Thursday, January 3, 2008

കോതമംഗലം പെണ്‍വാണിഭം: പുതിയ പ്രതിയെ തിരുകാന്‍ ശ്രമം

പി. അജയന്‍
കോതമംഗലം: നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത്‌ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച സംഭവം അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം ശക്തമായി. പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട മാര്‍ബിള്‍ വ്യാപാരിയെ ഇപ്പോഴും ഒളിപ്പിച്ചുവച്ചിട്ടുള്ള പോലീസ്‌ അയാളെ പ്രതിസ്ഥാനത്തുനിന്നും മാറ്റാനും പകരം മറ്റൊരാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുമാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ രണ്ടുപോലീസുകാരുടെ ബുദ്ധിയാണ്‌. ഒന്ന്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളും, രണ്ട്‌ സിഐയുടെ ഓഫീസില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്ന ഹെഡ്കോണ്‍സ്റ്റബിളുമാണ്‌. ഇവരുടെ ഈ നീക്കത്തിന്‌ സിഐയുടെ അറിവും ആശീര്‍വാദവുമുണ്ട്‌. ഈ മൂവര്‍സംഘത്തിന്റെ പ്രവര്‍ത്തനം മൂലം കേസിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ ആഗ്രഹിക്കുന്ന മറ്റ്‌ പോലീസ്‌ ഉദ്യോഗസ്ഥരും പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെടുകയാണ്‌.

ഒന്നാം പ്രതി ഐസോളിന്‌ ജില്ലാ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട്‌ ആ ഉത്തരവ്‌ റദ്ദാക്കിയിരുന്നു. തിരിച്ചറിയില്‍ പരേഡിനുശേഷം മാത്രമേ ജാമ്യാപേക്ഷയും തീരുമാനമെടുക്കാവൂ എന്നാണ്‌ ഹൈക്കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മൂവാറ്റുപുഴ സബ്‌ ജയിലില്‍ തിരിച്ചറിയല്‍ പരേഡ്‌ നടത്തി. നാലു പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞുവെന്ന്‌ പോലീസ്‌ അവകാശപ്പെടുകയും ചെയ്തു.

അതേസമയം, തിരിച്ചറിയല്‍ പരേഡ്‌ തികഞ്ഞ പ്രഹസന്മായിരുന്നുവെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുമണിക്ക്‌ മൂവാറ്റുപുഴയില്‍ നടക്കേണ്ടിയിരുന്ന തിരിച്ചറിയില്‍ പരേഡിനുവേണ്ടി പെണ്‍കുട്ടിയെ വെളുപ്പിനുതന്നെ ഓട്ടോറിക്ഷയില്‍ വീട്ടില്‍നിന്ന്‌ കൊണ്ടുപോയി എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

മൂവാറ്റുപുഴയില്‍വച്ച്‌ പെണ്‍കുട്ടിയെ ഏറ്റുവാങ്ങിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ പോലീസിന്റെ നിര്‍ദേശത്തോടെയാണ്‌ വെളുപ്പിനുതന്നെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന്‌ മാറ്റി തിരിച്ചറിയല്‍ പരേഡിന്‌ ഒരുക്കിയതെന്ന്‌ വ്യക്തം.

പോലീസുമായി സഹകരിക്കുന്നതുകൊണ്ട്‌ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഉണ്ടായിരുന്ന ഭീഷണി കുറഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പണം നല്‍കി പെണ്‍കുട്ടിയെകൊണ്ട്‌ പോലീസ്‌ കെട്ടിച്ചമച്ച കേസിന്‌ അനുകൂലമായി മൊഴിപറയുന്നതിനുമുള്ള ശ്രമം വിജയിക്കുന്നുണ്ടെന്നും വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ലേഖകന്‌ പോലീസിന്റെയും ഭീഷണി
കൊച്ചി: കോതമംഗലം പെണ്‍വാണിഭകേസിന്റെ യഥാര്‍ത്ഥചിത്രം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ പോലീസിന്റെയും ഭീഷണി. ഇന്നലെ കോതമംഗലത്തുനടക്കുന്ന റവന്യു കലോത്സവത്തിന്റെ മീഡിയാ റൂമില്‍വച്ച്‌ എസ്‌ഐ കെ.കെ. രാമചന്ദ്രന്‍ ലേഖകനോട്‌ വിവരങ്ങള്‍ തിരക്കുകയും കൂടുതല്‍ ഭീഷണിയുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ്‌ ലേഖകനുനേരെ ഭീഷണിയുണ്ടായത്‌.

ഇതിനുമുമ്പ്‌ വനിതാമെമ്പറില്‍ നിന്നും മണല്‍മാഫിയാ ബന്ധമുള്ള കോണ്‍സ്റ്റബിളില്‍നിന്നും ലേഖകന്‌ ഭീഷണിയുണ്ടായിരുന്നു. നേര്യമംഗലത്തെ മണല്‍മാഫിയയുടെ ഗുണ്ടകളെ കൊണ്ട്‌ ലേഖകനെ വകവരുത്തുമെന്നായിരുന്നു അന്നത്തെ ഭീഷണി.

കൂടാതെ ഒന്നാം പ്രതി ഐസോളിന്റെ പിതാവിനെയും വാസ്തവത്തിന്റെ പേരില്‍ പോലീസ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. 'വാസ്തവം അജയന്‌ വിവരങ്ങള്‍ നല്‍കിയാല്‍ പിടിച്ച്‌ അകത്തിടുമെന്നാണ്‌' പോലീസ്‌ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്‌.

0 comments :