രക്രിയയെ നിശ്ചലമാക്കുന്ന കാഴ്ചയാണ്‌ കേരളത്തില്‍ ഇപ്പോള്‍ കാണാനുള്ളത്‌. എമ്പ്രാനല്‍പ്പം കട്ടുമുടിച്ചാല്‍ അമ്പലവാസികളൊക്കെക്കക്കു'മെന്ന്‌ പറഞ്ഞതുപോലെയാണ്‌ അവസ്ഥ. കേള്‍വിയും കേള്‍പ്പോരുമില്ലാത്ത അവസ്ഥ. നാഥനും നായകനുമില്ലാത്ത അനാസ്ഥ.

ഈ അനാസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖമാണ്‌ ധനമന്ത്രാലയത്തില്‍ നിന്ന്‌ ദൃശ്യമായിട്ടുള്ളത്‌. വിവിധ വകുപ്പുകള്‍ ആവിഷ്കരിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ വിലയിരുത്താന്‍ പോലും മന്ത്രി തോമസ്‌ ഐസക്കിന്‌ സമയം ലഭിക്കുന്നില്ല. അതിന്റെ ഭീകരമായ തിരിച്ചടി നേരിടുകയാണ്‌ വയനാട്ടിലെ കര്‍ഷകര്‍. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും അവരടക്കേണ്ട നാമമാത്രമായ തുക ബാങ്കുകളില്‍ അടച്ചാല്‍ വായ്പയ്ക്ക്‌ ഈടായി നല്‍കിയ ആധാരവും സ്വര്‍ണ്ണാഭരണങ്ങളും അടക്കമുള്ള രേഖകള്‍ തിരിച്ചുനല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ കര്‍ഷകര്‍ തങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുകയുമായി കഴിഞ്ഞദിവസങ്ങളില്‍ ബാങ്കുകളില്‍ ചെന്നപ്പോള്‍ തികച്ചും നിരാശാജനകമായ അനുഭവമാണ്‌ നേരിടേണ്ടി വന്നത്‌. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ബാങ്കുകളില്‍ എത്തിച്ചേരാത്തതുകൊണ്ട്‌ കര്‍ഷകര്‍ ഈടായി നല്‍കിയ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ തിരിച്ചുനല്‍കാന്‍ കഴിയുകയില്ല എന്നാണ്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചത്‌. ഇവിടെ ധനമന്ത്രാലയവും സഹകരണ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ്‌ വ്യക്തമാകുന്നത്‌.

ഇതിലും ഭീഷണമാണ്‌ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി. ഇത്തവണ പൊതുബജ്ജറ്റ്‌ അവതരിപ്പിക്കുകയില്ലെന്നാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അറിയിച്ചിട്ടുള്ളത്‌. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടി വന്നതുകൊണ്ട്‌ ബജ്ജറ്റ്‌ തയ്യാറാക്കല്‍ പ്രക്രിയയില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌ അതിന്‌ ധനമന്ത്രി നല്‍കിയ വിശദീകരണം. ഒരു സംസ്ഥാനത്തെയും അതിലെ ജനങ്ങളുടെയും നിത്യനിദാന ചെലവ്‌ അടക്കമുള്ള വാര്‍ഷിക പദ്ധതിയുടെ രൂപം നല്‍കേണ്ട വ്യക്തിയാണ്‌ ഇത്തരത്തില്‍ നിസാരമായ ഒരു കാരണം ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറിയിട്ടുള്ളത്‌. ഈ മന്ത്രി അടക്കമുള്ള ഇടതുപക്ഷമുന്നണിയിലെ മേറ്റ്ല്ലാ മന്ത്രിമാരെയും കഴുതപ്പുറത്തു കയറ്റി നാടുകടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം പോലൊരു സാക്ഷര സമൂഹത്തോട്‌ ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ അവസരവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്ത സമ്മതിദായകരും നികുതിദായകരുമായ നാമൊക്കെത്തന്നെയാണ്‌ കുറ്റക്കാര്‍. എന്തിനു വെറുതെ മന്ത്രിമാരെ കുറ്റപ്പെടുത്തണം.

2 comments :

  1. G Joyish Kumar said...

    ഒരു പുതിയ ജനാധിപത്യ ക്രമത്തിലേക്ക് മാറേണ്ട സമയമായിരിക്കുന്നു.

  2. പ്രസക്തി said...

    ഇവര്‍ക്ക്‌ ഒരു
    ലക്ഷ്യമേ ഉള്ളൂ മരണാസന്നമായ
    മുതലാളിത്തത്തീനു വേണ്ട
    സഹായംചെയുക
    കേരളാ നാടെ ഇനിയെങ്കിലും
    ഈ കള്ളനാണയണങ്ങളേ
    തിരിച്‌ അറീയുക .
    ഇവരേ ചരിത്രത്തിന്റെ ചവിട്ടു
    കൊട്ടയിലേക്ക്‌ വലിചെറീയെണ്ട
    സമയം അതിക്രമിച്ചുകഴിണൂ....