Friday, January 11, 2008

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം -തോപ്പില്‍ രാമചന്ദ്രപിള്ള

കൊച്ചി: സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളശബ്ദം മുന്‍ പത്രാധിപരുമായ തോപ്പില്‍ രാമചന്ദ്രപിള്ള. 'വാസ്തവം' ദിനപത്രത്തിന്റെ നൂറാംദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുദിനം മാറിവരുന്ന ലോകത്ത്‌ വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച്‌ പത്രപ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകണം. ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന പ്രവണതകള്‍ ആശാവഹമല്ല. അധികാര സ്ഥാനങ്ങളെ പ്രീണിപ്പിക്കാനും സമ്പന്നവര്‍ഗത്തിന്റെ വൃത്തികേടുകള്‍ക്ക്‌ കൂട്ടുനില്‍ക്കാനും പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത്‌ നാടിനെ പിന്നോട്ടുനയിക്കും - അദ്ദേഹം പറഞ്ഞു.

'ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന്‌ സ്വദേശാഭിമാനി മുഖപ്രസംഗമെഴുതിയ ചരിത്രം നാം ഓര്‍ക്കണം. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യും എന്ന സ്വദേശാഭിമാനിവചനം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠമാകണമെന്നും തോപ്പില്‍ രാമചന്ദ്രന്‍പിള്ള പറഞ്ഞു.

വാസ്തവം ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചീഫ്‌ എഡിറ്റര്‍ ടൈറ്റസ്‌ കെ. വിളയില്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ്‌ എഡിറ്റര്‍ കെ.ജെ. സാബു സ്വാഗതവും ഓണ്‍ലൈന്‍ എഡിറ്റര്‍ ആന്റണി ഡെയ്ന്‍ നന്ദിയും പറഞ്ഞു.

0 comments :