Wednesday, January 9, 2008

സേവിമേനോ മാത്യുവില്‍നിന്ന്‌ 25 ലക്ഷം




  • പാര്‍ട്ടിയും നേതാക്കളും സംശയത്തിന്റെ മുനയില്‍

ടൈറ്റസ്‌ കെ.വിളയില്‍

കൊച്ചി:മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടിലെ 'ഷേഡി ക്യാരക്റ്റര്‍ ' സേവി മനൊ മാത്യൂവില്‍ നിന്നും സി പി ഐ നേതൃത്വം 25 ലക്ഷം രൂപ കൈപ്പറ്റിയതിന്‌ തെളിവുകള്‍.ജനയുഗം പത്രം പുനപ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഈ തുക കൈപ്പറ്റിയത്‌.പണം നല്‍കിയെന്ന്‌ സേവി മനൊ മാത്യൂ സമ്മതിച്ചു

പണം കൈപ്പറ്റിയതിന്റെ തെളിവായി മൂന്ന്‌ രസീതുകള്‍ ഇന്നലെ ഇന്‍ഡ്യ വിഷന്‍ ചാനലില്‍ കാണിച്ചിരുന്നു.5000 രൂപയുടെ മൂന്ന്‌ രസീതുകളാണ്‌ ചാനലിന്‌ ലഭിച്ചത്‌.

എന്നാല്‍ അഞ്ചു ലക്ഷത്തിനാണ്‌ 5000-ത്തിന്റെ രസീത്‌ നല്‍കിയതെന്നും ഇത്തരത്തില്‍ അഞ്ച്‌ രസീതുകളുണ്ടെന്നും അതനുസരിച്ച്‌ 25 ലക്ഷം രൂപ സേവിയില്‍ നിന്ന്‌ സി പി ഐ കൈപ്പറ്റിയിട്ടുണ്ടെന്നും പി സി ജോര്‍ജ്‌ എം എല്‍ എ ഇന്ന്‌ തിരുവനന്തപുരത്ത്‌ പത്രസമ്മേളന ത്തില്‍ ആരോപിച്ചു.

2007 മെയ്‌ അഞ്ചിനാണ്‌ സേവി പണം നല്‍കിയതെന്നാണ്‌ രസീതുകള്‍ സൂചിപ്പിക്കുന്നത്‌.വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ പരിസ്ഥിതി ദുര്‍ബല പ്രദേശമല്ലെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ (ഡീ നോട്ടിഫിക്കേഷന്‍ )ഇറക്കണമെന്നുള്ള സേവി മനൊ മാത്യൂവിന്റെ അപേക്ഷ വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ കൈവശമിരിക്കുമ്പോഴാണ്‌ ജനയുഗം ഫണ്ടിലേക്ക്‌ സി പി ഐ ഈ പണം പറ്റിയിട്ടുള്ളതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

2007 മാര്‍ച്ച്‌ 30-നാണ്‌ സേവി മനൊ മാത്യൂ ഡീ നോട്ടിഫിക്കേഷന്‌ അപേക്ഷ നല്‍കിയത്‌.2007 ജൂണ്‍ 12-ന്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങുകയും ചെയ്തു.അതിനു മുന്‍പാണ്‌ പണം കൈമാറിയിരിക്കുന്നത്‌.

"സേവി മനൊ മാത്യൂവില്‍ നിന്ന്‌ ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ല എന്ന സി പി ഐ യുടെ നേതാക്കളുടെ ഇന്നലെ വരെയുള്ള അവകാശപ്പെടലിന്റെ കള്ളി വെളിച്ചത്തു വന്നിരിക്കുന്നു. ലാന്റ്മാഫിയകളില്‍ നിന്നും ലക്ഷങ്ങളല്ല കോടികള്‍ തന്നെ സി പി ഐ നേതാക്കള്‍ പറ്റിയിട്ടുണ്ട്‌. മൂന്നാര്‍ ഒഴിപ്പിക്കല്‍ അട്ടിമറിച്ചതിന്റെ പിന്നിലും ഇതുപോലത്തെ നാറിയ ഇടപാടുകളുണ്ട്‌.ജനങ്ങളെ കട്ടുമുടിക്കുന്ന കള്ളക്കൂട്ടങ്ങളാണ്‌ സി പി ഐ അടക്കമുള്ള ഇടതുപക്ഷം "-പി സി ജോര്‍ജ്‌ വാസ്ത്തവത്തോട്‌ പറഞ്ഞു

"ബിനോയ്‌ വിശ്വം എന്റെ അനിയനെപ്പോലെയാണ്‌.അയാള്‍ കരഞ്ഞുപറഞ്ഞ്‌ നടന്നപ്പോള്‍ ഞാനും കരുതി അതൊക്കെ സത്യമാണെന്ന്‌.പക്ഷെ ഇപ്പോഴല്ലേ സത്യം പുര്‍ത്തുവന്നത്‌ "പി സി ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു

"പണത്തിനു വേണ്ടി എന്തുകള്ളവും പറയുന്ന ഷേഡീ ക്യാരക്ടറാണയാള്‍.അയാള്‍ പറയുന്നതില്‍ ഒരു തരിമ്പും സത്യമില്ല "എന്നായിരുന്നു ഇതുവരെ ബിനോയ്‌ വിശ്വവും പറഞ്ഞിരുന്നത്‌ .

0 comments :