Tuesday, January 8, 2008

പ്രതിരോധശേഷിക്ക്‌ പോളിയോ!

പണക്കാരെന്നോ പാവങ്ങളെന്നോ വ്യത്യാസമില്ലാതെ നാട്ടില്‍ കുറെയേറെ കാര്യങ്ങളില്‍ സാമൂഹ്യനീതി നടപ്പാവുന്നുണ്ട്‌.

മഴ, മഞ്ഞ്‌, വെയില്‍, കാറ്റ്‌, കൊതുകുകടി തുടങ്ങി സര്‍ക്കാരുകള്‍ക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത ചില സംഗതികള്‍ എല്ലാവര്‍ക്കും തുല്യമായിത്തന്നെ കിട്ടും!

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു സംഗതി നിര്‍ബന്ധമായും എല്ലാവര്‍ക്കും കിട്ടും. ആ സംഗതിയാകുന്നു പോളിയോ തുള്ളിമരുന്ന്‌!

യാതൊരു കുഴപ്പവുമില്ലാതെ തുള്ളിച്ചാടി നടക്കുന്ന കൊച്ചുപിള്ളേര്‍ നാളെയൊരുകാലത്ത്‌ പോളിയോ വന്ന്‌ തൊങ്കിച്ചാടി നടക്കണ കാണാനുള്ള ശേഷി സര്‍ക്കാരിന്റെ മനസ്സിനില്ലാത്തതാണ്‌ ഈ ഉത്സാഹത്തിനു കാരണം.

പോളിയോ മുതലായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത്‌ പോഷകാഹാരക്കുറവിനാലാണെന്നാണ്‌ ആരോഗ്യ വകുപ്പ്‌ ഭീകരന്മാര്‍ പണ്ടേ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ പിന്നെ തൊട്ടതിനും പിടിച്ചതിനും പ്രതിരോധമരുന്നു കൊടുക്കുന്നതിനു പകരം പിള്ളേര്‍ക്ക്‌ പോഷകാഹാരം കിട്ടാനുള്ള വഴിയുണ്ടാക്കിയാല്‍ പോരേയെന്നു ചോദിക്കരുത്‌.

പോഷകാഹാരക്കുറവു നികത്താന്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഉച്ചക്കഞ്ഞിയും ചെറുപയറും കൃത്യമായി വിതരണം ചെയ്യാന്‍ ഇല്ലാത്ത താല്‍പര്യം പ്രതിരോധ മരുന്നു കൊടുക്കുന്നതില്‍ മാത്രം കാണുന്നതെന്തെന്നും ചോദിക്കരുത്‌.

കഥയില്‍ പണ്ടേ ചോദ്യമില്ല. പ്രതിരോധമരുന്ന്‌ ആര്‍ക്കൊക്കെ എന്തിനൊക്കെ കൊടുക്കണമെന്നു തീരുമാനിക്കുന്നത്‌ സര്‍ക്കാരല്ല, മരുന്നു കമ്പനിക്കാരാണ്‌. പോളിയോ പ്രതിരോധമരുന്നു കഴിച്ച്‌ ഒരുപാടു പിള്ളേര്‍ക്ക്‌ വേറൊരുപാടു കുഴപ്പങ്ങളും മരണം വരെയും സംഭവിക്കുന്നുണ്ടെന്ന ആക്ഷേപമൊന്നും മരുന്നു കമ്പനികളുടെ താല്‍പര്യങ്ങളേക്കാള്‍ വലുതല്ല.

കല്ലുപ്പു കഴിച്ചാല്‍ ഗോയിറ്റര്‍ വരുമെന്നു സര്‍ക്കാരുകള്‍ കണ്ടുപിടിച്ചത്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്‌. പിന്നെ, രുചിയുണ്ടാക്കാനല്ല, അനായാസേന തൂവാനുള്ള സംഗതിയായി അയോഡൈസ്ഡ്‌ ഉപ്പ്‌ അടുക്കള ഭരണം തുടങ്ങി. പലചരക്കു കടയുടെ വരാന്തയിലിരുന്ന ഉപ്പ്‌ അങ്ങനെ കടയ്ക്കകത്ത്‌ ഷോക്കേസില്‍ കയറി വിലസി!

ഉപ്പ്‌ അയോഡൈസ്‌ ചെയ്യുന്നതിനുപയോഗിക്കുന്ന രാസത്വരകങ്ങള്‍ കാന്‍സര്‍ മുതല്‍ ആമവാതം വരെയുള്ള പത്തമ്പത്താറു കൂട്ടം രോഗങ്ങള്‍ വരുത്തുമെന്ന വിദഗ്ധരുടെ കണ്ടെത്തലൊക്കെ മുക്കി സര്‍ക്കാര്‍ നമ്മളെ ഗോയിറ്റര്‍ വിമുക്തരാക്കി!

ഗോയിറ്റര്‍ വന്നോ, പോളിയോ വന്നോ ദുരിതം പേറുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രാജ്യത്ത്‌ സൈക്കിള്‍ ഇടിച്ചു ചാവുന്നുണ്ടാവും.

സൈക്കിള്‍ ഇടിക്കെതിരെയുള്ള ഒരു പ്രതിരോധ മരുന്നിനു കൂടി മരുന്നു കമ്പനികള്‍ക്ക്‌ സാധ്യത തെളിയുകയാണ്‌!

സര്‍ക്കാരുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കാനുള്ളതരം പ്രതിരോധമരുന്നുകള്‍ തന്നു തന്ന്‌, അത്‌ നമ്മള്‍ തിന്നു തിന്ന്‌ ഈ രാജ്യം മന്ദബുദ്ധികളുടെ മഹാരാജ്യമാകും!

0 comments :